കൊവിഡ് രോഗി സ്വകാര്യ ബസിൽ ,പിടിച്ചിറക്കി ആരോഗ്യ പ്രവർത്തകർ, പാലായിൽ നിന്നുള്ള വ്യാജ വീഡിയോയ്ക്കു പിന്നിലെ കഥ ഇങ്ങനെ....
നിറയെ യാത്രക്കാരുള്ള സ്വകാര്യ ബസിലേയ്ക്കു കൊവിഡ് രോഗി ഓടിക്കയറുന്നു. നാട്ടുകാരും ബസ് യാത്രക്കാരും അടക്കമുള്ളവർ ഞെട്ടിവിറയ്ക്കുന്നു. കോട്ടയം പാലായിൽ നിന്നാണ് ഈ വീഡിയോ.. കോട്ടയം പോലൊരു നഗരത്തിൽ ഇത്തരം സംഭവങ്ങൾ അരങ്ങേറണമെങ്കിൽ ചോദിക്കാനും പറയാനും ആരുമില്ലല്ലോ..
ഈ ക്യാപ്ഷനോടു കൂടി കോട്ടയത്ത് ഒരു വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. പാലായിൽ സ്വകാര്യ ബസിൽ കൊവിഡ് ബാധിതയായ സ്ത്രീ കയറിയെന്ന രീതിയിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് മുതലാണ് പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിനു സമീപത്തെ ബസിൽ കൊവിഡ് രോഗിയായ നാടോടി സ്ത്രീ കയറിയെന്ന രീതിയിൽ വീഡിയോ പ്രചരിക്കുന്നത്.
കോട്ടയം പാലാ വെമ്പള്ളി റൂട്ടിൽ സ്വകാര്യ ബസിൽ നിന്നും കൊവിഡ് രോഗിയായ സ്ത്രീയെ പീടികൂടിയെന്നും വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ, വീഡിയോയ്ക്കു പിന്നിലെ യാഥാർത്ഥ്യം മറ്റൊന്നാണ് പാലാ നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടന്ന അന്യസംസ്ഥാനക്കാരിയായ നാടോടി സ്ത്രീയെ പാലാ പൊലീസും, ആരോഗ്യ പ്രവർത്തകരും ചേർന്നു കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കൊട്ടാരമറ്റത്ത് ബസിൽ കയറിയ ഇവരെ ബസ് തടഞ്ഞു നിർത്തിയാണ് ആരോഗ്യ പ്രവർത്തകരും പൊലീസും ചേർന്നു പിടികൂടിയത്.
മാനസികമായി വെല്ലുവിളി നേരിടുന്ന സ്ത്രീയാണ് ഇവരെന്നു സംശയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരെ പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്നു പിടികൂടിയത്. കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ പി.പി.ഇ കിറ്റ് അടക്കം ധരിച്ചാണ് ആരോഗ്യ പ്രവർത്തകർ ഇവിടെ എത്തിയത്. തുടർന്നു ഇവരെ ബലം പ്രയോഗിച്ച് ബസിൽ നിന്നും ഇറക്കി ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു.
ആരോഗ്യ പ്രവർത്തകരും പൊലീസും പി.പി.ഇ കിറ്റ് അടക്കം ധരിച്ച് സ്ഥലത്ത് എത്തിയത് ഇവിടെ കൂടി നിന്ന ആളുകളിൽ ആരോ ക്യാമറയിൽ പകർത്തുകയായിരുന്നു. ഇതാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
https://www.facebook.com/Malayalivartha