ആഷിക് അബു പെട്ടു, തട്ടിപ്പില്‍ കേസെടുക്കാന്‍ കലക്ടര്‍ സുഹാസ് ; സിനിമാതാരങ്ങളും ഗായകരും അടങ്ങിയ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കരുണ സംഗീത പരിപാടിയെക്കുറിച്ചുളള വിവാദങ്ങള്‍ കൊഴുക്കുന്നു
സിനിമാതാരങ്ങളും ഗായകരും അടങ്ങിയ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കരുണ സംഗീത പരിപാടിയെക്കുറിച്ചുളള വിവാദങ്ങള്‍ കൊഴുക്കുന്നു. പരിപാടി സംഘടിപ്പിച്ച് മാസങ്ങള്‍ പലതായിട്ടും സംഘാടകര്‍ തുക സര്‍ക്കാരില്‍ അടയ്ക്കാതിരുന്നതോടെയാണ് വിവാദങ്ങള്‍ തലപൊക്കിയത്. യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരായാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം ആദ്യം ഉന്നയിച്ചത്. മറുപടി നല്‍കാതെ ബി.ജെ.പി നേതാവിനെ പരിഹസിക്കുവാനാണ് റിമ കല്ലിംഗല്‍ അടക്കമുള്ള സംഘാടകര്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ പണമൊന്നും സര്‍ക്കാരിലേക്ക് കൈമാറിയിട്ടില്ലെന്ന് വിവരാവകാശ രേഖ പുറത്തുവന്നതോടെ സംഘാടകര്‍ പെട്ടു.
എന്നാൽ പരിപാടി വിജയമായിരുന്നില്ലെന്നും, വരവിനേക്കാള്‍ ചെലവായെന്നുമുള്ള വാദമുയര്‍ത്തി പ്രതിരോധിക്കുവാനാണ് സംഘാടകര്‍ ശ്രമിച്ചത്. എന്നാല്‍ ജനം തിങ്ങിനിറഞ്ഞ പരിപാടി എങ്ങനെ നഷ്ടമായി എന്ന ചോദ്യമുയര്‍ന്നതോടെ ആറുലക്ഷം രൂപയടച്ച് സംഘാടകര്‍ തടിയൂരാന്‍ ശ്രമിക്കുകയായിരുന്നു. അതേസമയം എറണാകുളം കളക്ടറായിരുന്നു പരിപാടിയുടെ രക്ഷാധികാരി എന്ന സംഘാടകരുടെ പ്രചരണം കളക്ടര്‍ നേരിട്ട് തള്ളിക്കളയുകയുണ്ടായി. സന്ദീപ് ജി. വാര്യരുടെ പരാതി പ്രകാരം പൊലീസ് അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടു.
പരിപാടിയുടെ സംഘാടകരിൽ ഒരാളും സംഗീതജ്ഞനുമായ ബിജിബാൽ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ കളക്ടർ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരിയാണെന്ന് പറഞ്ഞിരുന്നു. ഈ കത്ത് പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി.
കൊച്ചി ഫൗണ്ടേഷന്റെ രക്ഷാധികാരി എന്ന രീതിയിൽ തന്റെ പേര് ഉപയോഗിക്കരുതെന്നും, ഇനിയും ഇത് ആവർത്തിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും സുഹാസ് കത്തിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, രക്ഷാധികാരി എന്ന നിലയിൽ കളക്ടറുടെ പേര് ഉപയോഗിച്ചത് സാങ്കേതിക പിഴവാണെന്ന് ബിജിബാൽ പ്രതികരിച്ചു.'കരുണ സംഗീത നിശയ്ക്കെതിരെ ആരോപണം ഉന്നയിക്കുന്നവർ നിയമപരമായി നീങ്ങുകയാണ് വേണ്ടത്. സത്യസന്ധമായിട്ടാണ് എല്ലാം ചെയ്തത്. നിയമപരമായി ആവശ്യപ്പെട്ടാൽ കണക്കുകൾ പുറത്തുവിടാം. സംഗീത നിശയ്ക്ക് ചിലവായ പണം കൊടുത്ത് തീർത്തശേഷം ബാക്കി ദുരിതാശ്വാസ ഫണ്ടിൽ അടയ്ക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു' എന്നും ബിജിബാൽ പറഞ്ഞു.
സംഗീത നിശ നടത്തി മൂന്ന് മാസം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത പ്രകാരം ദുരിതാശ്വാനിധിയിലേക്ക് പണം കൈമാറാത്തതിനെ ചൊല്ലിയായിരുന്നു വിവാദം. വിഷയം ചൂട് പിടിച്ചതോടെ ടിക്കറ്റ് വരുമാനമായ ആറര ലക്ഷം രൂപ കൈമാറിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല. ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാനെന്ന പേരിൽ നടത്തിയ സംഗീത പരിപാടി തട്ടിപ്പാണെന്ന ഹൈബി ഈഡൻ എം.പിയുടെ ആരോപണത്തിന് സംവിധായകന്‍ ആഷിഖ് അബു ഇന്നലെ മറുപടി നൽകിയിരുന്നു. ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല 'കരുണ'യെന്നും ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ ഫൗണ്ടേഷൻ തീരുമാനിച്ചതാണെന്നും ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.
ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിന് നടത്തിയ പരിപാടിയല്ല കരുണ. കൊച്ചി രാജ്യാന്തര സംഗീതോത്സവത്തിന്റെ പ്രഖ്യാപനത്തിനായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പൂര്‍ണമായും സ്വന്തം ചെലവില്‍ നടത്തിയ പരിപാടിയാണ് ഇത്.
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കാത്ത, പൂര്‍ണമായും ഫൗണ്ടേഷന്‍ തന്നെ ചെലവ് വഹിച്ച ടിക്കറ്റിന്റെ പണം സര്‍ക്കാരിലേക്ക് നല്‍കിയ പരിപാടി തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതായി എന്ത് അടിസ്ഥാനത്തിലാണ് ഹൈബി പറയുന്നത് കണ്ടെത്തിയ തട്ടിപ്പ് എന്താണെന്ന് അറിയാനുളള അവകാശം തങ്ങള്‍ക്കുണ്ടെന്നും അത് തെളിവുസഹിതം എല്ലാവരെയും അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു. ആഷിഖിന് പോലും വിശ്വസനീയമായ രീതിയില്‍ പറഞ്ഞുഫലിപ്പിക്കാന്‍ കഴിയാത്ത കളളമാണ് സംഗീത നിശയില്‍ നടന്നതെന്നാണ് ഇതിനുളള ഹൈബിയുടെ മറുപടി. പരിപാടിയുടെ വരുമാനമായ 6.22 ലക്ഷം രൂപ കൊടുത്തു എന്ന് പറഞ്ഞ് പുറത്തുവിട്ട ചെക്കിന്റെ തിയതി ആരോപണം വന്നതിന് ശേഷമുളള 14.02.2020 ആണ്. ഒക്ടോബര്‍ 16ന് ബിജിബാല്‍ റീജനല്‍ സ്‌പോര്‍ട്‌സ് സെന്ററിന് നല്‍കിയ കത്തില്‍ ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിനാണ് സംഗീതനിശ എന്ന് വ്യക്തമായി പറയുന്നുണ്ടെന്നും ഹൈബി വിശദമാക്കുന്നു.
https://www.facebook.com/Malayalivartha