സംസ്ഥാനത്ത് രണ്ടാമത്തെ കൊവിഡ് മരണം; പരിശോധന കർശനമാക്കാൻ ഡിജിപിയുടെ നിർദേശം...അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുത്ത് വാഹനം പിടിച്ചെടുക്കും
തിരുവനന്തപുരം പോത്തൻകോഡ് കൊവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ച സാഹചര്യത്തില്‍ പൊലീസ് പരിശോധന കൂടുതൽ കര്‍ശനമാക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി. നിസാര കാരണങ്ങള്‍ പറഞ്ഞ് സത്യവാങ്മൂലവുമായി യാത്ര ചെയ്യന്നവരെ പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം വാഹനം പിടിച്ചെടുക്കാനാണ് നിർദേശം.
അവശ്യസാധങ്ങള്‍ വില്‍ക്കുന്ന കടകളിലും മറ്റും ആള്‍ക്കാര്‍ കൂട്ടംകൂടുന്നത് കർശനമായി തടയും. കടകളില്‍ വരുന്നവര്‍ സാമൂഹ്യ അകലം പാലിക്കണമെന്ന് നിര്‍ദേശിക്കാന്‍ കട ഉടമസ്ഥനോട് ആവശ്യപ്പെടുമെന്നും ഡിജിപി അറിയിച്ചു. ബാങ്കുകളിലും മറ്റു സ്ഥാപനങ്ങളിലും പോകുന്നവര്‍ കൃത്യമായ സാമൂഹിക അകലം പാലിച്ചുതന്നെ വരിയിൽ നില്‍ക്കണം.
ഇക്കാര്യം കര്‍ശനമായി നടപ്പാക്കാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക്ഡിജിപി നിര്‍ദേശം നല്‍കി. സമൂഹത്തിന്‍റെ നന്മയെ കരുതി ഇത്തരം നിര്‍ദേശങ്ങളോട് സഹകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ജനങ്ങളോട് അഭ്യർഥിച്ചു.അതേസമയം ലോകമൊട്ടാകെ കോവിഡ് വ്യാപനം അനിയന്ത്രിതമാകുകയാണ്. രോഗികളുടെ എണ്ണം എട്ടുലക്ഷത്തോളമെടുക്കുന്നു. ഏഴുലക്ഷത്തിൽ കൂടുതൽ ആളുകൾക്കാണ് ലോകമൊട്ടാകെ രോഗം ഇതുവരെ സ്ഥിതീകരിച്ചത്. 37840 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. ഇന്ത്യയിൽ ഇതുവരെ 1251 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു. 32 പേര് ഇന്ത്യയിൽ രോഗബാധയേറ്റ് മരിച്ചു. കേരളത്തിൽ 234 പേർക്ക് രോഗബാധയേറ്റു. മരണം രണ്ടായി.
https://www.facebook.com/Malayalivartha