പണികിട്ടിയത് മുരളിക്കും പ്രകാശിനും; വട്ടിയൂർക്കാവിലെയും കോന്നിയിലെയും യു ഡി എഫ് സ്ഥാനാർത്ഥികൾ തോറ്റാൽ കെ. മുരളീധരനോടും അടൂർ പ്രകാശിനോടും കോൺഗ്രസ് വിശദീകരണം ചോദിക്കും
വട്ടിയൂർക്കാവിലെയും കോന്നിയിലെയും യു ഡി എഫ് സ്ഥാനാർത്ഥികൾ തോറ്റാൽ കെ. മുരളീധരനോടും അടൂർ പ്രകാശിനോടും കോൺഗ്രസ് വിശദീകരണം ചോദിക്കും. അടൂർ പ്രകാശ് കോന്നിയിൽ വോട്ടെടുപ്പിന് പോലും വന്നിട്ടില്ല. ഡൽഹിയിൽ ചില അത്യാവശ്യ കാര്യങ്ങൾ ഉണ്ടെന്നാണ് പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞത്. കോന്നിയിൽ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടയിൽ പ്രകാശ് ഇത്തരത്തിൽ പരസ്യ പ്രസ്താവന നടത്തിയത് തെറ്റാണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.
കെ. മുരളീധരൻ അതിരാവിലെയെത്തി വോട്ടു ചെയ്തെങ്കിലും അദ്ദേഹത്തിന്റെ മുഖത്തും തെളിച്ചമില്ല. പേരിന് മാത്രമാണ് അദ്ദേഹം പ്രചരണത്തിന് ഇറങ്ങിയത്. കൊട്ടികലാശത്തിൽ പങ്കെടുത്തുമില്ല. കൊട്ടികലാശത്തിൽ എത്തണമെന്ന് മുരളിയോട് ചെന്നിത്തല അഭ്യർത്ഥിച്ചെങ്കിലും അത് അദ്ദേഹം അനുസരിച്ചില്ല. തനിക്ക് മറ്റ് ചില അത്യാവശ്യങ്ങൾ ഉണ്ടെന്നാണ് മുരളി അറിയിച്ചത്. റോബിൻ പീറ്റർക്ക് സീറ്റ് നിഷേധിച്ചതോടെ അടൂർ പ്രകാശ് ചെന്നിത്തലക്ക് എതിരായി. കുറുപ്പിന് സീറ്റ് നിഷേധിച്ചതേടെ മുരളിയും ചെന്നിത്തലക്ക് എതിരായി.
ചെന്നിത്തലയാണ് തന്റെ സ്ഥാനാർത്ഥിക്കെതിരെ നീങ്ങിയതെന്ന് മുരളി വിശ്വസിക്കുന്നത്. പീതാംബരകുറുപ്പിന് സ്ഥാനാർത്ഥിത്വം നൽകണമെന്നാണ് മുരളി ആവശ്യപ്പെട്ടത്. തന്റെ പിതാവാണ് മോഹൻകുമാറിനെ നേതാവാക്കിയത്. എന്നാൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ മോഹൻകുമാർ തന്റെ പിതാവിനെ ചതിച്ച് ചെന്നിത്തലക്കൊപ്പം പോയി. പീതാംബരകുറുപ്പാണ് കരുണാകരനാപ്പം നിന്നത്. അതാണ് അദ്ദേഹത്തെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാൻ മുരളി ശ്രമിച്ചത്. വട്ടിയൂർക്കാവിൽ മുരളി തീരെ പ്രവർത്തിച്ചിട്ടില്ല. മുരളിക്ക് ബി ജെ പി വോട്ടുകൾ വരെ ലഭിക്കുമായിരുന്നു. മുരളി പിണങ്ങിയതോടെ അതും കോൺഗ്രസിന് കിട്ടാതായി.
ഇടതുപക്ഷം മുരളിയുടെയും ബിജെപി അടൂർ പ്രകാശിന്റെയും വോട്ടുകൾ കൊണ്ടുപോകുമോ എന്ന ഭയം കോൺഗ്രസിനുണ്ട്. മുരളിക്കൊപ്പം നിന്ന പലരും വട്ടിയൂർക്കാവിൽ പ്രചരണത്തിന് ഇറങ്ങിയിട്ടില്ല. ഇത്തരക്കാരോട് മുരളി ഇറങ്ങാൻ പറഞ്ഞുമില്ല. മോഹൻകുമാറുമായി മുരളി തീരെ നല്ല ബന്ധത്തിലല്ല. അതിനാൽ മോഹൻകുമാറിന്റെ ജയം മുരളിക്ക് ഒരു വിഷയമേയല്ല.
തെരഞ്ഞടുപ്പ് ദിവസം പോലും മുരളി ബൂത്തിലെത്തിയില്ല. തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും അദ്ദേഹം ബൂത്തിൽ എത്താത്തത് സ്ഥാനാർഥിയോടുള്ള അത്യപ്തിയാണെന്ന് വിശ്വസിക്കേണ്ടി വരും. എന്നാൽ പ്രകാശിനെ പോലെ മുരളി പാർട്ടിയെ തള്ളി പറഞ്ഞ് മുന്നോട്ടുപോകുന്ന ഒരാളല്ല. എന്നാൽ മനസ് നൊന്താൽ മുരളി വെറുതെയിരിക്കുന്ന വ്യക്തിയുമല്ല. അതേസമയം മറ്റ് നേതാക്കളെ പോലെ സ്വന്തം പാർട്ടിയിൽ വിവാദം ഉണ്ടാക്കുകയില്ല. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ മുരളിയുമായി സംസാരിച്ചെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. അടൂർ പ്രകാശുമായി ആരും സംസാരിച്ചിട്ടില്ല. സംസാരിച്ചാൽ അദ്ദേഹം വഴങ്ങില്ല എന്നതാണ് കാരണം.
കോൺഗ്രസിൽ വിശദീകരണത്തിന് അപ്പുറം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. പാലായിൽ തോൽപ്പിക്കാൻ ആഹ്വാനം ചെയ്യുന്നവർ ഇപ്പോഴും മുന്നണിയിൽ തുടരുന്നുണ്ട്.
https://www.facebook.com/Malayalivartha