ഉത്തരംമുട്ടി സര്‍ക്കാര്‍... ശബരിമലയില്‍ കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രം; ശബരിമലയുടെ വികസനത്തില്‍ കേരള സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്ന് തുറന്നടിച്ചു; 192.21 കോടി രൂപ അനുവദിച്ചിട്ടും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയില്ല; അനുവദിച്ച പണം ചെലഴിക്കാതെ എന്തിന് വീണ്ടും?
ശബരിമലയില്‍ വലിയ വികസന സാധ്യതകള്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ മാസ്റ്റര്‍ പ്ലാനിനായി വലിയ തുക നല്‍കിയത്. എന്നാല്‍ ഇത് ചെലവഴിച്ചില്ലെന്ന കണക്കുകളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. ശബരിമലയുടെ വികസനത്തിനായി കേരളം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലാണ് വ്യക്തമാക്കിയത്. കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിനു മറുപടി ആയിട്ടാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ കേരള സര്‍ക്കാര്‍ ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നില്ലെന്നും അദേഹം വ്യക്തമാക്കി. കേന്ദ്ര പദ്ധതിയായ സ്വദേശ് ദര്‍ശന്‍ സ്‌കീം വഴി ശബരിമലയുമായി ബന്ധപ്പെട്ട 2 പദ്ധതികള്‍ക്കായി 192.21 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അതില്‍ 92.42 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പദ്ധതിക്കായി പ്ലാനുകള്‍ കേരള സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും എം.പി.യുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദമന്ത്രി അറിയിച്ചു.
സ്വദേശ് ദര്‍ശന്‍, പ്രസാദ് എന്നിവയ്ക്കു കീഴിലുള്ള നാലു പദ്ധതികളിലായി 350 കോടി രൂപയാണു കേന്ദ്രം കേരളത്തിന് അനുവദിച്ചത്. സന്നിധാനത്തില്‍ 3290.46 ലക്ഷം, പമ്പയില്‍ 3296.52 ലക്ഷം, സന്നിധാനത്തേക്കുളള പാതയില്‍ 2655.63 ലക്ഷം, എരുമേലിയില്‍ 280.18 ലക്ഷം രൂപയുടെയും ഉള്‍പ്പെടെ 92.42 കോടിയുടെ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. 36 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം ശബരിമല ക്ഷേത്ര ഭരണത്തിന് പ്രത്യേക നിയമ നിര്‍മ്മാണം വേണമെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. പ്രത്യേക നിയമ നിര്‍മ്മാണം നടത്താത്തതിന് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു സുപ്രീംകോടതി ഇടപെടല്‍. 50 ലക്ഷം തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയുമായി മറ്റ് ക്ഷേത്രങ്ങളെ താരതമ്യം ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. നാല് ആഴ്ചയ്ക്കുള്ളില്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്നാണ് നിര്‍ദേശം.
സര്‍ക്കാര്‍ കരട് ബില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കരടില്‍ മൂന്നിലൊന്ന് സ്ത്രീ സംവരണം നല്‍കിയതില്‍ സംശയമുണ്ടെന്നും സുപ്രീംകോടതി അറിയിച്ചു. ഏഴംഗ ബെഞ്ചിന്റെ വിധി മറിച്ചാണെങ്കില്‍ സ്ത്രീ നിയമനം സാധ്യമാകുമോ എന്നും കോടതി ചോദിച്ചു.
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കുന്ന വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടില്ലെങ്കിലും വ്യാഴാഴ്ചത്തെ സുപ്രീംകോടതി വിധി സ്‌റ്റേയ്ക്ക് തുല്യമായി കരുതാമെന്ന് സര്‍ക്കാരിന് എ.ജിയുടെ നിയമോപദേശം ലഭിച്ചിരുന്നു. അന്തിമ വിധി വരും വരെ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന നിലയിലുള്ള നിയമോപദേശമാണ് ലഭിച്ചത്. അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയാണ് നിയമോപദേശം നല്‍കിയത്.
യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരും പാര്‍ട്ടിയും മുന്നോട്ട് വരാത്തതിനാല്‍ ശബരിമലയില്‍ ഇപ്പോള്‍ തികഞ്ഞ ശാന്തതയാണ്. ശബരിമല വിഷയത്തില്‍ കഴിഞ്ഞ കോടതിവിധിയില്‍ അവ്യക്തത നില നില്‍ക്കുന്ന സാഹചര്യത്തില്‍ യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കുന്ന കാര്യത്തിലുള്ള പഴയ ആവേശത്തില്‍ നിന്നും സര്‍ക്കാര്‍ മയപ്പെട്ടിരുന്നു. വിഷയം ഏഴംഗ വിശാല ബഞ്ചിന് വിട്ട സാഹചര്യത്തില്‍ 2018 സെപ്തംബറില്‍ പ്രസ്താവിച്ച സ്ത്രീകള്‍ക്ക് വിലക്കില്ലെന്ന വിധി നില നില്‍ക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ നിയമവിദഗ്ദ്ധരുടെ അഭിപ്രായം തേടിയിരിക്കുകയാണ് സര്‍ക്കാര്‍. ഇതോടെ തല്‍ക്കാലം യുവതികളെ പ്രവേശിപ്പിക്കേണ്ട എന്നാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ. അതിനാല്‍ തന്നെ യുവതികള്‍ മലയില്‍ കയറാന്‍ മുന്നോട്ട് വരുന്നില്ല. വരുന്നവരെ പോലീസ് ഉപദേശിച്ച് വിടുന്നുമുണ്ട്.
https://www.facebook.com/Malayalivartha