സ്റ്റാർ ഹോട്ടലുകളെ പിടിച്ചു പരിശോധന നിലച്ചു; നികുതി വെട്ടിപ്പ് നടത്തുന്ന സ്റ്റാർ ഹോട്ടലുകൾക്കെതിരെയുള്ള നികുതി വകുപ്പിന്റെ പരിശോധന നിലച്ചു
നികുതി വെട്ടിപ്പ് നടത്തുന്ന സ്റ്റാർ ഹോട്ടലുകൾക്കെതിരെയുള്ള നികുതി വകുപ്പിന്റെ പരിശോധന നിലച്ചു . സംസ്ഥാനത്തെ ഒട്ടുമിക്ക സ്റ്റാർ ഹോട്ടലുകളും നികുതി വെട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 64 സ്റ്റാർ ഹോട്ടലുകളിലാണ് സംസ്ഥാന വ്യാപകമായി സംസ്ഥാന നികുതി വകുപ്പ് പരിശോധന നടത്തിയത്. സർക്കാരിന്റെ അറിവോ സമയതമോ ഇല്ലാതെ നടന്ന റെയ്ഡിന്റെ ആയുസ് ഒരു ദിവസം മാത്രമായിരുന്നു.
അതേസമയം നികുതി വരുമാനം കുത്തനെ ഇടിയുന്നു. ധനമന്ത്രിയുടെ ശ്രദ്ധകുറവാണ് പ്രധാനകാരണം. നികുതിവെട്ടിപ്പ് തടയാൻ ഫലപ്രദമായ നടപടികൾ ധനമന്ത്രി സ്വീകരിക്കുമ്പോൾ തന്നെ അതിൽ പാർട്ടിയുടെ വെട്ട് വരും. ഒരു സ്ഥാപനങ്ങളും സമാധാനത്തോടെ റെയ്ഡ് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ട്.സ്ഥാപനം ഉടമകൾക്ക് പാർട്ടിയുമായി ബന്ധം ഉണ്ടോ എന്ന് പരിശോധിക്കാതിരുന്നാൽ നികുതി വകുപ്പിന് പൂട്ടുവീഴും. ഇതിന്റെ പേരിൽ ധന സെക്രട്ടറിയും സർക്കാരും തമ്മിൽ സമീപകാലത്ത് ഇടയുകയും ചെയ്തു.
ജി എസ് റ്റി വന്നതിന് ശേഷം നികുതി വെട്ടിപ്പ് വ്യാപകമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് , സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗം വ്യാപകമായ പരിശോധനകൾ നടത്തിയത് . ജി എസ് ടി യിൽ റിട്ടേണുകൾ ഫയൽ ചെയ്യുകയോ നികുതി അടയ്ക്കുകയോ ചെയ്യാതിരുന്ന 58 സ്ഥാപനങ്ങളിൽ ജൂണിൽ പരിശോധന നടത്തിയിരുന്നു. ഇത് കൂടാതെ റെയിൽവേ പാഴ്സൽ ഓഫീസുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തി . ഈ വേ ബിൽ ഇല്ലാതെയും രേഖകളിൽ പറഞ്ഞിരിക്കുന്നതിൽ കൂടുതൽ ചരക്കു കടത്തുകയും ചെയ്തവരിൽ നിന്നും നികുതിയും പിഴയും ഈടാക്കുകയും ചെയ്തു.അപ്പോഴൊന്നും പുകിൽ ഉണ്ടായില്ല.
ജി എസ് റ്റി നിലവിൽ വന്നതിനു ശേഷം സംസ്ഥാനത്തിനു ലഭിക്കുന്ന നികുതിയിൽ പ്രതീക്ഷിച്ച നികുതി വർധനവു ഉണ്ടാവാത്ത സാഹചര്യത്തിലാണ് സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിലെ ഇൻറലിജൻസ് വിഭാഗം നികുതി വെട്ടിപ്പുകാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. നികുതി വകുപ്പ് മേധാവിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. സാധാരണ ഗതിയിൽ ഇത്തരം പരിശോധനകളൊന്നും ധനമന്ത്രി അറിയാറില്ല.
വിഎസ് സർക്കാരിന്റെ കാലത്ത് തോമസ് ഐസക് നികുതി വെട്ടിപ്പ് പരിശോധനകൾ വ്യാപകമായി നടത്തിയിരുന്നു. ഇതിന്റെ പേരിലാണ് ഐസക് മികച്ച ധനമന്ത്രിയായി തിളങ്ങിയത്. വി എസിന്റെ അകമഴിഞ്ഞ പിന്തുണയും ഐസക്കിനുണ്ടായിരുന്നു. എന്നാൽ പിണറായി അധികാരത്തിൽ വന്നതോടെ ഐസക് തീർത്തും ഒറ്റപ്പെട്ടു. ഐസക്കിന്റേതായി ഒരു പത്രകുറിപ്പ് പോലും പുറത്തിറങ്ങുന്നില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും തോമസ് ഐസക് വേണ്ടത്ര ഇടപെടലുകൾ നടത്തുന്നില്ല. സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ട്രഷറികൾ പൂട്ടുന്നില്ലെന്ന് മാത്രമേ ഉള്ളു. ഫലത്തിൽ ട്രഷറികളിൽ പ്രവർത്തനങ്ങൾ നടക്കുന്നില്ല. സാമ്പത്തിക ഞ്ഞെരുക്കം കാരണം ബില്ലുകളൊന്നും മാറാറില്ല. അത്യാവശ്യം ചെലവുകൾ നടത്താൻ മാത്രമേ സർക്കാർ ശ്രമിക്കുന്നുള്ളു. പി എഫ് ബില്ലുകൾ പോലും മാറുന്നില്ല.
നികുതി വരുമാനം കുത്തനെ ഇടിഞ്ഞ വിവരം മുഖ്യമന്ത്രിക്കറിയാം. എന്നാൽ ഒന്നര വർഷം മാത്രമുള്ള ഭരണത്തിൽ ആരെയും പിണക്കാൻ പിണറായി തയ്യാറല്ല. പാർട്ടിയുടെ വരുമാന സ്രോതസ് ഇല്ലാതാക്കാനും സർക്കാർ ആലോചിക്കുന്നില്ല. സംഭാവന നൽകുന്നവരെ പിണക്കിയാൽ സി പിഎം ഭരിക്കുന്ന ഏക ഇന്ത്യൻ സംസ്ഥാനം ഭിക്ഷചട്ടിയെടുക്കും. സ്റ്റാർ ഹോട്ടൽ കൊമ്പൻമാർക്കെതിരെയുള്ള നടപടികൾ നിർത്തിവച്ചത് ഇത് കൊണ്ടാണ്.
https://www.facebook.com/Malayalivartha