ട്രോളന്മാർ പണി തുടങ്ങി...; മോദിയുടെ ഇന്ത്യക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ടതില്ല; സുരേന്ദ്രന്‍െറ പഴയ പോസ്റ്റ് 'കുത്തിപ്പൊക്കി' സമൂഹമാധ്യമങ്ങള്‍; ഇത് ഒന്നൊന്നര കുത്തിപൊക്കലായിപ്പോയി അല്ലേ ജീ...
കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ പി.എം കെയര്‍ ഫണ്ടിലേക്ക് വിദേശ പണം സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകായാണ് കേന്ദ്രസര്‍ക്കാര്‍. വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികളിൽ നിന്നും ഓർഗനൈസേഷനുകളിൽ നിന്നുമുള്ള സംഭാവനകൾ പിഎം കെയർസിന് സ്വീകരിക്കാം. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയായ പിഎംഎൻആർഎഫുമായി സമാനതകളുള്ള പദ്ധതിയാണിത്. ഇതു മാർഗം വിദേശരാജ്യങ്ങളിൽ നിന്നും സഹായം വാങ്ങാൻ ഇന്ത്യക്ക് കഴിയും എന്നതും മറ്റൊരു പ്രത്യേകത. പ്രധാനമന്ത്രിയാണ് പി.എം കെയര്‍ ഫണ്ടിന്റെ ചെയർമാൻ. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരടങ്ങിയ ട്രസ്‌റ്റിനാണ് പിഎം കെയർസ് ഫണ്ടിന്‍റെ മേൽനോട്ട ചുമതല.
എന്നാൽ സംഭവം ഇതല്ല, വിദേശ പണം സ്വീകരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ബി.ജെ.പിയുടെ പഴയ നിലപാട് ചര്‍ച്ചയാകുകയാണ്. 2018ല്‍ കേരളത്തില്‍ മഹാപ്രളയമുണ്ടായതിനുപിന്നാലെ യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ കേരളത്തിന് വന്‍തുക വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യക്ക് വിദേശസഹായം ആവശ്യമില്ലെന്ന നിലപാടായിരുന്നു അന്ന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഈ അവസരത്തിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രസ്തുത സമയത്ത് കുറിച്ച ഫേസ്‌ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ഇന്ദിരാഗാന്ധിയുടെ കാലത്ത് അമേരിക്ക കടലില്‍ തള്ളാന്‍ വെച്ച ഗോതമ്ബ് നാം നമ്മുടെ കുട്ടികള്‍ക്ക് കൊടുത്തിട്ടുണ്ട്. അന്നത് ആവശ്യമായിരുന്നു. പക്ഷേ ആ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്നും കേരളം പുനര്‍നിര്‍മിക്കാന്‍ ഇന്ത്യക്ക് ആരുടെയും മുന്നില്‍ കൈനീട്ടേണ്ടതില്ല എന്നുമാണ് കെ.സുരേന്ദ്രന്‍ കുറിച്ചിരുന്നത്.
പ്രളയക്കെടുതിയില്‍നിന്നു കരകയറാന്‍ ശ്രമിച്ചിരുന്ന കേരളത്തിനു വാഗ്ദാനം ചെയ്യപ്പെട്ട വിദേശ സഹായങ്ങൾ കേന്ദ്രം തടഞ്ഞതിനു അന്ന് നൽകിയ വിശദീകരണം, മോദി സര്‍ക്കാര്‍ പിന്തുടരുന്നത് 2004ല്‍ യുപിഎ സര്‍ക്കാര്‍ രൂപീകരിച്ച ദുരന്ത സഹായ നയമമാണെന്നായിരുന്നു.. 2004 ഡിസംബറില്‍ ഇന്ത്യന്‍ തീരങ്ങളില്‍ സുനാമി വന്‍നാശം വിതച്ചപ്പോള്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നു വന്‍ സഹായ വാഗ്ദാനങ്ങളാണ് എത്തിയത്. അന്നു സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം വിദേശസഹായം സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തി.
പ്രശ്‌നം ഇന്ത്യയ്ക്കു തന്നെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും ആവശ്യം വന്നാല്‍ മാത്രമേ വിദേശ സഹായം സ്വീകരിക്കുകയുള്ളുവെന്നും പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ് അറിയിക്കുകയായിരുന്നു. 14 വര്‍ഷമായി ഈ നയം തന്നെയാണ് ഇന്ത്യ പിന്തുടരുന്നത്. 2005ലെ കശ്മീര്‍ ഭൂകമ്പം, 2014ലെ പ്രളയം, 2013ല്‍ ഉത്തരാഖണ്ഡിലെ പ്രളയം എന്നിവയുണ്ടായപ്പോൾ റഷ്യ, യുഎസ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള സഹായവാഗ്ദാനം ഇന്ത്യ നിരസിക്കുകയായിരുന്നു.
വിദേശ സര്‍ക്കാരുകള്‍ക്കു മാത്രമാണ് ഈ വിലക്കു ബാധകം. വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും സഹായം നല്‍കാം. അതിനു മുൻപ് പല പ്രകൃതിദുരന്തങ്ങളും അതിജീവിക്കാന്‍ ഇന്ത്യ വിദേശസഹായം സ്വീകരിച്ചിട്ടുമുണ്ട്. 1991ലെ ഉത്തരകാശി ഭൂചലനം, 1993ലെ ലത്തൂര്‍ ഭൂകമ്പം, 2001ലെ ഗുജറാത്ത് ഭൂകമ്പം, 2002ലെ ബംഗാള്‍ ചുഴലിക്കാറ്റ്, 2004ലെ ബിഹാര്‍ പ്രളയം എന്നിവയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ വിദേശ ഫണ്ട് സ്വീകരിച്ചിരുന്നു
ഈ അവസരത്തിൽ വീണ്ടും ചർച്ചാ വിഷയമാകുന്നത് പ്രളയകാലത്തെ നിലപാടുകൾക്ക് നേരെ വിപരീതമായി ഇന്ന് കേന്ദ്രസർക്കാർ കൈക്കൊള്ളുന്ന നടപടിയാണ്.എന്നാൽപോലും വിവാദങ്ങൾ അവസാനിക്കുന്നില്ല. കോവിഡ് 19 പോരാട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പി.എം- കെയേഴ്സിലേക്ക് ഒഴുകുന്നത് കോടികളാണ്. വന്‍ വ്യവസായികളും പൊതുമേഖല സ്ഥാപനങ്ങളും സിനിമ-കായിക താരങ്ങളുമെല്ലാം കോടികളാണ് ഇതിലേക്ക് സംഭാവന ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോള്‍ പുതിയൊരു സംവിധാനം കൊണ്ടുവന്നതെന്തിനാണെന്ന ചോദ്യവും ഉയരുകയാണ്.
https://www.facebook.com/Malayalivartha