അയ്യന്തോളിലെ ഫ്ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവും കാമുകിയുമടക്കം 5 പേര്‍ കുറ്റക്കാര്‍
ഒറ്റപ്പാലം ലതാ നിവാസില്‍ ബാലസുബ്രഹ്മണ്യന്റെ മകന്‍ സതീശന്‍ (32) തൃശൂര്‍ അയ്യന്തോളിലെ ഫ്ളാറ്റില്‍ കൊലപ്പെട്ട സംഭവത്തില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവുള്‍പ്പെടെ അഞ്ചുപേര്‍ കുറ്റക്കാരാണെന്ന് തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. . മുന്‍ കെ.പി.സി.സി. സെക്രട്ടറി എം.ആര്‍. രാംദാസിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. പ്രതികള്‍ക്ക് 13-ന് കോടതി ശിക്ഷ പ്രഖ്യാപിക്കും.
ഒന്നാം പ്രതി മറ്റത്തൂര്‍കുന്ന് മാങ്ങാന്‍ വീട്ടില്‍ കൃഷ്ണപ്രസാദ് (36), രണ്ടാംപ്രതി റഷീദ്, മൂന്നാം പ്രതി ഗുരുവായൂര്‍ വല്ലശേരി വീട്ടില്‍ ശാശ്വതി (30), നാലാംപ്രതി കൊടകര സ്വദേശി രതീഷ് (36), എട്ടാം പ്രതി പാലക്കാട് ഈറത്ത് സുജീഷ് (26) എന്നിവരെയാണ് കുറ്റക്കാരാണെന്നു കണ്ടെത്തിയത്. പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന കെ.പി.സി.സി. സെക്രട്ടറി എം.ആര്‍. രാംദാസ്, ബിജു, സുനില്‍ എന്നിവരെ വെറുതെ വിട്ടു.
അയ്യന്തോളിലെ ഫ്ളാറ്റില്‍ 2016 മാര്‍ച്ച് മൂന്നിന് പരുക്കേറ്റു മരിച്ച നിലയിലാണ് സതീശനെ കണ്ടെത്തിയത്. മര്‍ദനമേറ്റാണ് മരിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പ്രതികളിലൊരാളായ ശാശ്വതിയുടെ അഞ്ചുവയസുള്ള കുട്ടി കോടതിയില്‍ നല്‍കിയ മൊഴിയാണ് നിര്‍ണായക വഴിത്തിരിവായത്. റഷീദും ശാശ്വതിയും തമ്മിലുള്ള വഴിവിട്ട ബന്ധവും റഷീദിന്റെ ദുരൂഹ സാമ്പത്തിക ഇടപാടുകളും സതീശന്‍ മറ്റുള്ളവരോട് പറഞ്ഞതിനെത്തുടര്‍ന്നായിരുന്നു കൊലപാതകമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.
ഒന്നു മുതല്‍ മൂന്നു വരെ പ്രതികള്‍ക്ക് കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളതായി കണ്ടെത്തി. കൊലപാതകം നടത്തിയവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കിയതാണ് നാലും എട്ടും പ്രതികള്‍ ചെയ്ത കുറ്റം. മൃതദേഹം കണ്ടെത്തുന്നതിന് രണ്ടുദിവസം മുമ്പ്, 2016 ഫെബ്രുവരി 29-ന് അയ്യന്തോളിലെ ഫ്ളാറ്റില്‍ എത്തിയ സതീശനെ കൃഷ്ണപ്രസാദും റഷീദും ശാശ്വതിയും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. ശാശ്വതിയുടെ അഞ്ച് വയസുള്ള മകള്‍ മര്‍ദനത്തിന് സാക്ഷിയായിരുന്നു. ഈ കുട്ടിയുടെ മൊഴി നിര്‍ണായകമായി.
നേരത്തെ റഷീദ് ബംഗളൂരുവില്‍ കൊലക്കേസിലും കുഴല്‍പ്പണം, പിടിച്ചുപറി കേസുകളിലും പ്രതിയാണ്. സഹകരണ ബാങ്കില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് പലരില്‍നിന്നു ലക്ഷക്കണക്കിനു രൂപ വാങ്ങിയതായും ആക്ഷേപമുണ്ട്. കൊലപാതകത്തിനു ശേഷം റഷീദ് കോണ്‍ഗ്രസ് നേതാവ് രാംദാസിന്റെ വീട്ടിലെത്തിയെന്നും രാംദാസ് അപ്പോള്‍തന്നെ കൊലപാതകം നടന്ന ഫ്ളാറ്റില്‍ പോയതായും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. മതിയായ തെളിവുകളില്ലെന്ന് കണ്ടെത്തിയ കോടതി രാംദാസിനെ കുറ്റ വിമുക്തനാക്കി.
അന്നു വെസ്റ്റ് സി.ഐ. ആയിരുന്ന ഇപ്പോഴത്തെ തൃശൂര്‍ അസി. കമ്മിഷണര്‍ വി.കെ. രാജു ആയിരുന്നു അന്വേഷണോദ്യോഗസ്ഥന്‍. 2017 ഡിസംബറിലാണ് കേസ് വിസ്താരം ആരംഭിച്ചത്. പ്രതികളില്‍ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നു കേസില്‍ ഇടവേള വന്നു. തുടര്‍ന്നു സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. 2018 ഡിസംബറിലാണ് വീണ്ടും വിചാരണ തുടങ്ങിയത്.
72 സാക്ഷികളെ വിസ്തരിച്ചു. 130 മുതലുകളും 186 രേഖകളും പരിശോധിച്ചു. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വിനു വര്‍ഗീസ് കാച്ചപ്പിള്ളി, സജി ഫ്രാന്‍സിസ് ചുങ്കത്ത്, ജോഷി പുതുശേരി എന്നിവര്‍ ഹാജരായി.
https://www.facebook.com/Malayalivartha