റൺവേയിൽ നിന്ന് തെന്നിമാറി വിമാനം മതിലിൽ ഇടിച്ച് താഴേക്ക് മറിഞ്ഞ് രണ്ടായി പിളർന്നു; കരിപ്പൂരിലേത് മംഗലാപുരത്തെ ദുരന്തത്തിന് സമാനമായ അപകടമെന്ന് പ്രാഥമിക നിഗമനം; അപകടത്തിൽ പ്പെട്ടത് വന്ദേഭാരത് മിഷനിൽപ്പെട്ട വിമാനം
കരിപ്പൂരിലേത് മംഗലാപുരത്തെ ദുരന്തത്തിന് സമാനമായ അപകടമെന്ന് പ്രാഥമിക നിഗമനം. മംഗലാപുരത്തേത് പോലെ ടേബിൾ ടോപ്പ് വിമാനത്താവളമാണ് കരിപ്പൂരിലും. കനത്ത മഴയായതിനാൽ റൺവേയിലേക്ക് കയറിയെന്ന് കരുതി പൈലറ്റ് മുന്നോട്ട് പോകവേ, റൺവേയിൽ നിന്ന് തെന്നിമാറി വിമാനം മതിലിൽ ഇടിച്ച് താഴേക്ക് മറിഞ്ഞ് രണ്ടായി പിളർന്നുവെന്നാണ് റിപ്പോർട്ട്.
ടേബിൾടോപ്പ് വിമാനത്താവളം - അഥവാ - രണ്ട് ഭാഗത്തും ആഴത്തിലുള്ള ഗർത്തങ്ങളുള്ള വിമാനത്താവളമാണ് കരിപ്പൂരിലേത് എന്നത് റൺവേയിൽ നിന്ന് തെന്നിമാറിയതിലെ ദുരന്തസാധ്യത കൂട്ടി. വളരെ വൈദഗ്ധ്യത്തോടെ വിമാനമിറക്കേണ്ട സ്ഥലമാണ് കരിപ്പൂർ വിമാനത്താവളം. രാത്രിയായതും പ്രതികൂല കാലാവസ്ഥയായതും ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടി.
കനത്ത മഴയാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതിൽ 174 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പത്ത് കുട്ടികളും ഉണ്ടായിരുന്നു. 6 ക്രൂ അംഗങ്ങളുണ്ടായിരുന്നു എന്നും എയർ ഇന്ത്യ വ്യക്തമാക്കുന്നു
വന്ദേഭാരത് മിഷനിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. ക്യാപ്റ്റൻ ദീപക് വസന്ത് സാഥെ, ക്യാപ്റ്റൻ അഖിലേഷ് എന്നിവരാണ് വിമാനം ഓടിച്ചിരുന്നത് എന്നാണ് വിവരം. പൈലറ്റ് ദീപക് സാഥെ മരിച്ചതായാണ് പ്രാഥമികവിവരം. സഹപൈലറ്റ് അഖിലേഷിന് സാരമായ പരിക്കേറ്റുവെന്നും വിവരമുണ്ട്. പൈലറ്റിനെ പുറത്തെടുക്കുമ്പോൾ തന്നെ ബോധം ഇല്ലായിരുന്നു എന്ന് രക്ഷാപ്രവർത്തകർ വ്യ്ക്തമാക്കി.
വിമാനത്താവളത്തിന്‍റെ മതിലിൽ തട്ടി വിമാനത്തിന്‍റെ ചിറകുകൾ തകർന്നു. ഇതിനുള്ളിൽ സംഭരിച്ചിരുന്ന വിമാന ഇന്ധനം നിറച്ച് ടാങ്ക് പൊട്ടിത്തകരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കിയെന്നാണ് വിവരം. മംഗലാപുരം ദുരന്തത്തിൽ വിമാനം താഴേക്ക് വീണപ്പോൾ തീപിടിച്ചാണ് നിരവധിപ്പേർ മരിച്ചത്. എന്നാൽ ഇത്തരത്തിലൊരു ദുരന്തം ഇവിടെ ഉണ്ടായിട്ടില്ല. എന്നാൽ യാത്രക്കാർക്ക് എല്ലാവർക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. നിരവധി ആംബുലൻസുകളാണ് സ്ഥലത്തേക്ക് എത്തിച്ചിരിക്കുന്നത്. നിരവധി ഫയർ എഞ്ചിനുകളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
കോഴിക്കോട് മിംസ് ആശുപത്രി, മെഡിക്കൽ കോളേജ്, തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലേക്കാണ് പരമാവധി യാത്രക്കാരെയും എത്തിച്ചിരിക്കുന്നത്. മിംസ് ആശുപത്രിയിലേക്ക് എട്ടുപേരെയാണ് എത്തിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha