രേഖകളില്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ഐ.പി.സി വകുപ്പ് ; ജില്ലയ്ക്കുള്ളില്‍ ചരക്കുകള്‍ക്കും സേവനത്തിനുമായി നീങ്ങുന്ന വാഹനങ്ങള്‍ക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ നല്‍കുന്ന പാസ് ഇല്ലെങ്കില്‍ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 269, 188 പ്രകാരം നടപടി
ലോകം ഒന്നടങ്കം കൊറോണ ഭീതിയിലാണ്.. മഹാമാരിയെ പിടിച്ചുകെട്ടാനുള്ള കഠിന ശ്രമത്തിലാണ് ലോക രാഷ്ട്രങ്ങൾ. രോഗവ്യാപനം തടയുന്നതിനായി രാജ്യത്ത് 21 ദിവസത്തെ ലോക് ടൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഈ സമയം നിരത്തുകളിൽ അനാവശ്യമായി കറങ്ങി നടക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് അധികാരികളുടെ തീരുമാനം. എന്നാൽ പോലും പലരും വീട്ടിലിരിക്കാൻ കൂട്ടാക്കുന്നില്ല. സംസ്ഥാനസർക്കാരും കർശന നടപടികളാണ് കൈക്കൊള്ളുന്നത് .
ഈ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയില്‍ ലോക്ക് ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ച് ആധികാരിക രേഖകളില്ലാതെ പുറത്തിറങ്ങുന്ന വ്യക്തികള്‍ക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 269 പ്രകാരം കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലയ്ക്കുള്ളില്‍ ചരക്കുകള്‍ക്കും സേവനത്തിനുമായി നീങ്ങുന്ന വാഹനങ്ങള്‍ക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ നല്‍കുന്ന പാസ് ഇല്ലെങ്കില്‍ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 269, 188 പ്രകാരം നടപടി സ്വീകരിക്കണം എന്നാണ് നിർദ്ദേശം.
ചരക്കുകള്‍ക്കും സേവനത്തിനുമായി ജില്ലയ്ക്കും സംസ്ഥാനത്തിനും പുറത്ത് പോകുന്ന വാഹനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ നല്‍കുന്ന പാസ് ഇല്ലാത്ത പക്ഷവും ഐപിസി 269, 188 പ്രകാരം നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ അതിര്‍ത്തികളില്‍ പോലീസ് പരിശോധന കര്‍ശനമാക്കുകയും, അതിര്‍ത്തി കടന്ന് വാഹനങ്ങളും ജനങ്ങളും യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഈ വിഷയത്തില്‍ പോലീസ് സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് എല്ലാ ദിവസവും കലക്ടര്‍ക്ക് സമര്‍പ്പിക്കണം എന്നും നിർദ്ദേശമുണ്ട്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക്ക് ഡൗണ്‍ കര്‍ശനമായി പാലിക്കേണ്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത്. ജില്ലയിലെ പല സ്ഥലങ്ങളിലും ജനങ്ങളും വാഹനങ്ങളും ലോക്ക് ഡൗണ്‍ വ്യവസ്ഥകളും നിര്‍ദ്ദേശങ്ങളും പാലിക്കാതെ റോഡില്‍ ഇറങ്ങുന്നതും വിലക്ക് ലംഘിച്ച് ജില്ലാ അതിര്‍ത്തികള്‍ കടന്ന് യാത്ര ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി.
https://www.facebook.com/Malayalivartha