ജോയലിനും ജോഫിറ്റയ്ക്കും ഒപ്പം കളിക്കാന്‍ ഇനി കുഞ്ഞുപെങ്ങള്‍ കുഞ്ഞൂസ് ഇല്ല; ജൊവാനയുടെ മൃതദേഹം വീട്ടിലെത്തുമ്പോള്‍ സഹോദരങ്ങളെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ബന്ധുക്കൾ...
ഇടുക്കി ശാന്തൻപാറയിൽ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ റിജോഷിനെയും മകൾ ജൊവാനയെയും ഓര്‍ത്ത് കുടുംബാഗങ്ങൾക്ക് ദു:ഖം അകന്നിട്ടില്ല. റിജോഷിന്റെ മൂന്നു മക്കളിൽ ഇളയവളായിരുന്നു ജൊവാന. പുത്തടി മഷ്റൂം ഹട്ട് എന്ന ഫാം ഹൗസിലെ ജീവനക്കാരനായ റിജോഷിനെ ഭാര്യ ലിജിയും കാമുകനും ഫാം ഹൗസ് മാനേജരുമാരുമായ വസീമും ചേർന്നാണ് കൊലപ്പെടുത്തിയത്. ഒളിവിൽ പോയ ശേഷം മകൾ ജൊവാനയെയും വിഷം കൊടുത്ത് കൊല്ലുകയായിരുന്നു. ജോയലിനും ജോഫിറ്റയ്ക്കും ഒപ്പം കളിക്കാന്‍ ഇനി കുഞ്ഞുപെങ്ങള്‍ കുഞ്ഞൂസില്ലെന്ന് ഇതുവരെ വിശ്വസിക്കാനായിട്ടില്ല. കുഞ്ഞുപെങ്ങളുടെ മരണവാര്‍ത്ത അവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ശാന്തമ്പാറ പുത്തടിയില്‍ മുല്ലൂര്‍ വീട്ടില്‍ റിജോഷ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മകള്‍ ജൊവാനയുടെ വേര്‍പാട്. റിജോഷിന്റെ തറവാടായ മുല്ലൂര്‍ വീട്ടില്‍ മുത്തശനും മുത്തശിക്കുമൊപ്പമുള്ള ജോയലും ജോഫിറ്റയുടെയും മനസില്‍ സങ്കടം പുകയുകയാണ്. ഇവരുടെ കുഞ്ഞോമന ആയിരുന്നു കുഞ്ഞൂസെന്ന ജൊവാന.
റിജോഷിനും കുട്ടികളോട് വലിയ ഇഷ്ടമായിരുന്നു. എവിടെ പോയാലും കുട്ടികളെ ഒപ്പംകൂട്ടി എത്തുമായിരുന്നു. ജൊവാനയുടെ മൃതദേഹം വീട്ടിലെത്തുമ്പോള്‍ സഹോദരങ്ങളെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കള്‍. കുട്ടികളുടെ ഭാവി എന്താകും എന്ന ആശങ്കയും കുടുംബാംഗങ്ങള്‍ക്കുണ്ട്. ജൊവാനയുടെ മൃതദേഹം ഇന്നലെ രാത്രിയാണ് രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചത്. ഇന്നു രാവിലെ 10ന് ശാന്തമ്പാറ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയിലാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുന്നത്.
റിജോഷ് ലിജിയെ വിവാഹം കഴിച്ചത് 11വർഷങ്ങൾക്ക് മുമ്പായിരുന്നു. റിജോഷിനെ കാണാതായതിനു ശേഷം ലിജിയുടെ പെരുമാറ്റത്തില്‍ സംശയം ഉണ്ടായിരുന്നില്ല. ഒക്‌ടോബര്‍ 30ന് രാത്രി 11 മണിയോടെ റിജോഷ് വീട്ടില്‍ വന്നിരുെന്നന്നും നാലുമണിയോടെ ജോലിതേടി എറണാകുളത്തിന് പോയെന്നും ലിജി കുട്ടികളോട് പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു. കുട്ടികള്‍ തറവാട്ടില്‍ വീട്ടിലെത്തിയപ്പോള്‍ മാതാപിതാക്കള്‍ ലിജിയെ വിളിച്ച് റിജേഷിനെ പറ്റി അന്വേഷിച്ചെങ്കിലും കള്ളം ആവര്‍ത്തിച്ചു. വഴക്കിട്ടാണ് റിജേഷ് പോയതെന്നും ഫോണ്‍ എറിഞ്ഞു പൊട്ടിച്ചെന്നും ലിജി പറഞ്ഞു.
തുടര്‍ന്ന് ഒന്നാംതീയതി ഇവര്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ തന്റെ ഫോണിലേക്ക് റിജോഷ് തൃശൂരില്‍ നിന്നും കോഴിക്കോട് നിന്നും വിളിച്ചെന്ന് ലിജി വീണ്ടും പറഞ്ഞു. പക്ഷേ അതെല്ലാം കളവാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ചെറുപ്പത്തില്‍ തന്നെ ലിജിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞിരുന്നു. തുടര്‍ന്ന് ലിജി പിതാവിനൊപ്പമാണു വളര്‍ന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണു വാസീമും റിജോഷിന്റെ ഭാര്യ ലിജിയും രണ്ടു വയസുകാരി ജൊവാനയുമായി മുംബൈ പനവേലിലുള്ള സമീര്‍ ഹോട്ടലില്‍ മുറിയെടുത്തത്.
ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ച നിലയില്‍ കണ്ട ഇവരെ മഹാരാഷ്ട്ര പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. കാണാതായ ഇവര്‍ക്കായി കേരള പൊലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തിവരുന്നതിനിടെയായിരുന്നു സംഭവം. മുറിക്കുള്ളില്‍ നിന്നും ലഭിച്ച ഇവരുടെ ഐ ഡി കാര്‍ഡില്‍ നിന്നും ഇടുക്കി സ്വദേശികളാണെന്ന് മനസ്സിലാക്കിയ മുംബൈ പോലീസ് കേരളാ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വാസീം വീഡിയോ സന്ദേശമയക്കാന്‍ ഉപയോഗിച്ച വൈഫൈ മുംബൈയില്‍ നിന്നാണെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം മുംബൈയിൽ എത്തിയെന്ന് അറിഞ്ഞതോടെയായിരുന്നു വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയതെന്നാണ് സൂചന.
https://www.facebook.com/Malayalivartha