തബ്ലീഗിനെ പൂട്ടണം; ഇവരെ ഇസ്ലാം അംഗീകരിക്കുന്നില്ല; കോവിഡ് പ്രതിരോധത്തിനായുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ച് ഡല്‍ഹി പശ്ചിമ നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത് മസ്ജിദില്‍ പ്രാര്‍ഥനാ സമ്മേളനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി എം.ഇ.എസ് ചെയര്‍മാന്‍ ഡോ. ഫസല്‍ ഗഫൂര്‍
കോവിഡ് പ്രതിരോധത്തിനായുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ച് ഡല്‍ഹി പശ്ചിമ നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത് മസ്ജിദില്‍ പ്രാര്‍ഥനാ സമ്മേളനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി എം.ഇ.എസ് ചെയര്‍മാന്‍ ഡോ. ഫസല്‍ ഗഫൂര്‍ രംഗത്തെത്തി. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് സമ്മേളനത്തിന്റെ സംഘാടകര്‍ക്കെതിരേ കേസെടുക്കണം. ഇവരെ നിയമപരമായി ശിക്ഷിക്കണം. സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തി വീടുകളിലേക്കു വിടാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ക്വാറന്റൈന്‍ ചെയ്യണമെന്നും ഫസല്‍ ഗഫൂര്‍ ഒരു പ്രമുഖ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. തബ്ലീഗിന് മുഖ്യധാരാ മുസ്ലീം സംഘടനകളുമായി ബന്ധമില്ല. ഇവര്‍ മുസ്ലീം മുഖ്യധാര സംഘടനയുമല്ല, ഇവര്‍ക്ക് രാഷ്ട്രീയ ബന്ധമില്ല. മുസ്ലീം സംഘടനകളൊക്കെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ പോലും ഇവര്‍ പങ്കെടുത്തിട്ടില്ല. ധ്യാനത്തിനു വേണ്ടി മാത്രം പോകുന്ന ഒരു വിഭാഗം ആള്‍ക്കാരാണിവരെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.
ഹിന്ദു മതവുമായി ബന്ധപ്പെട്ട ധ്യാനം, നിര്‍വാണ പോലുള്ള സങ്കല്‍പങ്ങള്‍ക്കു സമാനമാണ് ഇവരുടെ പ്രവര്‍ത്തനം. ഇവരെ മുസ്ലീം സംഘടനകളാരും അംഗീകരിക്കുന്നില്ല. മതംമാറിപ്പോയ ഹിന്ദുക്കളെ മടക്കി എത്തിക്കാന്‍ ആര്യസമാജം തുടക്കമിട്ട 'ശുദ്ധി'ക്ക് എതിരായി തുടങ്ങിയ സംഘടനയാണിത്. ഇത് ഒരു തരം ഭക്തി മൂവ്‌മെന്റാണ്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക, ഖുറാന്‍ വായിക്കുക, ഒരുമിച്ച്കിടന്നുറങ്ങുക. ഇതാണ് ഇവരുടെ രീതി. ഇതിനെ ഇസ്ലാം അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവരുടെ രീതി ഇസ്ലാം ദര്‍ശനത്തിന് വിരുദ്ധമാണ്. സാഹോദര്യം കാണിക്കാന്‍ ഒന്നിച്ച് യാത്ര ചെയ്യും. ഒന്നിച്ചു കിടന്നുറങ്ങും. അതുകൊണ്ടു തന്നെ പങ്കെടുത്ത നൂറുശതമാനം ആളുകള്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ടാകാം. പല സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും നിരവധി പേരാണ് ഈ സമ്മേളനത്തില്‍ പങ്കെടുത്തത്. അവരില്‍ പലരും അവരവരുടെ വീടുകളിലേക്ക് മടങ്ങിയതും സ്ഥിതി ഗുരുതരമാക്കും. ഇവരെ നിയമപരമായി ശിക്ഷിക്കണം. ഇവരെ വീടുകളില്‍ വിടാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ക്വാറന്റൈന്‍ ചെയ്യണം. ട്രെയിനുകളിലാണ് ഇവരില്‍ പലരും യാത്ര ചെയ്തതെന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. ഈ സംഘടനയ്ക്ക് ഭരണഘടനയോ ആസ്തികളോ ഒന്നുമില്ല. അവര്‍ക്ക് ഇങ്ങനെ ഒരു ആസ്ഥാനം ഡല്‍ഹിയില്‍ ഉണ്ടെന്ന് ഇപ്പോഴാണ് പലരും അറിയുന്നത്. കേരളത്തിലെ ജമാ അത്തെ ഇസ്ലാമി, മുജാഹിദ്, സുന്നി വിഭാഗങ്ങള്‍ ഇവരെ അംഗീകരിക്കുന്നില്ലെന്നും എം.ഇ.എസ് ചെയര്‍മാന്‍ ആവര്‍ത്തിച്ചു.
അതിനിടെ, നിസാമുദ്ദീനിലെ തബ്ലീഗ് പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്തവരാണ്, രാജ്യത്തെ പുതിയ കോവിഡ് പോസിറ്റീവ് കേസുകളില്‍ ഭൂരിഭാഗവുമെന്ന് കേന്ദ്ര അരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ന് മാത്രം ആന്ധ്രപ്രദേശില്‍ നിന്ന് നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത 43 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. അസമില്‍ നിന്നും പ്രാര്‍ത്ഥന ചടങ്ങിന്റെ ഭാഗമായ നാല് പേര്‍ക്കും പുതുച്ചേരിയില്‍ നിന്നുള്ള രണ്ടുപേരുടെയും പരിശോധന ഫലം പോസിറ്റീവാണ്. തമിഴ്നാട്ടില്‍ മര്‍കസ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 50 പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു്. സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ച അഞ്ച് പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നതായി തെലങ്കാന സര്‍ക്കാര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച മുതല്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതിന്റെ പ്രധാന കാരണങ്ങളിലൊന്ന് തബ്ലിഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ യാത്രകളാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തബ്ലിഗ് ജമാഅത്തുമായി ബന്ധപ്പെട്ട 1,800 പേരെ ഒമ്പത് ആശുപത്രികളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും പ്രവേശിപ്പിച്ചിട്ടുണ്ട്. കൊറോണ കേസുകളില്‍ ഈയടുത്തുണ്ടായ വര്‍ധന ദേശീയതലത്തിലുള്ള ട്രെന്‍ഡിനെ സൂചിപ്പിക്കുന്നതല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
സമ്മേളനത്തിനെത്തിയ മൂവായിരത്തോളം പേരെ കണ്ടെത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പട്ടിക തയാറാക്കി സംസ്ഥാനങ്ങള്‍ക്കു കൈമാറിയിരുന്നു. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം സമ്മേളനം കഴിഞ്ഞു മടങ്ങിയ 10 പേര്‍ കോവിഡ് ബാധിച്ചു മരിക്കുകയും എഴുപതോളം പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും നാനൂറിലേറെപ്പേരില്‍ രോഗലക്ഷണം കാണുകയും ചെയ്തിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കത്തിലായ ഇരുപതിലേറെപ്പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha