തന്റെ അനുജനെ കൊന്ന കെ.എസ്.യുക്കാരുടെ അതേ മുഖമാണ് എസ്.എഫ്.ഐയുടെ മുഖംമൂടിയണിഞ്ഞ, യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തുകാരുടേതെന്ന് മന്ത്രി ജി. സുധാകരന്‍
എസ്.എഫ്.ഐ നേതാവായിരുന്ന തന്റെ അനുജനെ കെ.എസ്.യുക്കാര്‍ മര്‍ദ്ദിച്ച് തലച്ചോറ് തകര്‍ത്ത് കൊന്ന സംഭവം മന്ത്രി ജി. സുധാകരന്‍ ഫെയിസ്ബുക്കൂലൂടെ പങ്കുവെച്ചു. യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ ഭാരവാഹികളുടെ കത്തിക്കുത്ത് സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് 42 വര്‍ഷം മുമ്പ് നടന്ന ദാരുണമായ കൊലപാതകത്തെ കുറിച്ച് മന്ത്രി പറയുന്നത്. അന്നത്തെ കെ.എസ്.യുക്കാരുടെ അതേ മുഖമാണ് എസ്.എഫ്.ഐയുടെ മുഖംമൂടിയണിഞ്ഞ, യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തുകാരുടേതെന്നും മന്ത്രി വിമര്‍ശിക്കുന്നു.
18 വയസുള്ള ഭുവനേശ്വരന്‍ മന്ത്രി സുധാകരന്റെ ഇളയ അനുജനായിരുന്നു. 1977ല്‍ പന്തളം എന്‍.എസ്.എസ് കോളജില്‍ രണ്ടാം വര്‍ഷ ധനതത്വശാസ്ത്ര വിദ്യാര്‍ഥി. പഠനത്തില്‍ മുന്‍പില്‍. സാഹിത്യരചനയില്‍ താല്പര്യം. നാടകവും കവിതയും പ്രധാനം. അഭിനയം, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, വോളിബോള്‍ എന്നീ കലാകായിക വിദ്യകളില്‍ താല്പര്യം. ഒരു അക്രമത്തിനും പോയിട്ടുമില്ല. 1977 ഡിസംബര്‍ രണ്ടിന് എസ്.എഫ്.ഐ കാരും കെ.എസ്.യു കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പന്തളത്തെ പ്രമാണിമാരായ കുറച്ചാളുകളുടെ മക്കളും അവരുടെ ഗുണ്ടകളുടെ മക്കളുമാണ് കെ.എസ്.യു വില്‍ ഉണ്ടായിരുന്നത്. സംഘര്‍ഷത്തില്‍ ഇരു ഭാഗത്തും പരിക്കേറ്റു. ഈ സമയം ഭുവനേശ്വരന്‍ ക്ലാസിലായിരുന്നു. ക്ലാസ്സില്‍ ഇരുന്ന ഭുവനനെ ഒറ്റുകാര്‍ വന്നു വിളിച്ചുകൊണ്ടു പോയി. പ്രിന്‍സിപ്പലിന്റെ മുറിയുടെ മുന്നില്‍ നിന്ന കെ.എസ്.യു, ഡി.എസ്.യു അക്രമികള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞിട്ട് അവര്‍ ഓടിപ്പോയി.
കെ.എസ്.യു പ്രവര്‍ത്തകര്‍ ഭുവനേശ്വരനെ തടഞ്ഞ് സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ച് അടിക്കുകയായിരുന്നു. അടിയില്‍ കണ്ണ് പൊട്ടുകയും പിന്നീട് തപ്പിതടഞ്ഞ് ഗണിത ശാസ്ത്ര അദ്ധ്യാപകരുടെ മുറിയിലേക്ക് ഓടിക്കയറി വിശ്രമിച്ചു. കെ.എസ്.യു പ്രവര്‍ത്തകര്‍ അവിടയെത്തി വീണ്ടും അതിക്രൂരമായി മര്‍ദ്ദിച്ചു. കാലില്‍ പിടിച്ച് തലകീഴായി വെച്ച് സിമന്റ് തറയില്‍ പലതവണ തല അടിക്കുകയും ചെയ്തു. അബോധാവസ്ഥയിലായപ്പോള്‍ അവര്‍ ഉപേക്ഷിച്ചു. അക്രമികള്‍ പിന്നാലെ വന്ന് ഭീകരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ഒരു കലാലയത്തിലും സംഭവച്ചിട്ടില്ലാത്തപോലെ രണ്ട് കാലിലും പിടിച്ച് ഉയര്‍ത്തി തല നിലത്ത് ഇടിച്ചുകൊണ്ടേയിരുന്നു. തലച്ചോര്‍ ഉള്ളില്‍ പൊട്ടിയ മുട്ട പോലെയായി.
ബോധരഹിതനായി കിടന്ന ഭുവനേശ്വരനെ എസ് ഗോവിന്ദക്കുറുപ്പ് പിന്നീട് കുളനട ഗവ. ആശുപത്രിയിലും തുടര്‍ന്ന് മാവേലിക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ആരോഗ്യ നില വഷളായിരുന്നു. പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ സംഭവം നടന്ന് മൂന്നു മണിക്കൂര്‍ കഴിഞ്ഞിരുന്നു. ചികിത്സ വൈകിയതിനാല്‍ മരണം സുനിശ്ചിതമായി. ഡിസംബര്‍ രണ്ട് മുതല്‍ ഏഴ് വരെ അഞ്ചു ദിവസം ബോധരഹിതനായി കിടന്നു. ഏഴിന് രാത്രി 12ന് അന്ത്യശ്വാസം വലിച്ചു.
ജി.ഭുവനേശ്വരന്‍ പന്തളം എന്‍.എസ്.എസ് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ആയിരുന്നു. മൂവായിരത്തിലെറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി. അന്നവന് വയസ്സ് 17 എന്ന് മന്ത്രി ഓര്‍മിക്കുന്നു. 18 മത്തെ വയസ്സില്‍ രണ്ടാം വര്‍ഷ ബി.എ എക്കണോമിക്‌സിന് പഠിക്കുമ്പോള്‍ കെ.എസ്.യു വിന്റെയും പന്തളത്തെ പ്രമാണിമാരുടെ സംഘമായ ഡി.എസ്.യുവിന്റെയും മര്‍ദ്ദിച്ചത്. തലച്ചോറ് തകര്‍ന്ന് കലങ്ങി പോയിരുന്നു.. അഞ്ച് ദിവസം അബോധാവസ്ഥയില്‍ കിടന്ന ഭുവനേശ്വരനെ ഡിസംബര്‍ ഏഴിന് രാവിലെ ഓപ്പറേഷന്‍ നടത്തി. 12 മണിയോടെ ഓപ്പറേഷന്‍ കഴിഞ്ഞ് പുറത്ത് കൊണ്ട് വന്നെങ്കിലും 12.30 ഓടെ മരിച്ചെന്ന് മന്ത്രി ഫെയിസ്ബുക്കിലൂടെ വ്യക്തമാക്കി.
https://www.facebook.com/Malayalivartha