ഗൂഗിള്‍ അനുമതി കിട്ടാന്‍ വൈകുന്നത് മൂലമാണ് ബെവ് ക്യൂ ആപ്പ് വൈകുന്നതെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍; അനുമതി ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി
ബെവ് ക്യൂ ആപ്പ് വൈകുന്നതിനു കാരണം ഗൂഗിള്‍ അനുമതി കിട്ടാത്തതാണെന്ന് വ്യക്തമാക്കി എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കൊവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് തിരക്ക് ഒഴിവാക്കാന്‍ സംവിധാനം ഏര്‍പ്പാട് ചെയ്യണമെന്നും അതിന് ശേഷം ഔട്ട്‌ലെറ്റുകള്‍ തുറക്കാമെന്നും മന്ത്രി പറഞ്ഞു.
നിരവധിപേരാണ് സോഷ്യൽ മീഡിയയിലുൾപ്പെടെ ആപ്പ് വൈകുന്നതിനെ കുറിച്ചുള്ള വിമർശനവുമായി എത്തിയിരിക്കുന്നത്. ലോക്കഡൗണിൽ കുടുങ്ങി മദ്യം കിട്ടാതെ അക്ഷമരായിരിക്കുന്നവർക്കു ആശ്വാസ വാർത്തയായിരുന്നു മദ്യത്തിനായി ആപ്പ് വരുന്നു എന്നത്.എന്നാൽ കാത്തിരുന്നവർക്കെല്ലാം നിരാശയായിരുന്നു ഫലം.
ഈ സാഹചര്യത്തിലാണ് മന്ത്രിയോട് ആപ്പ് എന്ന് വരും എന്ന കാര്യത്തിൽ മാധ്യമ പ്രവർത്തകർ പ്രതികരണം ചോദിച്ചത്.എന്നാൽ ആപ്പ് വൈകുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകുടെ ചോദ്യത്തിന് കൂടുതല്‍ പ്രതികരണം നടത്താന്‍ മന്ത്രി തയ്യാറായില്ല. ഇതേക്കുറിച്ച് പറയാനുള്ളതൊക്കെ പറഞ്ഞുകഴിഞ്ഞെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം,മദ്യം വാങ്ങാന്‍ വെര്‍ച്ച്വല്‍ ക്യൂ ആപ്പായ ‘ബെവ്ക്യൂ’ തയ്യാറാക്കുന്ന കമ്പനി സെക്യൂരിറ്റി ടെസ്റ്റില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്നു. സെക്യൂരിറ്റി ലോഡ് ടെസ്റ്റിങ്ങുകള്‍ വിജയകരമായി പൂര്‍ത്തിയായാല്‍ മാത്രമേ പ്ലേ സ്റ്റോറില്‍ ആപ്പ് സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഡാറ്റയുടെ സുരക്ഷിതത്വം സംബന്ധിച്ച പത്ത് നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കമ്പനിയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
ആപ്പ് നിര്‍മ്മിക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയെ തെരഞ്ഞെടുത്തതില്‍ അധികൃതര്‍ക്ക് വീഴ്ച്ച സംഭവിച്ചു എന്ന ആരോപണവും ഉയരുന്നുണ്ട്. ഓപ്പണ്‍ ബെവ് ആപ്ലിക്കേഷന്‍ സെക്യൂരിറ്റി പ്രൊജക്ടിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ആപ്പിന്റെ സെക്യൂരിറ്റി ഓഡിറ്റ് ചെയ്യുന്നത്.
മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ബെവ്ക്യൂ ആപ്പ് വഴി മദ്യം വിതരണം ചെയ്യുമെന്ന് അറിയിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ച മദ്യശാലകള്‍ തുറക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം നീട്ടിവെക്കുകയായിരുന്നു. 7 ലക്ഷം പേരാണ് സാധാരണ ദിവസങ്ങളില്‍ മദ്യശാലകളില്‍ എത്താറുള്ളത് എന്നാണ് കണക്കുള്‍ സൂചിപ്പിക്കുന്നത്. തിരക്കുള്ള ദിവസങ്ങളില്‍ ഇത് 10.5 ലക്ഷവും ആകാറുണ്ട്.
ബവ്റിജസ് കോർപ്പറേഷന്റെ വെർച്വൽ ക്യൂ ആപ്പ് പ്ലേ സ്റ്റോർ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ് എന്നാണ് റിപോർട്ടുകൾ . ഗൂഗിളിന്റെ അനുമതി ലഭിക്കാൻ സാധാരണനിലയിൽ ഒരാഴ്ച വരെ എടുക്കാറുണ്ടെങ്കിലും സർക്കാർ സ്ഥാപനമായതിനാൽ വേഗം അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബവ്കോ. മദ്യവിതരണം പുനരാരംഭിക്കാനുള്ള തീയതിയെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നാണ് അധികൃതർ പറയുന്നതെങ്കിലും തിങ്കളാഴ്ചയോടെ ആപ് മദ്യ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിയുമെന്നാണ് ലഭിക്കുന്ന സൂചന.
സ്റ്റാര്‍ട്ടപ്പ് മിഷന്റെ ടെന്‍ഡറില്‍ 29 കമ്പനികള്‍ പങ്കെടുത്തിരുന്നു. കമ്പനിയുടെ സാങ്കേതിക റിപ്പോര്‍ട്ട് മറ്റുള്ളവരില്‍ നിന്നും മികച്ചു നില്‍ക്കുന്നതായിരുന്നു എന്ന് ഉദ്യോ?ഗസ്ഥര്‍ പറയുന്നു. സാങ്കേതിക തകരാറുകള്‍ ഒഴിവാക്കാന്‍ വ്യത്യസ്ത പരിശോധനകള്‍ നടക്കുന്നതിനാലാണ് ആപ്പ് ജനങ്ങളിലെത്താന്‍ വൈകുന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം.
പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മൊബൈൽ ആപ് ലഭ്യമാക്കും. ആപ്പിളിന്റെ അനുമതി ഇതുവരെ തേടിയിട്ടില്ല. ഇതിനു പുറമേ സാധാരണ ഫോണുകളിൽനിന്ന് എസ്എംഎസ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം. പേരും ഫോൺ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിൻകോഡ്, ലൊക്കേഷൻ എന്നിവയിലേതെങ്കിലും) നൽകി ക്യൂവിൽ ബുക്ക് ചെയ്യാം.
വ്യക്തിവിവരങ്ങൾ ചോദിക്കില്ല. ആപ്പിലൂടെ മദ്യത്തിന്റെ ബ്രാൻഡ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കാനാകില്ല. ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കൺ നമ്പർ അതിൽ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തിൽ ഹാജരാക്കണം. അവിടെയെത്തി ബ്രാൻഡ് തിരഞ്ഞെടുത്ത് പണം അടയ്ക്കാൻ കഴിയും
https://www.facebook.com/Malayalivartha