കോഴിക്കോട് കെയർ ഹോമിൽ ആറുവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി; അന്തേവാസികളായ മറ്റ് കുട്ടികള്‍ മര്‍ദ്ദിച്ചതാണോ മരണ കാരണമെന്ന് സംശയം
കെയർ ഹോമിൽ ആറുവയസ്സുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കോഴിക്കോട് വെള്ളിമാടുകുന്ന് എച്ച്എംഡിസിയിലെ അന്തേവാസിയായ ആറ് വയസ്സുകാരനാണ് മരണപ്പെട്ടത്. കുട്ടിയുടെ തലയിലും നെഞ്ചിലും പരിക്കുകള്‍ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കുട്ടിയുടെ മരണത്തിൽ കെയർ ഹോമിലെ അധികൃതർക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ സാമൂഹിക നീതിവകുപ്പും ബാലക്ഷേമസമിതിയും അന്വേഷണം ആരംഭിച്ചു.
വയനാട് കൈതപ്പൊയിൽ സ്വദേശിയായ ആറുവയസുകാരനെ വെള്ളിമാടുകുന്ന് എച്ച്എംഡിസിയിൽ രാവിലെ ഏഴുമണിക്ക് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓട്ടിസം ബാധിച്ച കുട്ടിയെ പ്രഭാത കൃത്യങ്ങളില്‍ സഹായിക്കുന്ന ജീവനക്കാരാണ് മരിച്ച നിലയിൽ കിടപ്പ് മുറിയിൽ കണ്ടെത്തിയത്. ഇവർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പരിശോധനയില്‍ കുട്ടിയുടെ തലയ്ക്കും നെഞ്ചിലും പരിക്കേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. എന്നാൽ കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല എന്നാണ് ജീവനക്കാർ നൽകിയ മൊഴി.
സ്ഥാപനത്തിലെ അന്തേവാസികളായ മറ്റ് കുട്ടികള്‍ മര്‍ദ്ദിച്ചതാണോ മരണ കാരണമെന്ന സംശയവും പൊലീസിനുണ്ട്. വിവിധ മാനസിക പ്രശ്നങ്ങളുള്ള കുട്ടികളെ ഒരേ മുറിയില്‍ പാര്‍പ്പിക്കരുതെന്ന് നിയമുണ്ടെങ്കിലും അധികൃതർ ഇത് പാലിച്ചില്ല എന്ന വിവരം ബാലക്ഷേമസമിതിക്ക് ലഭിച്ചിരുന്നു. ഇതെ തുടര്‍ന്ന് സിഡബ്യുസിയും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha