സ്വകാര്യ ആശുപത്രികള്‍ പ്രവര്‍ത്തനരീതി മാറ്റി; സ്ഥിരമായി ഡോക്ടര്‍മാരെ കണ്ടുകൊണ്ടിരിക്കുന്നവര്‍ക്ക് ടെലി മെഡിസിന്‍ സൗകര്യം
ഭൂരിഭാഗം സ്വകാര്യ ആശുപത്രികളിലെ ഔട്ട് പേഷ്യന്റ് വിഭാഗവും ടെലി മെഡിസിന്‍ സംവിധാനത്തിലേക്കു മാറുന്നു. മുന്‍പു പാരസെറ്റമോള്‍ കഴിച്ചു പനി മാറ്റിയിരുന്നവര്‍ പോലും കോവിഡ് 19 രോഗ പശ്ചാത്തലത്തില്‍ പനിയും ചുമയും മൂലം ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടിയതാണു കാരണം. ആശുപത്രികളില്‍ നിലവില്‍ സ്ഥിരമായി ഡോക്ടര്‍മാരെ കണ്ടുകൊണ്ടിരിക്കുന്ന രോഗികള്‍ക്കാണു ടെലി മെഡിസിന്‍ സൗകര്യം. പുതുതായി ആശുപത്രിയില്‍ വന്നു ഡോക്ടറെ കാണാനുള്ള സൗകര്യം ഉണ്ടെങ്കിലും പരിമിതമായിരിക്കും.
ഡോക്ടറെ കണ്ടു മരുന്നു വാങ്ങിപ്പോകുന്ന (ഒപി) രോഗികളുടെ എണ്ണം ഇപ്പോള്‍ത്തന്നെ നാലിലൊന്നായി കുറഞ്ഞു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം പല ആശുപത്രികളിലും പകുതിയോ അതിനു തൊട്ടു മുകളിലോ ആണ്. അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമേ നടത്തുന്നുള്ളു. ഹാര്‍ട്ട്, ന്യൂറോ തകരാറുകള്‍ മൂലം അടിയന്തര ചികിത്സതേടി എത്തിയിരുന്ന രോഗികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. അപകടങ്ങളില്‍ പരുക്കേറ്റവര്‍, ഹൃദ്രോഗം, ന്യൂറോ രോഗങ്ങള്‍ എന്നിവയ്ക്കാണ് സാധാരണ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ അടിയന്തര ചികിത്സ നല്‍കേണ്ടി വരാറുള്ളത്. അത്യാഹിത ചികിത്സാ സൗകര്യം എല്ലാ ആശുപത്രികളിലും തുടര്‍ന്നും ഉണ്ടാവും.
പോസ്റ്റ് സര്‍ജിക്കല്‍ പരിശോധന ഫോണ്‍ വഴി നടത്തുന്നത് അപകടകരമാണെന്നതിനാല്‍ അടുത്ത ദിവസങ്ങളില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രി വിട്ട രോഗികള്‍ക്കു തുടര്‍ പരിശോധനക്ക് ആശുപത്രി സൗകര്യം ഒരുക്കുന്നുണ്ട്. രോഗഭീതി എന്തുവന്നാലും ഒരു മാറ്റവുമില്ലാത്ത ചില ചികിത്സാ മേഖലകളുമുണ്ട്. അതിലൊന്നു പ്രസവ വാര്‍ഡ് ആണ്. സമയം തികഞ്ഞ രോഗികളുടെ പ്രസവം കൃത്യ സമയത്തു നടക്കണം. സിസേറിയനും മാറ്റിവയ്ക്കാനാവില്ല. കീമോ തെറപ്പി, റേഡിയേഷന്‍ ചികിത്സ തേടുന്നവരുടെ കാര്യത്തിലും ആഴ്ചയില്‍ രണ്ടും മൂന്നും വട്ടം ഡയാലിസിസിനു വിധേയരാവേണ്ടി വരുന്ന രോഗികളുടെ കാര്യത്തിലും ഒരു മാറ്റവുമില്ല. അവര്‍ക്ക് ആശുപത്രിയില്‍ വരാതിരിക്കാനാവില്ല.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആശുപത്രി ജീവനക്കാരുടെ കാര്യത്തിലും നിയന്ത്രണങ്ങളായി. ദിവസവും പകുതി ഡോക്ടര്‍മാര്‍ മാത്രമാണു സേവനത്തിനുള്ളത്. സ്വന്തം വാഹനത്തിലാണു നഴ്‌സുമാരെയും മറ്റു ജീവനക്കാരെയും വീടുകളില്‍ നിന്നു കൊണ്ടുവരുന്നത്. അടിയന്തര സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടു മിക്കവാറും ആശുപത്രികള്‍ മരുന്നും ആശുപത്രി ഉപകരണങ്ങളും ആവശ്യത്തിനു കരുതിവച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha