കാതോര്‍ത്ത് രാജ്യം... കരിപ്പൂര്‍ വിമാനാപകടം രാജ്യത്തിന്റെ തേങ്ങലായി മാറുമ്പോള്‍ ഒട്ടും ചിന്തിക്കാതെ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഡല്‍ഹിയിലുള്ള കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉടന്‍ തന്നെ കോഴിക്കോടെത്തി എല്ലാ പിന്തുണയും നല്‍കി; ഇന്ന് മുഖ്യമന്ത്രി കൂടി എത്തുന്നതോടെ ഒറ്റക്കെട്ടായുള്ള രക്ഷാദൗത്യം പൂര്‍ണം
ഒരപകട സമയത്ത് എല്ലാം മറന്ന് ഒന്നാകുന്നതാണ് നമ്മള്‍ ഭാരതീയര്‍. ആ ഒരു ഐക്യം കാണുന്നതായിരുന്നു ഇന്നലത്തെ കരുപ്പൂരിലെ വിമാനപകട രക്ഷാ പ്രവര്‍ത്തനങ്ങളില്‍ കണ്ടത്. അപടകം ഉണ്ടായ ഉടന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം കേന്ദ്രവും ഇടപെട്ടു. കരിപ്പൂര്‍ വിമാനപകടത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. മാത്രമല്ല സംസ്ഥാനത്തിന് എല്ലാ തരത്തിലുമുള്ള സഹായവും ഉണ്ടാകുമെന്ന് ഉറപ്പും നല്‍കി. മലപ്പുറം, കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ ജി അശോക് യാദവും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതായി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തു.
പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാനും മറ്റെല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്താനും വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സര്‍വ്വ സംവിധാനങ്ങളും ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഡല്‍ഹിയിലുണ്ടായിരുന്ന കേന്ദ്രമന്ത്രി വി. മുരളീധരനുമായും മോദി സംസാരിച്ചു. എത്രയും വേഗം കോഴിക്കോടെത്താന്‍ വി. മുരളീധരന് നിര്‍ദേശം നല്‍കി. തുടര്‍ന്ന്അന്വേഷണ സംഘത്തിനോടൊപ്പമുള്ള പ്രത്യേക വിമാനത്തില്‍ വി മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരം വെളുക്കും മുമ്പ് കോഴിക്കോടെത്തി. പുലര്‍ച്ചെ രണ്ട് മണിയോടെ ദില്ലിയില്‍ നിന്ന് പുറപ്പെട്ട അദ്ദേഹം പുലര്‍ച്ചെ അഞ്ചരയോടെയാണ് കരിപ്പൂരിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കരിപ്പൂരിലെത്തി അപകടസ്ഥലം സന്ദര്‍ശിക്കുകയും നില വിലയിരുത്തുകയും ചെയ്യുമെന്നാണ് വിവരം.
കരിപ്പൂര്‍ വിമാനാപകടം ഏറെ ആശങ്കയുണ്ടാക്കുന്നതെന്ന് വി മുരളീധരന്‍ പറഞ്ഞു. സംഭവത്തില്‍ ഡി ജി സി എ അന്വേഷണം നടത്തുന്നതാണ്. അപകടത്തില്‍ പരിക്കേറ്റവരെ മന്ത്രി സന്ദര്‍ശിക്കും.
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍നിന്ന് 190 യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എ എക് സ് ബി 1344 ബി 737 വിമാനം വെള്ളിയാഴ്ച രാത്രി 7.45 ഓടെയാണ് അപകടത്തില്‍പ്പെട്ടത്. ദുബായിയില്‍ നിന്ന് അവിടുത്തെ പ്രാദേശിക സമയം രണ്ട് മണിക്ക് പുറപ്പെട്ട് കരിപ്പൂരില്‍ വൈകിട്ട് 7.27ന് എത്തേണ്ടിയിരുന്ന വിമാനമാണിത്. വിമാനാപകടത്തില്‍ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേയും സഹ പൈലറ്റ് അഖിലേഷും അടക്കം 19 പേരുടെ മരണം സ്ഥിരീകരിച്ചു.
191 പേര്‍ വിമാനത്തിലുണ്ടായിരുന്നു. 185 യാത്രക്കാരില്‍ 11 പേര്‍ കുട്ടികളാണ്. ഇതില്‍ കൂടുതലും അഞ്ച് വയസിന് താഴെയാണ്. നാല് ക്യാബിന്‍ ക്രൂ, രണ്ട് പൈലറ്റുമാര്‍ എന്നിവരും വിമാനത്തിലുണ്ടായിരുന്നു. 2010 മേയ് 22ന് 158 പേരുടെ മരണത്തിനിടയാക്കിയ മംഗലാപുരം വിമാനത്താവളത്തെപ്പോലെ ടേബിള്‍ ടോപ്പ് രീതിയിലുള്ളതാണ് കരിപ്പൂര്‍ വിമാനത്താവളവും.
അതേസമയം കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി പൈലറ്റടക്കം നിരവധി പേര്‍ മരിച്ച സംഭവം ഓര്‍മ്മപ്പെടുത്തുന്നത് മംഗളൂരുവില്‍ പത്ത് വര്‍ഷം മുമ്പുണ്ടായ സമാനമായ വിമാനാപകടത്തെയാണ്. ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മഴ കാരണം റണ്‍വേയില്‍ നിന്നും തെന്നി മാറി താഴേക്ക് പതിക്കുകയായിരുന്നു.
2010 മെയ് 21ന് രാത്രി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജീവനക്കാരടക്കം 166 പേരുമായി മംഗലാപുരത്തേക്ക് എത്തിയ വിമാനം ലാന്‍ഡിംഗിന് തൊട്ടുമുന്‍പ് തീപിടിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. റണ്‍വേയില്‍ നിന്നും തെന്നിമാറിയ വിമാനം മണല്‍തിട്ടയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മുന്നോട്ട് നീങ്ങിയ വിമാനത്തിന്റെ ചിറകുകള്‍ കോണ്‍ക്രീറ്റ് ടവറില്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ഇന്ധനം ചോര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനത്തിന് തീപിടിക്കുകയുമായിരുന്നു. അപകടത്തില്‍ എട്ട് യാത്രക്കാര്‍ അന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ അന്ന് മരണപ്പെട്ടിരുന്നു. ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാന ദുരന്തമായിരുന്നു മംഗലാപുരത്തേത്. പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞു പോയിരുന്നതിനാല്‍ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.ഇതിനാല്‍ മൃതദേഹങ്ങള്‍ ഒന്നിച്ച് സംസ്‌കരിക്കുകയായിരുന്നു. കരിപ്പൂരിലുണ്ടായത് മംഗലാപുരത്തെ അപകടത്തിന് സമാനമാണ്. കരിപ്പൂരില്‍ തീപിടിത്തമുണ്ടാകാത്തതിനാല്‍ മാത്രമാണ് വന്‍ദുരന്തം ഒഴിവായത്.
"
https://www.facebook.com/Malayalivartha