ആഷിക്കിനെയും കൊണ്ടേപോകുള്ളൂ എന്ന് ആരെങ്കിലും തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അതൊക്കെ വെറുതെ; ഹരീഷ് പേരടി
സിനിമാതാരങ്ങളും ഗായകരും അടങ്ങിയ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കരുണ സംഗീത പരിപാടിയെക്കുറിച്ചുളള വിവാദങ്ങള്‍ കൊഴുക്കുന്നു. വിവാദങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ആഷിക് അബു അങ്ങനെ ചെയ്തുവെന്ന് വിശ്വസിക്കുന്നില്ലെന്നും പണത്തിന്റെ കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സംഗീത നിശ നടത്തി മൂന്ന് മാസം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത പ്രകാരം ദുരിതാശ്വാനിധിയിലേക്ക് പണം കൈമാറാത്തതിനെ ചൊല്ലിയായിരുന്നു വിവാദം. വിഷയം ചൂട് പിടിച്ചതോടെ ടിക്കറ്റ് വരുമാനമായ ആറര ലക്ഷം രൂപ കൈമാറിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല. ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാനെന്ന പേരിൽ നടത്തിയ സംഗീത പരിപാടി തട്ടിപ്പാണെന്ന ഹൈബി ഈഡൻ എം.പിയുടെ ആരോപണത്തിന് സംവിധായകന്‍ ആഷിഖ് അബു മറുപടി നൽകിയിരുന്നു. ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല 'കരുണ'യെന്നും ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ ഫൗണ്ടേഷൻ തീരുമാനിച്ചതാണെന്നും ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.
സംഭാവന നല്‍കിയതിന്റെ ചെക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയ്യതി ഫെബ്രുവരി 14 ആണ്. അതായത് ആരോപണം ഉന്നയിക്കപ്പെട്ടതിന് ശേഷമാണ് ആഷിക് അബു 6.22 ലക്ഷം രൂപ ദുരിതാശ്വാധനിധിയിലേക്ക് കൈമാറിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ആഷിക് അബുവിനെതിരേ കടുത്ത വിമര്‍ശനം ഉയരുകയാണ്. എറണാകുളം ജില്ലാ കളക്ടര്‍ സംഗീത നിശയുടെ രക്ഷാധികാരിയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് തന്റെ പേര് ദുരുപയോഗം ചെയ്യരുന്നാവശ്യപ്പെട്ട് സംഗീത സംവിധായകന്‍ ബിജിബാലിന് കളക്ടര്‍ കത്ത് നല്‍കുകയും ചെയ്തു.
ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം
ഗ്യാങ്സ്റ്റര്‍ എന്ന ഒരു സിനിമയിലാണ് ഞാന്‍ ആഷിക്കിന്റെ കൂടെ വര്‍ക്ക് ചെയ്തത്... ഞാന്‍ അറിയുന്ന ആഷിക്ക് ആരുടെയും പോക്കറ്റില്‍ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ല... മറിച്ച് പണത്തിന്റെ കാര്യത്തില്‍ കൃത്യതയും സത്യസന്ധതയും വെച്ചു പുലര്‍ത്തുന്ന ആളാണെന്ന് അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്ത ഏല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്...
പക്ഷെ ചെക്കിന്റെ ഡേറ്റ് ഇത്രയും നീണ്ടുപോകാനുള്ള കാരണം സൗഹൃദങ്ങളില്‍ കടന്നുകുടിയ ഏതെങ്കിലും വൈറസ് ആകാനെ സാദ്ധ്യതയുള്ളു.. ആരോപണങ്ങള്‍ ഉന്നയിച്ചവരോട് നിയമ നടപടികളുമായി മുന്നോട്ട് പോവാന്‍ അവര്‍ തന്നെ ആവിശ്യപ്പെട്ടത് അവരുടെ സുതാര്യതയുടെ ഏറ്റവും വലിയ തെളിവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു... പിന്നെ ആഷിക്കിനെയും കൊണ്ടേപോകുള്ളൂ എന്ന് ആരെങ്കിലും തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അതൊക്കെ വെറുതെ ... ചുമ്മാ.
https://www.facebook.com/Malayalivartha