ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണം കടത്ത്; എൻ.ഐ.എ അന്വേഷിക്കും
തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണം കടത്തിയ സംഭവം എൻ.ഐ.എ അന്വേഷിക്കും. കേസ് അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻ.ഐ.എക്ക് അനുമതി നൽകി. രാജ്യസുരക്ഷക്ക് സ്വർണക്കടത്ത് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി.
അതേസമയം, കേസിൽ വിവിധ കേന്ദ്ര ഏജൻസികൾ കേരള പൊലീസിെൻറ സഹായം തേടിയതായും റിപ്പോർട്ടുകളുണ്ട്. സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കണ്ടെത്താനാണ് പൊലീസ് സഹായം തേടിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഒളിവിലുള്ള ഇരുവരേയും കണ്ടെത്താൻ നിലവിൽ കേസ് അന്വേഷിക്കുന്ന കസ്റ്റംസിന് സാധിച്ചിട്ടില്ല.
സ്വർണക്കടത്ത് കേസിൽ സമഗ്രമായ അന്വേഷണം കേന്ദ്രം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. സ്വർണക്കടത്ത് നമ്മുടെ നാടിെൻറ സാമ്പത്തിക അവസ്ഥ തകർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേന്ദ്രം നടത്തുന്ന അന്വേഷണത്തിന് ആവശ്യമായ എല്ലാ പിന്തുണയും സഹായവും കൊടുക്കാൻ സംസ്ഥാനം തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്തിന് പിറകിലുള്ള എല്ലാവരെയും പിടികൂടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha