യുഎപിഎ കേസ്: എൻഐഐയുടെ കസ്റ്റഡി അപേക്ഷയിൽ വിധി ഇന്ന്; വിധി പറയുന്നത് കൊച്ചിയിലെ പ്രത്യേക കോടതി ; കേസിൽ യുഡിഎഫ് ഇടപെടല്‍; അലന്റെയും താഹയുടെയും വീടുകള്‍ എം കെ മുനീര്‍ സന്ദര്‍ശിച്ചു; ചെന്നിത്തല ഇന്നെത്തും
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വിധി പറയും. കൊച്ചിയിലെ പ്രത്യേക കോടതിയാണ് വിധി പറയുക. 7 ദിവസത്തേക്ക് ഇരുവരേയും കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎയുടെ ആവശ്യം. കോഴിക്കോട് പന്തീരാങ്കാവ് പൊലീസായിരുന്നു യുഎപിഎ നിയമപ്രകാരം അലൻ ഷുഹൈബിനും താഹക്കും എതിരെ ആദ്യം കേസെടുത്തത്. പിന്നീട് എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
കേസില്‍പ്പെട്ട് റിമാന്റില്‍ കഴിയുന്ന അലന്റെയും താഹയുടെയും വീടുകള്‍ പ്രതിപക്ഷ ഉപനേതാവും മുസ് ലിം ലീഗ് നേതാവുമായ ഡോ. എം കെ മുനീര്‍ സന്ദര്‍ശിച്ചു. യുവാക്കള്‍ക്കെതിരേ ഏതു സാഹചര്യത്തിലാണ് യുഎപിഎ ചുമത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും തങ്ങള്‍ മാവോവാദികളാണെന്നതിന് തെളിവ് കൊണ്ടുവരാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച അലന്റെയും താഹയുടെയും ആത്മവിശ്വാസം കണ്ടപ്പോഴാണ് കേസില്‍ ഇടപെടാന്‍ തീരുമാനിച്ചതെന്ന് മുനീര്‍ പറഞ്ഞുകെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യനും മുനീറിനൊപ്പം ഉണ്ടായിരുന്നു. ഇതാദ്യമായാണ് യുഡിഎഫ് സംഘം ഇവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നത്
അലന്‍റേയും താഹയുടേയും വീടുകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് സന്ദര്‍ശിക്കും. രാവിലെ എട്ടിന് കോഴിക്കോട് പന്തീരാങ്കാവിലെ താഹയുടെ വീട്ടിലാണ് രമേശ് ചെന്നിത്തല ആദ്യം എത്തുക. താഹയുടെ മാതാപിതാക്കളില്‍ നിന്ന് കാര്യങ്ങള് ചോദിച്ചറിയും. എട്ടരയോട് കൂടി അലന്‍റെ വീടും പ്രതിപക്ഷ നേതാവ് സന്ദര്‍ശിക്കും. പന്തീരാങ്കാവ് യുഎപിഎ കേസില്‍ യുഡിഎഫ് ഇടപെടുമെന്ന് ഇന്നലെ എംകെ മുനീര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്നത്തെ രമേശ് ചെന്നിത്തലയുടെ സന്ദര്‍ശനം.
തങ്ങൾ ഇപ്പോഴും സിപിഎം പ്രവർത്തകരാണെന്ന പ്രതികരണവുമായി അലനും താഹയും കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയപ്പോൾ രംഗത്തെത്തിയിരുന്നു. സിപിഎമ്മിന് വേണ്ടി വോട്ടു തെണ്ടി നടന്ന തങ്ങളെ മുഖ്യമന്ത്രി മാവോയിസ്റ്റാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും സി പി എമ്മിന്റെ ബൂത്ത് ഏജന്റുമാരായിരുന്നുവെന്നും ഇരുവരും പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha