ഒടുവിൽ നമ്മുടെ സർക്കാർ ആദിവാസികളെയും 'ശരിയാക്കി; ആദിവാസി കുട്ടികൾക്ക് സർക്കാർ നിർമ്മിച്ച് നൽകിയ ഹോസ്റ്റൽ പിടിച്ചെടുത്തു; പട്ടിക വർഗ്ഗ വകുപ്പ് ഡയറക്ടറും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനുമായ പുകഴേന്തിക്കെതിരെ പ്രതിഷേധത്തിന് ഒരുങ്ങി ആദിവാസികൾ
ഒടുവിൽ നമ്മുടെ സർക്കാർ ആദിവാസികളെയും 'ശരിയാക്കി'. ആദിവാസി കുട്ടികൾക്ക് സർക്കാർ നിർമ്മിച്ച് നൽകിയ ഹോസ്റ്റൽ പിടിച്ചെടുത്തു കൊണ്ടാണ് ഇത്തവണ വിപ്ലവം സൃഷ്ടിച്ചത്. ഇത്തരമൊരു നീക്കത്തിന് ചുക്കാൻ പിടിച്ച പട്ടിക വർഗ്ഗ വകുപ്പ് ഡയറക്ടറും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനുമായ പുകഴേന്തിക്കെതിരെ പ്രതിഷേധത്തിന് ഒരുങ്ങി ആദിവാസികൾ രംഗത്തെത്തിയിരിക്കുകയാണ്. മൂന്നാറിലെ പട്ടികവർഗ്ഗ ഹോസ്റ്റൽ പിടിച്ചെടുക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തിന് പുകഴേന്തി കൂട്ടു നിൽക്കുന്നു എന്നാണ് ആരോപണം.
ആഗസ്റ്റ് 24 ന് രാവിലെ 10 മണിക്ക് തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുന്നിൽ സത്യാഗ്രഹം നടത്താനും വിവിധ ആദിവാസി സംഘടനകൾ തീരുമാനിച്ചു.
ആദിവാസി വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് 18 ലക്ഷം രൂപ മുടക്കി പ്രീമെട്രിക് ഹോസ്റ്റൽ നിർമ്മിച്ചത്. എന്നാൽ ഇതിനെ വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മൂന്നാർ എൻജിനീയറിങ് കോളേജിന് വേണ്ടി പിടിച്ചെടുക്കാനുള്ള നീക്കമാണ് വിവിധ ആദിവാസി സംഘടനകളുടെ പ്രതിഷേധത്തിന് കാരണമാക്കിയത് .
വിദ്യാഭ്യാസ വകുപ്പിന് പൊതുവിദ്യാഭ്യാസത്തിന് വേണ്ടി മൂന്നാറിൽ ഹോസ്റ്റലുകൾ നിർമ്മിക്കാൻ ആവശ്യത്തിന് ഫണ്ട് ഉണ്ടെന്നിരിക്കെ ആദിവാസി വിദ്യാർത്ഥികൾക്ക് വേണ്ടി നിർമ്മിച്ച ഹോസ്റ്റൽ എന്തിന് ഏറ്റെടുക്കുന്നു എന്നാണ് ചോദ്യം . പ്രത്യേകിച്ചു ഇടമലകുടി പോലെയുള്ള പിന്നാക്കം നിൽക്കുന്ന വന മേഖലകളിൽനിന്നും വരുന്ന ആദിവാസി വിദ്യാർഥികൾക്ക് വേണ്ടി നിർമ്മിച്ച പ്രീമെട്രിക് ഹോസ്റ്റൽ പിടിച്ചെടുക്കുന്നത് മനുഷ്യാവകാശ ലംഘനവും നിയമ വിരുദ്ധവുമാണെന്ന് ആദിവാസികൾ പറയുന്നു. പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരെ
യുള്ള നിരവധി ദ്രോഹ നടപടികൾക്ക് നേതൃത്വം നൽകുന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ
പുകഴേന്തിയാണ് ഇതിന് ഒത്താശ ചെയ്യുന്നതെന്നും ഇവർ ആരോപിക്കുന്നു. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായ ഇദ്ദേഹത്തിനാണ് പട്ടികവർഗ്ഗ വകുപ്പ് ഡയറക്ടറുടെ ചുമതല . പട്ടികവർഗ്ഗ വകുപ്പിന്റെ ഫണ്ട് വക മാറ്റി ആദിവാസികളെ കാട്ടിൽ നിന്നും കുടിയിറക്കാൻ ദുരുപയോഗം ചെയ്തതിന്റെ പേരിൽ വിവാദം നേരിടുന്ന വ്യക്തിയാണ് പുകഴേന്തിയെന്നും ഇവർ പറയുന്നു.
ആവശ്യത്തിന് ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതിന്റെ പേരിൽ ആദിവാസി വിദ്യാർത്ഥികളുടെ പഠനം മുടങ്ങുമ്പോഴാണ് നിലവിലുള്ള ഹോസ്റ്റൽ പോലും വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നത്. പുകഴേന്തിക്കെതിരെ കേസെടുക്കാൻ പട്ടിക ജാതി-വർഗ്ഗ കമ്മീഷനോട് ആവശ്യപ്പെടാനും ആദിവാസി സംഘടനകൾ തീരുമാനിച്ചു.
ആദിവാസികൾക്ക് വേണ്ടി പുകഴേന്തി യാതൊന്നും ചെയ്യുന്നില്ലെന്നും ആരോപണമുണ്ട്. ആദിവാസികൾക്ക് ആവശ്യമുള്ള ഫണ്ടുകൾ അദ്ദേഹം പല വഴിക്കും തിരിക്കുന്നുണ്ടത്രേ. വനം വകുപ്പ് ഉദ്യോഗസ്ഥനായതിനാൽ അദ്ദേഹത്തിന്റെ കൂറ് വനംവകുപ്പിനോടാണെന്നും ആദിവാസികൾ ആരോപിക്കുന്നു. മൂന്നാറിലെ പ്രീമെട്രിക്ക് ഹോസ്റ്റൽ ഉള്ളതു കൊണ്ട് മാത്രമാണ് പട്ടികവർഗ്ഗ വിദ്യാർത്ഥികൾ പഠനത്തിന് മുതിരുന്നത്. ഹോസ്റ്റൽ അടയ്ക്കുന്നതോടെ ഇവരുടെ പഠനം അവസാനിക്കും. സാമ്പത്തികമായി തീരെ ദുർബലാവസ്ഥയിലുള്ളവരാണ് പട്ടികവർഗ്ഗ വിദ്യാർത്ഥികൾ.
പുകഴേന്തി സർക്കാരിന്റെ വിശ്വസ്തനാണ്. കോടികൾ മറിയുന്ന വകുപ്പാണ് പട്ടികവർഗ്ഗ ക്ഷേമം.കടലിൽ കല്ലിടുന്നത് പോലെയാണ് ഇവിടെ പദ്ധതികൾ നടപ്പിലാക്കുന്നത്. ഒന്നും കാണാൻ കഴിയാത്ത തരത്തിൽ തീർത്തും മായ!
https://www.facebook.com/Malayalivartha