എന്നത്തേക്കാളും ഇന്നൊരു പ്രത്യേക ടെൻഷൻ തോന്നുന്നു, എന്തോ അപകടം മുൻകൂട്ടി കണ്ടപോലെ; വിമാന ദുരന്തത്തിൽ പൊലിഞ്ഞ സുഹൃത്തിന്റെ ഓർമ്മകളുമായി ഒരു കുറിപ്പ്

നാടിനെ നടുക്കിയ കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച ഷറഫുവിനെ കുറിച്ച് സുഹൃത്ത് ഷാഫി പറക്കുളം എഴുതിയ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ദുബായിൽ നിന്നും യാത്ര തിരിക്കും മുൻപ് ഷറഫു തന്റെ റൂമിലെത്തി യാത്ര പറഞ്ഞിരുന്നതായാണ് ഷാഫി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.
എന്തോ അപകടം മുൻകൂട്ടി കണ്ടപോലെയായിരുന്നു ഷറഫു സംസാരിച്ചതെന്നും പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാൻ ഒരു സംഖ്യ തന്നെ ഏൽപ്പിച്ചെന്നും ഷാഫി ഓർക്കുന്നു. കോഴിക്കോട് കുന്നമംഗലം പിലാശേരി സ്വദേശിയാണ് ഷറഫു. കുടുംബസമേതം നാട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ഷറഫു ദുരന്തത്തിനിരയായത്.
ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്...
"എന്റെ കൂട്ടുകാരൻ ഷറഫു ഇന്നത്തെ ഫ്ലൈറ്റ് അപകടത്തിൽ മരണപ്പെട്ട വാർത്ത വളരെ വേദനയോടെയാണ് കേട്ടത്. നാട്ടിലേക്ക് പുറപ്പെടും മുൻപ് യാത്ര പറയാൻ എന്റെ ഹോട്ടലിൽ വന്നിരുന്നു. എന്തോ എന്നത്തേക്കാളും ഇന്നൊരു പ്രത്യേക ടെൻഷൻ തോന്നുന്നു എന്നൊക്കെ പറഞ്ഞു കരഞ്ഞു. എന്തോ ഒരപകടം മുൻകൂട്ടി കണ്ടപോലെ.., പോകുന്ന സമയത് പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞിട്ട് ഒരു സംഖ്യ എന്നെ ഏൽപ്പിച്ചിട്ടാണ് അവൻ പോയത്. കൊറോണ സമയത്തും ഷറഫു പാവങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ പൈസ ഏൽപ്പിച്ചിരുന്നു. ഒരു വലിയ പുണ്യം ചെയ്‌തിട്ടാണ് ഷറഫു യാത്രയായത്."
അതേസമയം മരിക്കുന്നതിന് മുൻപ് ഷറഫു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച അവസാന സെൽഫിയും നൊമ്പരമായി മാറുകയാണ്. കുടുംബത്തിനൊപ്പം പിപിഇ കിറ്റ് അണിഞ്ഞ് വിമാനത്തിന് അകത്തുനിന്ന് എടുത്ത ചിത്രമാണ് ഇത്. വീട്ടിലേക്ക് മടങ്ങുന്നു എന്ന ക്യാപ്ഷനോടെയാണ് ഷറഫു ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്. എന്നാൽ ഷറഫുവിന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും വിവരങ്ങൾ ഇതുവരെ ലഭ്യമല്ല. പാസഞ്ചേഴ്‌സ് ലിസ്റ്റിൽ ഫാത്തിമ ഇസ(2), അമീന ഷെറിൻ (23) എന്നീ പേരുകളാണ് ഷറഫുവിന്റെ അടുത്ത് വരുന്നത്.
വെള്ളിയാഴ്‌ച രാത്രി എട്ടു മണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നിട്ട വിമാനം റണ്‍വേയില്‍ നിന്നും വഴുതി മാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. 35 അടി താഴ്‌ചയിലേക്ക് കൂപ്പുകുത്തിയ വിമാനത്തിന്റെ മുൻഭാഗം വേർപെട്ടു മാറുകയുമുണ്ടായി.
കുട്ടികളടക്കം അടക്കം 184 യാത്രക്കാരും രണ്ട് പൈലറ്റുമാർ ഉൾപ്പെടെ ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വൈകിട്ട് 7.27 ഓടെ കരിപ്പൂരിലെത്തേണ്ട വിമാനമാണ് അര മണിക്കൂറോളം വൈകി എത്തിയത്. ആദ്യ തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചശേഷം സാധിക്കാത്തതിനാല്‍ തിരികെ പറന്നുയര്‍ന്ന വിമാനം ആകാശത്ത് വട്ടമിട്ട് പറന്നശേഷം തിരികെ രണ്ടാമതും ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായതെന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. വലിയ ശബ്ദം കേട്ടിരുന്നുവെന്നും ഒന്നും കാണാന്‍ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha