വാളയാര്‍ പെൺകുട്ടികളുടെ മരണത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയത് മനസ്സുതകര്‍ന്ന്; പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം ജീവനൊടുക്കിയ ജോണ്‍ പ്രവീണിനെ കേസില്‍ കുടുക്കാന്‍ ശ്രമം നടന്നതായി സംശയം

വാളയാര്‍ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ടു പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം ജീവനൊടുക്കിയ ജോണ്‍ പ്രവീണിനെ കേസില്‍ കുടുക്കാന്‍ ശ്രമം നടന്നതായി സംശയം. പൊലീസ് പ്രവീണിനെ അനധികൃതമായി കസ്റ്റഡിയില്‍ വച്ചെന്നും ക്രൂരമായി മര്‍ദിച്ചെന്നും അമ്മ പറയുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയോ രേഖകളില്‍ പരാമര്‍ശിക്കപ്പെടുകയോ ചെയ്യാത്തയാളായിരുന്നു പ്രവീണ്‍.
മകന്‍ സ്റ്റേഷനിലില്ല എന്നു പറഞ്ഞു തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് അമ്മ എലിസബത്ത് റാണി പറയുന്നു. പ്രധാന പ്രതിയുടെ അടുത്ത സുഹൃത്തായിരുന്നു പ്രവീണ്‍. രണ്ടാമത്തെ കുട്ടിയുടെ മരണത്തിനു ശേഷമാണു പ്രവീണിനെ അന്നത്തെ കസബ സിഐ കസ്റ്റഡിയിലെടുത്തത്. പിറ്റേന്നു മകനെ അന്വേഷിച്ചു സ്റ്റേഷനിലെത്തിയപ്പോള്‍ അങ്ങനെയൊരാളെ കൊണ്ടു വന്നിട്ടില്ലെന്നായിരുന്നു മറുപടി. കരഞ്ഞു ചോദിച്ചപ്പോള്‍ സിഐ വരുമ്ബോള്‍ മകനെ കാണിക്കാമെന്നു പറഞ്ഞു. സിഐ എത്തിയപ്പോള്‍ മുറിയില്‍ അടച്ചിട്ടിരുന്ന പ്രവീണിനെ തന്റെ കൂടെ വിട്ടു.
''രക്തം തടിച്ചുകിടന്ന ഉള്ളംകാലുകള്‍ കാണിച്ച്, എനിക്ക് ഇനി ജോലിക്കു പോകാന്‍ കഴിയില്ലമ്മേ എന്നു പറഞ്ഞ് അവന്‍ കരഞ്ഞു. ദിവസങ്ങള്‍ക്കുശേഷം പ്രധാന പ്രതിയുടെ സഹോദരന്‍ വീട്ടിലെത്തി പ്രവീണിനെ കൂട്ടിക്കൊണ്ടുപോയി. മൂന്നു ദിവസത്തിനു ശേഷം തിരിച്ചെത്തിയപ്പോള്‍ കുറ്റമേല്‍ക്കാന്‍ ആവശ്യപ്പെട്ടെന്നു പറഞ്ഞ് അവന്‍ പൊട്ടിക്കരഞ്ഞു.
പിറ്റേന്നു സ്റ്റേഷനിലെത്തി ഒപ്പിടണമെന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ രാവിലെ താന്‍ പണിക്കു പോയ സമത്തു മകന്‍ ജീവനൊടുക്കിയെന്നും റാണി പറയുന്നു. 'ഒരു തെറ്റും ചെയ്യാതെ നാട്ടുകാരുടെ മുന്നില്‍ ഞാന്‍ അപമാനിക്കപ്പെട്ടു. ഇനി വയ്യ, എന്റെ മരണത്തിന് ആരും കാരണമല്ല. എന്റെ വീട്ടുകാരെ ഉപദ്രവിക്കരുത്', എന്ന് പറഞ്ഞു പ്രവീണ്‍ അവസാനമെഴുതിയ കുറിപ്പ് അമ്മയുടെ കയ്യിലുണ്ട്.
പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച പ്രവീണ്‍ പിന്നീട് മധുവിന്റെ ജ്യേഷ്ഠനൊപ്പമായിരുന്നുവെന്ന് പ്രവീണിന്റെ അമ്മ പറഞ്ഞിരുന്നു . പോലീസിനോട് കുറ്റം സമ്മതിച്ചാല്‍ പുറത്തിറക്കാമെന്ന് മധുവിന്റെ ജ്യേഷ്ഠന്‍ ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞിരുന്നതായി തന്നെ അറിയിച്ചിരുന്നുവെന്നും അമ്മ റാണി പറയുന്നു. .
പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചതിനുശേഷം വെള്ളിയാഴ്ചയാണ് മകനെ ഉണ്ണിക്കൃഷ്ണന്‍ വിളിച്ചുകൊണ്ടുപോയത്. പിന്നീട് എവിടെയായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് തിങ്കളാഴ്ചയാണ് മകനെത്തിയത്. അവന് വല്ലാതെ ഭയമുണ്ടായിരുന്നതായും 'അമ്മ പറയുന്നുണ്ട്. . പിന്നീട് മകന്‍ ജീവനൊടുക്കിയതാണ് കാണുന്നതെന്നും റാണി പറഞ്ഞു.
കേസില്‍ കുറ്റം ഏല്‍ക്കാന്‍ പലതവണ മകനെ പൊലീസ് നിര്‍ബന്ധിച്ചിരുന്നതായി പ്രവീണിന്റെ അമ്മയുടെ വെളിപ്പെടുത്തുന്നു . മരിച്ച പെണ്‍കുട്ടികളുടെ അയല്‍വാസിയായിരുന്നു പ്രവീണ്‍. മധു അടക്കമുള്ള പ്രതികളെ രക്ഷിക്കാന്‍ കുറ്റം ഏല്‍പ്പിക്കണമെന്ന് പ്രതികളുടെ ബന്ധുക്കളും സുഹൃത്തുക്കളും നിര്‍ബന്ധിച്ചിരുന്നെന്നാണ് പ്രവീണിന്റെ അമ്മ റാണി വെളിപ്പെടുത്തിയിരിക്കുന്നത്.
കാലക്രമത്തില്‍ കേസില്‍ നിന്നും ഒഴിവാക്കാമെന്നും വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍ പ്രവീണ്‍ ഇതിന് വഴങ്ങിയില്ല. കേസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ച് പൊലീസ് പ്രവീണിനെ പലപ്പോഴും ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ശരീരത്തിലെ പാടുകള്‍ പലപ്പോഴും കാണിച്ചിരുന്നെന്നും പ്രവീണിന്റെ അമ്മ പറയുന്നു. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ പേടി മൂലമാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്ത ശേഷം പോലീസ് ഒരു അന്വേഷണവും നടത്തിയില്ലെന്നും അമ്മ ആരോപിക്കുന്നു. 2017 ഏപ്രില്‍ 26നാണ് പ്രവീണ്‍ ആത്മഹത്യ ചെയ്തത്.
മകന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് തങ്ങളെ കാണിക്കുന്നത് പോലും മൂന്ന് മാസം കഴിഞ്ഞിട്ടാണെന്നും അവര്‍ വ്യക്തമാക്കി. പ്രധാനപ്രതി മധുവിന്റെ ചേട്ടന്‍ പ്രവീണിനെ ഭീഷണിപ്പെടുത്തിയിരുന്നതായും റാണി വ്യക്തമാക്കി.പതിനഞ്ചുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കേസില്‍ അറസ്റ്റിലായിരുന്നത്. അതിന് ശേഷമാണ് കുറ്റമേല്‍ക്കാന്‍ പൊലീസ് പ്രവീണിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്.
https://www.facebook.com/Malayalivartha

























