കരിപ്പൂര്‍ വിമാനാപകടം; ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രത്തോടൊപ്പം സംസ്ഥാനവും 10 ലക്ഷം രൂപ ധനസഹായം
കരിപ്പൂര്‍ വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രത്തോടൊപ്പം സംസ്ഥാനവും 10 ലക്ഷം രൂപ ധനസഹായ ധനം നൽകും. പരുക്കേറ്റവരുടെ ചികിത്സാ ചിലവ് സംസ്ഥാനം വഹിക്കും. സാരമായി പരുക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
അപകടം നടന്ന സ്ഥലം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും സന്ദര്‍ശിച്ചു. അതീവ ദുഖകരമായ സംഭവമാണ് വിമാന അപകടമെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. മരണപ്പെട്ടവര്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. അവിചാരിതമായാണ് ഇത്തരം ദുരന്തമുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ പരിശോധന നടത്തും. നിലവില്‍ ഡിജിസിഎ പരിശോധിക്കുന്നുണ്ട്.
വിമാനദുരന്തത്തില്‍ സജീവമായി രക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കിയ പ്രദേശവാസികളെ കേന്ദ്ര വ്യോമായന മന്ത്രി ഹര്‍ദീപ് സിങ് പുരി പ്രശംസിച്ചു. പ്രദേശവാസികളുടെ സമയോചിത ഇടപെടല്‍ അപകടത്തിന്‍റെ വ്യാപ്തി കുറച്ചെന്നും അദ്ദേഹം പറഞ്ഞു. കരിപ്പൂരിലെത്തിയ മന്ത്രി അപകട സ്ഥലം സന്ദര്‍ശിച്ചു.
ദുരന്തം ദൗര്‍ഭാഗ്യകരമെന്നും അഗാധദു:ഖം രേഖപ്പെടുത്തുന്നെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവള അധികൃതരും ജില്ല ഭരണകൂടവും സജീവമായി ഇടപെട്ടു. ഉൗഹാപോഹത്തിനുള്ള സമയമല്ലിതെന്നും പരമാവധി തെളിവുകള്‍ കണ്ടെത്തലാണ് പ്രധാനമെന്നും വിമാനത്തിന്‍റെ രണ്ട് ബ്ലാക്ക് ബോക്സുകള്‍ കണ്ടെടുത്തതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മികച്ച പൈലറ്റുമാരില്‍ ഒരാളായിരുന്നു മരിച്ച ദീപക് ബസന്ത് സാറെ എന്നും അദ്ദേഹം അനുസ്മരിച്ചു. കേന്ദ്ര മന്ത്രി വി.മുരളീധരനും പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഡി.ജി.സി.എ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha