ഇനി സ്വകാര്യത പൊലീസിന്റെ കയ്യിൽ; കോവിഡ് ബാധിതരുടെ ഫോൺകോൾ വിവരങ്ങൾ പൊലീസിനെകൊണ്ട് പരിശോധിപ്പിക്കാനുള്ള സർക്കാർ തീരുമാനം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് സൈബർ വിദഗ്ധർ
കോവിഡ് ബാധിതരുടെ ഫോൺകോൾ വിവരങ്ങൾ പൊലീസിനെകൊണ്ട് പരിശോധിപ്പിക്കാനുള്ള സർക്കാർ തീരുമാനം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് വ്യക്തമാക്കി സൈബർ വിദഗ്ധർ. സിഡിആർ (കോൾ ഡീറ്റൈൽസ് റെക്കോഡർ) കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനെ അനുസരിച്ചായിരിക്കും ഗുണദോഷങ്ങൾ. ഒരു വ്യക്തിയുടെ ഫോൺകോൾ സംബന്ധിച്ച കാര്യങ്ങളെല്ലാം സിഡിആറിലൂടെ അറിയാൻ കഴിയും. മൊബൈൽ രേഖകൾ തെറ്റായ രീതിയിൽ ഉപയോഗിക്കാനിടയുള്ള ഉദ്യോഗസ്ഥരുടെ കയ്യിൽ സിഡിആർ ലഭിച്ചാൽ ആ വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ചോര്‍ന്നേക്കാം.
ഒരു കേസിൽ പൊലീസ് സംശയിക്കുന്നവരുടേയോ, കോൾ വിവരങ്ങൾ ലഭിക്കാൻ ഉദ്യോഗസ്ഥർ ആഗ്രഹിക്കുന്നവരുടേയോ മൊബൈൽ നമ്പരുകളും കോവിഡ് രോഗികളുടെ മറവിൽ വിവര ശേഖരണത്തിനായി മൊബൈൽ ഫോൺ കമ്പനികൾക്ക് കൈമാറാനിടയുണ്ട്. ഉന്നത ഉദ്യോഗസ്ഥർക്ക് താഴെയുള്ള ഉദ്യോഗസ്ഥരുടെ ‘വ്യക്തി താൽപര്യങ്ങൾ’ മനസിലാകണമെന്നില്ല. കോവിഡ് നിയന്ത്രണത്തിനായി ഒരു വ്യക്തിയുടെ സിഡിആർ എടുത്താൽ ആയാളുടെ സമ്പർക്കപ്പട്ടിക കണ്ടെത്താൻ കഴിയണമെന്നില്ലെന്ന് സൈബർ രംഗത്തുള്ളവർ പറയുന്നു.
ഒരു വ്യക്തി മൊബൈലുമായി പോയ സ്ഥലങ്ങൾ കൃത്യമായി അറിയാൻ കഴിയുമെങ്കിലും സമ്പർക്കം പുലർത്തിയവരുടെ വിവരങ്ങൾ ആ വ്യക്തിതന്നെ വെളിപ്പെടുത്തേണ്ടിവരും. നേരിട്ടു സമ്പർക്കം പുലർത്തുന്നവരുമായി ഫോണിൽ എപ്പോഴും സംസാരിക്കേണ്ടതില്ലാത്തതിനാൽ ആരെയൊക്കെ ഫോണ്‍ വിളിച്ചു, ഏതൊക്കെ നമ്പരിൽനിന്ന് ഫോൺ വന്നു എന്നതും പ്രസക്തമല്ല. നിരീക്ഷണത്തിലുള്ള വ്യക്തി ഫോൺ കൂടെക്കരുതാതെ വീട്ടിൽവച്ച് പുറത്തിറങ്ങിയാലും ഫോൺപരിശോധന ഗുണം ചെയ്യില്ല. പഴയ മോഡൽ ഫോൺ ഉപയോഗിക്കുന്നവരുടെ ജിപിഎസ് ലൊക്കേഷൻ കണ്ടെത്താനാകാത്തതും പരിശോധനയ്ക്കു തിരിച്ചടിയാകും
https://www.facebook.com/Malayalivartha