എസ്‌എപി ക്യാമ്പില്‍ നിന്ന് തോക്കുകള്‍ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി; 647 തോക്കുകള്‍ ക്യാമ്ബില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും 13 എണ്ണം മണിപ്പൂര്‍ ബറ്റാലിയന്‍റെ കൈവശമുണ്ടെന്നും റിപ്പോർട്ട് ; സംസ്ഥാന പൊലീസ് സേന ബുള്ളറ്റ് പ്രൂഫ് കാറുകൾ ടെണ്ടർ വിളിക്കാതെ വാങ്ങിയത് ഡിജിപിയുടെ നിർദ്ദേശത്തെ തുടർന്ന്
എസ്‌എപി ക്യാമ്ബില്‍ നിന്ന് തോക്കുകള്‍ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി. 647 തോക്കുകള്‍ ക്യാമ്ബില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും 13 എണ്ണം മണിപ്പൂര്‍ ബറ്റാലിയന്‍റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തോക്കുകള്‍ പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ പൊലീസിന്റെ 25 തോക്കുകളും 12,061 വെടിയുണ്ടകളും കാണ്മാനില്ലെന്നാണ് നിയമസഭയില്‍ വച്ച സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് തച്ചങ്കരി വ്യക്തമാക്കി. രണ്ട് മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സാധാരണ പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികളായത്. ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ പങ്കുണ്ട്. ആയുധങ്ങളെ കുറിച്ച് കൃത്യമായ രജിസ്റ്റര്‍ സൂക്ഷിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ടോമിന്‍ ജെ തച്ചങ്കരിവ്യക്തമാക്കി.
അതേസമയം സംസ്ഥാന പൊലീസ് സേന ബുള്ളറ്റ് പ്രൂഫ് കാറുകൾ ടെണ്ടർ വിളിക്കാതെ വാങ്ങിയത് ഡിജിപിയുടെ നിർദ്ദേശത്തെ തുടർന്നെന്ന് റിപ്പോർട്ട്. സിഎജി കണ്ടെത്തിയ ക്രമക്കേടിന് ആധാരമായ ഉത്തരവ് പുറത്ത്. കഴിഞ്ഞ വർഷം മെയ് ഒന്നിനാണ് കാറുകൾ വാങ്ങാൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഹിന്ദുസ്ഥാൻ മോട്ടോർസിൽ നിന്ന് മിറ്റ്സുബിഷി പജെറോ സ്പോർട്സ് വാഹനം രണ്ടെണ്ണം വാങ്ങണമെന്നാണ് ഡിജിപി നൽകിയ നിർദ്ദേശം. ഇതിന് എത്ര തുകയാണ് വേണ്ടതെന്നും, മുൻകൂറായി 30 ശതമാനം കമ്പനിക്ക് നൽകണമെന്നുമുള്ള കാര്യങ്ങൾ ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.
ഓപ്പൺ ടെണ്ടർ വിളിക്കുമ്പോൾ കാലതാമസം നേരിടും, സുരക്ഷയെ ബാധിക്കും എന്നീ കാരണങ്ങൾ ഡിജിപി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇവയ്ക്ക് വില കുറവാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഡിജിപി അയച്ച കത്തിൽ യാതൊരു തുടർ പരിശോധനയും ഇല്ലാതെ സർക്കാർ അംഗീകരിക്കുകയായിരുന്നു. ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് പി ഉബൈദുള്ള ഫെബ്രുവരി മൂന്നിന് സഭയിൽ ഉന്നയിച്ചിരുന്നു. ഇതിന് ഇതുവരെ മറുപടി നൽകിയിട്ടില്ല.
https://www.facebook.com/Malayalivartha