മാനസിക വെല്ലുവിളി നേരിടുന്ന 30 കാരൻ്റെ ജനനേന്ദ്രിയം വെട്ടുകത്തി കൊണ്ട് പൊള്ളിച്ചു; 8 മണിക്കൂറോളം കൊടിയ പീഡനം; യാതൊരു തുകയുമില്ലാത്ത ബാഗ് തമ്പാനൂർ ബസ്സ്റ്റാൻ്റിന് സമീപത്തെ കംഫർട്ട് സ്റ്റേഷൻ ലോക്കറിൽ പൂട്ടി വച്ച ശേഷം 45,000 രൂപയും മൊബൈലും അജേഷ് മോഷ്ടിച്ചു കൊണ്ടുപോയെന്ന് ക്വട്ടേഷൻ; തമ്പാനൂർ സ്റ്റാൻ്റിലെ 6 ഒട്ടോറിക്ഷാ ഡ്രൈവർമാരടക്കം 7 പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്
മാനസിക വെല്ലുവിളി നേരിടുന്ന നിരപരാധിയായ 30 കാരനെ ബാഗ് മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട കൊലപാതകം നടത്തിയ കേസിൽ ഏഴു പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്. യാതൊരു തുകയുമില്ലാത്ത ബാഗ് തമ്പാനൂർ കംഫർട്ട് സ്റ്റേഷൻ ലോക്കറിൽ പൂട്ടി വച്ച ശേഷം ഏതോ വിധത്തിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ കിട്ടാനായി തുകയും മൊബൈലും അടങ്ങുന്ന ബാഗ് വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് പരീക്ഷണാർത്ഥം ബാഗുടമ ക്വട്ടേഷൻ നൽകിയതിൻ്റെ അടിസ്ഥാനത്തിൽ സദാചാര പോലീസ് ചമഞ്ഞ് ആൾക്കൂട്ട കൊലപാതകം നടത്തിയ കേസിൽ തലസ്ഥാനത്തെ തമ്പാനൂർ ബസ്റ്റാൻ്റിന് സമീപത്തെ റിക്ഷാ സ്റ്റാൻ്റിലെ ആറ് ഓട്ടോറിക്ഷാ ഡ്രൈവർമാരടക്കം ഏഴു പ്രതികളെ ഹാജരാക്കാനാണുത്തരവ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ആഗസ്റ്റ് 10 ന് എല്ലാ പ്രതികളെയും ഹാജരാക്കാനാണുത്തരവിട്ടത്.
തിരുവല്ലം പാപ്പാൻചാണി സ്വദേശി അജേഷിനെ ( 30 ) യാണ് ക്രൂരമായി മർദ്ദിച്ചും ജനനേന്ദ്രിയത്തിൻ പൊള്ളലേൽപ്പിച്ചും 8 മണിക്കൂറോളം കൊടിയ പീഢനമേൽപ്പിച്ച് ചെയ്യാത്ത കുറ്റത്തിന് കൊലപ്പെടുത്തിയത്.
തമ്പാനൂർ ബസ്സ്റ്റാൻ്റിൽ ഉറങ്ങവേ തൻ്റെ ബാഗും ബാഗിലുണ്ടായിരുന്ന 45,000 രൂപയും മൊബൈൽ ഫോണും അജേഷ് മോഷ്ടിച്ചുവെന്നും വീണ്ടെടുത്ത് തന്നാൽ പകുതി തുക പാരിതോഷികം നൽകാമെന്നും വാഗ്ദാനം നൽകി പരീക്ഷണാർത്ഥം ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് ക്വട്ടേഷൻ നൽകിയ നെയ്യാർഡാം കള്ളിക്കാട് മരുതുംമൂട് ഗംഗാ സ്മാരകത്തിന് സമീപം ഉത്രാടം നിവാസിൽ സജി എന്ന സജിമോൻ ( 35 ) , ഓട്ടോ റിക്ഷാ സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർമാരായ ശംഖുമുഖം ലെനാ റോഡ് റോസ് ഹൗസിൽ ജിനേഷ് വർഗ്ഗീസ് ( 28 ) , കരമന മിത്രാ നഗർ മാടൻ കോവിലിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഷഹാബുദീൻ എന്ന നസീർ ( 43 ) , നേമം മനുകുലാദിച്ച മംഗലം ജെ.പി. ലെയ്നിൽ വാടകയ്ക്ക് താമസിക്കുന്ന അരുൺ ( 29 ) , അസിം ( 35 ) , ചെറിയതുറ ഫിഷർമെൻ കോളനിയിൽ സജൻ ( 33 ) , റോബിൻസൺ എന്ന കുഞ്ഞുമോൻ ( 33 ) എന്നിവരാണ് ആൾക്കൂട്ട കൊലപാതക കേസിലെ ഒന്നു മുതൽ ഏഴു വരെയുള്ള പ്രതികൾ.
2019 ഡിസംബർ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അജേഷിനെ ഡ്രൈവർമാർ ഓട്ടോയിൽ ചെന്ന് വണ്ടിത്തടം ജംഗ്ഷന് സമീപത്തു നിന്നും പിടികൂടി പാപ്പാൻചാണിയിലെ പണി പൂർത്തിയാകാത്ത വീട്ടിലെത്തിച്ചു. തുടർന്ന് തുകയും മൊബൈലുമടങ്ങുന്ന '' മോഷ്ടിച്ച '' ബാഗ് ആവശ്യപ്പെട്ട് 8 മണിക്കൂറോളം ക്രൂരമായും മൃഗീയമായും മർദ്ദിച്ചും വെട്ടുകത്തി കൊണ്ട് പൊള്ളിച്ചും കൊലപ്പെടുത്തുകയായിരുന്നു. അടുക്കള മുറിയിലെത്തിച്ച അജേഷിൻ്റ കൈകൾ പിന്നിൽ കെട്ടിയ ശേഷം അവിടെയുണ്ടായിരുന്ന സ്ലാബിന് മുകളിലിരുത്തി. തുടർന്ന് നെഞ്ചിലും തലയിലുമായി ജിനേഷ് വർഗ്ഗീസ് ഇടിക്കുകയായിരുന്നു. ഇടിയേറ്റ് തറയിൽ വീണ അജേഷിനെ മറ്റു പ്രതികൾ ഉയർത്തി നിർത്തി. അരുണും ജിനേഷും ചേർന്ന് ചുള്ളിക്കമ്പ് വെട്ടാനെന്ന് പറഞ്ഞ് അയൽ വീട്ടിൽ ചെന്ന് വെട്ടു കത്തി വാങ്ങിച്ചു. തുടർന്ന് വീട്ടു വളപ്പിലുണ്ടായിരുന്ന മുളങ്കൂട്ടത്തിൽ നിന്ന് കമ്പുകൾ വെട്ടിയ ശേഷം അജേഷിനെ മൂന്നു മണിക്കൂറോളം തല്ലി.
അടിയേറ്റ് അവശനായ അജേഷിനെ അടുക്കളയിലെ സ്ലാബിൽ കിടത്തി. ബാഗ് എവിടെയെന്ന് ചോദിച്ചിട്ടും മറുപടി പറയാതിരുന്നപ്പോൾ അവിടെയുണ്ടായിരുന്ന വസ്ത്രങ്ങളും ഓലച്ചൂട്ടും തീയിട്ട് വെട്ടുകത്തിയെടുത്ത് ചൂടാക്കി സ്ലാബിന് മുകളിൽ കിടക്കുകയായിരുന്ന അജേഷിൻ്റെ ജനനേന്ദ്രിയത്തിലും മുതുകിലും അടിവയറിലും ജിനേഷ് പൊള്ളിച്ചു. പിന്നാലെ മറ്റുള്ളവരും പൊള്ളലേൽപ്പിച്ചു. വേദന സഹിക്ക വയ്യാതെ മോഷ്ടിച്ച ബാഗ് വണ്ടിത്തടത്തുള്ള കൂട്ടുകാരൻ മുകേഷിൻ്റെ പക്കലുണ്ടെന്ന് പറഞ്ഞു. ഇതോടെ അജേഷിനെ വലിച്ച് താഴെയിട്ട ശേഷം പ്രതികൾ മുകേഷിനെ അന്വേഷിച്ചു പോയി. അവിടെയെത്തിയെങ്കിലും മുകേഷിനെ കാണാത്തതിനാൽ തിരിച്ചു പോയി.
അവശ നിലയിലായ അജേഷിനെ പരിസരവാസികൾ വൈകിയാണ് ആശുപത്രിയിലെത്തിച്ചത്. 16 ന് അജേഷ് മരിച്ചു. അജേഷിനെ വണ്ടിത്തടത്ത് വച്ച് പിടികൂടി മർദ്ദിക്കുന്ന രംഗങ്ങൾ ചിലർ മൊബൈലിൽ പകർത്തിയതാണ് കേസിന് തുമ്പുണ്ടാക്കിയത്.
സജിമോനെ അറസ്റ്റ് ചെയ്ത് പോലീസ് നടത്തിയ തെളിവെടുപ്പിൽ അജേഷ് മോഷ്ടിച്ചുവെന്ന് ആരോപിക്കപ്പെട്ട ബാഗ് ഉടമയായ ഇയാൾ തന്നെ പോലീസിന് കാണിച്ചു കൊടുത്തു. ഡിസംബർ 17ന് ഉച്ചക്ക് രണ്ട് മണിയോടെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ബാഗ് കംഫർട്ട് സ്റ്റേഷനിലുണ്ടെന്ന് ഇയാൾ പറഞ്ഞത്. തമ്പാനൂർ ബസ് സ്റ്റാൻ്റിനോട് ചേർന്നുള്ള പബ്ലിക് കംഫർട്ട് സ്റ്റേഷനിലെ ലോക്കറിൽ നിന്നാണ് പോലീസ് ബാഗ് കണ്ടെത്തിയത്. സജിമോൻ ബാഗ് ഇവിടെ കൊണ്ടു വച്ച ശേഷം ഏതോ വിധത്തിൽ നഷ്ടപ്പെട്ട മൊബൈലിന് വേണ്ടി കള്ളക്കഥയുണ്ടാക്കുകയായിരുന്നു. ബാഗിൽ 45000 ഇല്ലെന്നതിനാലാണ് ബോധപൂർവ്വം ഓട്ടോക്കാർക്ക് തുക വീണ്ടെടുത്തു നൽകിയാൽ 20,000 രൂപ വ്യാജ വാഗ്ദാനം നൽകിയത്. ഇല്ലാത്ത തുക ഒരിക്കലും വീണ്ടെടുക്കാനാവില്ലെന്ന ഉറപ്പുള്ളതിനാലാണ് വ്യാജ വാഗ്ദാനം ഓട്ടോക്കാർക്ക് നൽകിയത്.
2020 മാർച്ച് 13 നാണ് അന്വേഷണം പൂർത്തിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 143 ( ന്യായവിരുദ്ധമായി സംഘം ചേരൽ ) , 147 ( ലഹളയുണ്ടാക്കൽ ) , 148 ( മാരകായുധങ്ങളുപയോഗിച്ച് ലഹളയുണ്ടാക്കൽ ) , 149 ( ന്യായവിരുദ്ധ സംഘത്തിലെ അംഗമാകൽ ) , 114 ( കുറ്റകൃത്യം നടക്കുമ്പോൾ പ്രേരകൻ സന്നിഹിതനാകൽ ) , 449 ( വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഭവന കൈയ്യേറ്റം ) , 342 ( അന്യായ തടങ്കലിൽ വയ്ക്കൽ ) , 364 ( കൊലപ്പെടുത്തുന്നതിലേക്കായുള്ള തട്ടിക്കൊണ്ടു പോകൽ ) , 323 ( സ്വേച്ഛയാ ദേഹോപദ്രവമേൽപ്പിക്കൽ ) , 324 ( മാരകായുധമുപയോഗിച്ച് ദേഹോപദ്രവമേൽപ്പിക്കൽ ) , 302 ( കൊലപാതകം ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
https://www.facebook.com/Malayalivartha