വൻ കാർമേഘപടലങ്ങൾ! അന്തരീക്ഷത്തിൽ അസ്ഥിരതയുടെ അടയാളങ്ങൾ;കൊറോണക്ക് പിന്നാലെ കേരളത്തെ കാത്ത് മറ്റൊരു വില്ലൻ കൂടി ; സൂക്ഷിക്കണം !
കൊറോണക്ക് പിന്നാലെ കേരളത്തെ കാത്ത് മറ്റൊരു വില്ലൻ കൂടി ദുരന്ത സൂചനയുമായി എത്തിയിരിക്കുകയാണ്. കൊറോണ വൈറസിനു തൊട്ടുപിന്നാലെ കേരളത്തിൽ മൂന്നാമത്തെ പ്രളയം വരാന്‍ പോകുന്നുന്നതിന്റെ സൂചനയാണോ എന്നാണ് കാലാവസ്ഥാ നിരീക്ഷകർ നോക്കികാണുന്നത്. കഴിഞ്ഞ രണ്ടു പ്രളയത്തിനു മുന്നോടിയെന്നപോലെ എത്തിയ കരചുഴലി ഇത്തവണയും എത്തുന്നതിന്റെ സൂചനയാണ് അന്തരീക്ഷത്തിൽ. അതിനൊപ്പം തന്നെ തെക്കുപടിഞ്ഞാറു നിന്നു പിന്നാലെ ഒന്നായി എത്തികൊണ്ടിരിക്കുന്ന വൻ കാർമേഘപടലങ്ങൾ അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തു തീവ്രമഴ പെയ്യാനുള്ള സാധ്യത കാലാവസ്ഥ ഗവേഷകർ തള്ളിക്കളയുന്നില്ല. അന്തരീക്ഷം അസ്ഥിരപ്പെടുന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷകർ കണക്കുകൂട്ടുന്നത്.
മേഘപടലം കടലിൽ പെയ്തു ശക്തി കുറഞ്ഞു വഴി മാറിയില്ലെങ്കിൽ മുന്നൊരുക്കം വേണ്ടി വന്നേക്കാം. ഗുജറാത്ത്, ഒറീസ തീരങ്ങളിൽ ന്യൂനമർദ്ദവും രൂപപ്പെടുന്നുണ്ട്. ജൂൺ ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്തു സാധാരണ ലഭിക്കേണ്ട മഴയിൽ 18 ശതമാനം കുറവാണ് ലഭിച്ചത്. ഹൈറേഞ്ച് മേഖലകളിൽ മഴ മുൻ രണ്ടു വർഷത്തെപോലെ ഇത്തവയും കുറഞ്ഞത് ആശങ്കക്ക് വഴിവാക്കുകയാണ്. കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് വയനാട്ടിൽ 53 ശതമാനവും ഇടുക്കിയിൽ 45 ശതമാനവുമാണ് മഴക്കുറവ്.
കാലവർഷക്കാറ്റ് രണ്ടിടത്തും ദിശതിരിഞ്ഞു പോകുന്നതായാണു നിഗമനം. കോഴിക്കോട് സാധാരണത്തെക്കാൾ 27 ശതമാനം അധികം മഴ ലഭിച്ചു. അടുത്ത രണ്ടു ദിവസം മധ്യകേരളം മുതൽ വടക്കോട്ട് മഴ ശക്തിപ്പെടും. അഞ്ചു മിനുട്ടിനുള്ളിൽ ശക്തിയമായി പെയ്തൊഴിയുന്ന രീതിയാണ് ഇപ്പോൾ കാണുന്നത്. കൂടുതൽ ഉയരത്തിൽ നിന്നു പെയ്യുന്നതിനാൽ അന്തരീക്ഷത്തിൽ നല്ല തണുപ്പുമുണ്ട്.
2018, 2019 വർഷങ്ങളിൽ കഴിഞ്ഞ ദിവസം തൃശൂർ കൊരട്ടിയിലും പുത്തൂരിലും ഉണ്ടായതുപോലെ ശക്തമായ ചുഴലികാറ്റുണ്ടായി. താമസിയാതെയായിരുന്നു പ്രളയത്തിൽ കലാശിച്ച കനത്തമഴ ആരംഭിച്ചത്. മുൻവർഷങ്ങളിൽ അങ്കമാലി, ഏലൂർ, പാനൂർ, കുഴൽമന്ദം ഭാഗത്തുണ്ടായ അതിശക്തമായ ചുഴലിയിൽ ചരക്കു ലോറി വരെ മറിഞ്ഞു. വൻ നാശനഷ്ടവുമുണ്ടായി. വലിയ കാർമേഘങ്ങൾ ഉണ്ടാകാനുള്ള സൂചനകൂടി ഇത്തരം കാറ്റുകൾ നൽകുന്നതായും ഗവേഷകർ പറയുന്നു.
കഴിഞ്ഞ ദിവസം തൃശൂർ കൊരട്ടിയിലും പുത്തൂരിലുമുണ്ടായ ചുഴലി വായു മുകളിൽ നിന്നു ഇറങ്ങിയുണ്ടായതോ, സ്ഥലത്ത് രൂപപ്പെട്ടതോ എന്നതു സംബന്ധിച്ച് നിരീക്ഷണം തുടരുകയാണ്. കുഴൽ രൂപത്തിൽ കാറ്റ് ഇറങ്ങാനുള്ള സാധ്യതയുണ്ട്. കുറഞ്ഞ സമയം കൊണ്ടാണ് ചുഴലി വീശിയടിച്ച് ഒതുങ്ങുക. പ്രതിരോധം കുറഞ്ഞ വഴിയിലൂടെയാണ് ചുഴറ്റി വീശുക. പുഴ കേന്ദ്രീകരിച്ചും ചുഴലി രൂപപ്പെടും. കൊരട്ടിയിൽ സംഭവിച്ച ചുഴലിയെക്കുറിച്ച് ഗവേഷകർ പഠനം ആരംഭിച്ചു.
ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്ക് പടിഞ്ഞാറൻ മൺസൂൺ സമയത്ത് കേരളത്തിന് സാധാരണഗതിയിൽ 2049 മില്ലിമീറ്റർ മഴ ലഭിക്കും. ഈ നൂറ്റാണ്ടിൽ കേരളത്തിന് മൺസൂൺ വർഷങ്ങൾ വളരെ കുറവായിരുന്നു. 2007 ഒരു മികച്ച വർഷമായിരുന്നു. അന്ന് 2786 മില്ലീമീറ്റർ മഴ ലഭിച്ചു. പിന്നീട് 2013ൽ 2562 മില്ലിമീറ്റർ മഴ ലഭിക്കുന്നതുവരെ കാര്യങ്ങൾ ശാന്തമായിരുന്നു.
1920കളിലാണ് കേരളത്തില്‍ അധികമഴ തുടര്‍ച്ചയായ മൂന്നു വര്‍ഷങ്ങളിൽ ലഭിച്ചത്. 2018ല്‍ കേരളത്തിന് ലഭിച്ച മഴ പ്രളയത്തിന് വഴിവെച്ചു. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയമായിരുന്നു അത്. 18 വർഷത്തിനിടെ കേവലം 2 സൂപ്പർ മൺസൂൺ കൊണ്ടാണ് മൺസൂൺ മാജിക്ക് അപ്രത്യക്ഷമാകുന്നത്. 2018ലും 2019ലും കുറഞ്ഞ സമയത്തിനുള്ളിൽ മഴയുടെ ഭൂരിഭാഗവും ലഭിച്ചു, ഇതു പ്രളയത്തിന് കാരണമാകുകയും ചെയ്തു. 1961നും 1924നും ശേഷം ഏറ്റവും മോശം വെള്ളപ്പൊക്കത്തിന് ഇത് കാരണമായി. 1924, 1961, 2018 സംസ്ഥാനത്ത് ഏറ്റവും വലിയ പ്രളയത്തിന് വഴിവെച്ച മൂന്ന് വര്‍ഷങ്ങളാണ്.
https://www.facebook.com/Malayalivartha