ഇനിയെന്താ പരിപാടി... ജുവലറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന 6 പേര്‍ക്ക് ലോട്ടറിയടിച്ചതോടെ വിശ്വസിക്കാനാവാതെ നാട്ടുകാര്‍; കിലുക്കം സിനിമയില്‍ കിട്ടുണ്ണി പറയുന്ന ഡയലോഗ്‌സൊന്നും അവര്‍ പറഞ്ഞില്ല; സ്വര്‍ണക്കട വാങ്ങാന്‍ കാശുള്ളപ്പോഴും ഇവരുടെ മോഹങ്ങള്‍
മലയാളികള്‍ പ്രതീക്ഷയോടെ നോക്കിയ ഒന്നാണ് ഓണം ബംബര്‍ ലോട്ടറി ആര്‍ക്കടിച്ചെന്ന്. ആലപ്പുഴയിലാണ് ലോട്ടറി വിറ്റതെന്നറിഞ്ഞതോടെ പല ഊഹാപോകങ്ങളുമുണ്ടായി. ആലപ്പുഴയിലെ യുവതിയ്ക്ക് ലോട്ടറിയടിച്ചെന്ന് വരെ വ്യാഖ്യാനം വന്നു. അതിനിടയിലാണ് ഷെയര്‍ ചെയ്ത് ലോട്ടറിയെടുത്ത ആറുപേര്‍ക്ക് ഒന്നാം സമ്മാനം ലഭിച്ചെന്ന വാര്‍ത്ത വന്നത്. കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമായ ഓണം ബമ്പര്‍ കരുനാഗപ്പള്ളി ചുങ്കത്ത് ജുവലറിയിലെത്തിയത് ഈ ആറുപേരെ ചേര്‍ത്തു പിടിച്ചുകൊണ്ടാണ്.
സെയില്‍സ്മാന്മാരായ തൃശൂര്‍ പരപ്പൂര്‍ പുത്തൂര്‍ ഹൗസില്‍ റോണി (35), ചവറ തോപ്പിന്‍ വടക്ക് രാജീവത്തില്‍ രാജീവന്‍ (48), ചവറ സൗത്ത് വടക്കുംഭാഗം രതീഷ് ഭവനത്തില്‍ രതീഷ് കുമാര്‍(32), ചാലക്കുടി കാരോട്ടുപൂവില്‍ സുബിന്‍ തോമസ് (26), വൈക്കം കുന്തത്തിരചിറയില്‍ വിവേക് (26), ശാസ്താംകോട്ട ശാന്തിവിലാസത്തില്‍ റംജിന്‍ ജോര്‍ജ് (31) എന്നിവരാണ് ഭാഗ്യശാലികള്‍. ടിക്കറ്റ് നമ്പര്‍ടി.എം. 160869.
ചുങ്കത്ത് ജുവലറിയുടെ സമീപത്തായി തട്ടടിച്ച് ലോട്ടറിക്കച്ചവടം നടത്തുന്ന സിദ്ദിക്കില്‍നിന്ന് 100 രൂപ വച്ച് പിരിവെടുത്ത് രണ്ടു ടിക്കറ്റ് വാങ്ങിയത്. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് ലോട്ടറി എടുത്താലോ എന്ന് അവര്‍ ചിന്തിച്ചത്. അടുത്തദിവസം ഓണം ബംപറിന്റെ നറുക്കെടുപ്പാണ്. ആ ടിക്കറ്റ് തന്നെ വാങ്ങാമെന്നും കരുതി. ടിക്കറ്റൊന്നിന് 300 രൂപയാണു വില. ലോട്ടറിയടിച്ചില്ലെങ്കില്‍ അത്രയും പണം നഷ്ടം. കിട്ടിയാല്‍ വമ്പന്‍ ചാകരയും. സുഹൃത്തുക്കളായ ആറു പേര്‍ നഷ്ടം കുറയ്ക്കാനായി പണം പങ്കിട്ടെടുത്താണു ലോട്ടറി വാങ്ങിയത്. സൗഹൃദത്തിന് ആ ടിക്കറ്റിന് ബംപര്‍ സമ്മാനം നല്‍കിയാണ് മാവേലി അനുഗ്രഹിച്ചത്.
ആറുപേര്‍ക്കുംവേണ്ടി വിവേകിനെയും കൂട്ടിപ്പോയി റോണിയാണ് ടിക്കറ്റ് വാങ്ങിയത്. ജീവനക്കാര്‍ സംഘം ചേര്‍ന്ന് ടിക്കറ്റ് വാങ്ങാറുണ്ട്. നറുക്കെടുപ്പ് നടക്കുമ്പോള്‍ ടിക്കറ്റ് രതീഷ് കുമാറിന്റെ കൈവശമായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് നറുക്കെടുപ്പിന്റെ ദൃശ്യങ്ങള്‍ ടി.വിയില്‍ കാണുമ്പോഴും മഹാഭാഗ്യം ഒന്നാം സമ്മാനമായി ഉദിച്ചുയരുമെന്ന് നിനച്ചതേയില്ല. എന്തെങ്കിലും സമ്മാനം കിട്ടണമേ എന്ന പ്രാര്‍ത്ഥനയോടെ രതീഷ് ടിക്കറ്റിലെ നമ്പര്‍ ഒത്തുനോക്കിയപ്പോള്‍ ഞെട്ടിപ്പോയി.
സഹപ്രവര്‍ത്തകരെ വിവരം അറിയിച്ചതോടെ ഞെട്ടല്‍ ആകാശത്തോളം വളര്‍ന്ന ആഹ്ലാദമായി. അവര്‍ ഓടിച്ചെന്ന് സിദ്ദിക്കിനോട് പറഞ്ഞു. സിദ്ദിക്ക് തനിക്ക് ടിക്കറ്റ് നല്‍കിയ കരുനാഗപള്ളി ലാലാജി ജംഗ്ഷന് പടിഞ്ഞാറുവശം പ്രവര്‍ത്തിക്കുന്ന ശ്രീമുരുകാലയം ലക്കി സെന്ററില്‍ അറിയിച്ചു. കായംകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അതിന്റെ ഉടമ ശിവന്‍കുട്ടി സന്തോഷം പങ്കിടാന്‍ ജുവലറിയില്‍ പാഞ്ഞെത്തി.സമ്മാനാര്‍ഹമായ ടിക്കറ്റ് ചുങ്കത്ത് ജുവലറി ജനറല്‍ മാനേജര്‍ രാജ്‌മോഹന്റെ നേതൃത്വത്തില്‍ ഫെഡറല്‍ ബാങ്കിന്റെ കരുനാഗപ്പള്ളി മെയിന്‍ ബ്രാഞ്ചില്‍ ഏല്‍പിച്ചു.
ഇതൊടെ തൊഴിലാളികള്‍ മുതലാളിയാകുമെന്ന അവസ്ഥയായി. വേണമെങ്കില്‍ കിലുക്കത്തിലെ കിട്ടുണ്ണിയെ പോലെ പറയാം. ഞാനെന്റെ എ.സി. കാറില്‍ വരും.... എസി..... കാറില്‍. ഈ സ്വര്‍ണക്കടയ്ക്ക് വേണമെങ്കില്‍ വില പറയാം. വേറൊരു സ്വര്‍ണക്കട വേണമെങ്കില്‍ സ്ഥാപിക്കാം. എന്നാല്‍ സകലരേയും ഞെട്ടിച്ച് ഇവര്‍ പറയുന്നത്. ചുങ്കത്ത് ജുവലറിയിലെ ജോലി തുടരുമെന്നാണ് പറയുന്നത്. കിട്ടുന്നതില്‍ നല്ലൊരു തുക ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്ന് അവര്‍ വ്യക്തമാക്കി.
ആറു പേരും ഒട്ടും വിചാരിച്ചിരുന്നില്ല ഇരുട്ടി വെളുക്കുമ്പോള്‍ കോടീശ്വരന്മാരായി മാറുമെന്ന്. ജൂലൈ 21നു വില്‍പ്പന തുടങ്ങിയ ഓണം ബംപര്‍, ഭാഗ്യശാലികളുടെ അടുത്തെത്തിയത് അവസാന നിമിഷമാണെന്നതു കൗതുകമായി. 12 കോടി രൂപയാണ് സമ്മാനത്തുക. നികുതി കഴിഞ്ഞ് 7 കോടി 56 ലക്ഷം രൂപ പങ്കിട്ടെടുക്കാം. ആറു പേരും തുല്യമായി വീതിച്ചെടുത്താല്‍ 1.26 കോടി വീതം കയ്യില്‍ കിട്ടും. ഇത്തവണത്തെ ഓണം ശരിക്കും പൊന്നോണമായെന്ന് ആറു പേരും ഒരേ സ്വരത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha