ഇന്നലെ കേറി വന്നവർ കൊമ്പത്ത് ! കുമ്മനംപോലും പുറത്ത് ; പുകഞ്ഞ് ബി ജെ പി!
കഷ്ടിച്ച് ഒരുവർഷം മുമ്പുമാത്രം ബി ജെ പിയിൽ ചേർന്ന എ പി അബ്ദുളളക്കുട്ടിക്കും ടോംവടക്കനും ഉന്നതസ്ഥാനങ്ങൾ നൽകിയതോടെ പാർട്ടിയിൽ പുകച്ചിൽ തുടങ്ങിയതായി റിപ്പോർട്ട്. കുമ്മനം രാജശേഖരൻ,ശോഭാസുരേന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കളെ അവഗണിച്ചാണ് ഇരുവർക്കും സ്ഥാനം നൽകിയത്. കുമ്മനം രാജശേഖരന് ദേശീയ തലത്തിൽ മികച്ച സ്ഥാനം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. പാടെ തഴയെപ്പെട്ടു എന്ന വികാരത്തിലാണ് പി.കെ കൃഷ്ണദാസ് പക്ഷവും. കേന്ദ്രമന്ത്രി വി.മുരളീധരന് സ്വാധീനമുള്ള ദേശീയ സംഘടന സെക്രട്ടറി ബി.എൽ. സന്തോഷിന്റെ തീരുമാനം എതിരായെന്ന ചിന്ത കൃഷ്ണദാസ് പക്ഷത്തിനുണ്ട്. സംസ്ഥാന നേതൃത്വവുമായി അകന്നു കഴിയുന്ന ശോഭാ സുരേന്ദ്രനും ദേശീയ തലത്തിൽ പ്രാതിനിധ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു.
മിസോറാം ഗവർണർ സ്ഥാനം ഒഴിഞ്ഞശേഷം കുമ്മനം ഇപ്പോൾ കേരളരാഷ്ട്രീയത്തിൽ സജീവമാണ്. കുമ്മനത്തിന് സ്ഥാനം ലഭിക്കാത്തതിൽ ആർ എസ് എസിനും പരിഭവമുണ്ടെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രമന്ത്രിസഭാ പുനസംഘടനയിലോ കുമ്മനം ഉൾപ്പടെയുളള നേതാക്കൾക്ക് പരിഗണന ലഭിക്കും എന്ന പ്രതീക്ഷയാണ് ഇപ്പോഴുളളത്.
ഒരു വർഷം മുൻപ് മാത്രം ബിജെപിയിൽ ചേർന്ന എ.പി. അബ്ദുല്ലക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റും, ടോം വടക്കനെ വക്താവുമാക്കിയതിൽ സംഘപരിവാർ അമ്പരപ്പിലാണ്. തെലങ്കാനയുടെ ചുമതലയുണ്ടായിരുന്ന കൃഷ്ണദാസിനെയും പുനസംഘടനയിൽ ഒഴിവാക്കി. എന്നാൽ പരസ്യ പ്രതികരണത്തിന് ആരും തയാറല്ല. അതേസമയം പാർട്ടിയിൽ അതൃപ്തി ഇല്ലെന്നാണ് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറയുന്നത്.
പുതിയ ഭാരവാഹികളുടെ പ്രഖ്യാപനത്തിൽ പാർട്ടിയിൽ അതൃപ്തി ഇല്ലെന്നും സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് തീരുമാനമെന്നുമാണ് സംസ്ഥാന അദ്ധ്യക്ഷൻ പറയുന്നത്. എ.പി.അബ്ദുളളക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനായി നിയമിച്ചത് ന്യൂനപക്ഷങ്ങളെ ബി.ജെ.പിയിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണെന്നുളളത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്ന് കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. ന്യൂനപക്ഷങ്ങളെ മാത്രമല്ല എല്ലാവരേയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നവരാണ് ബി.ജെ.പി. ദേശീയ ഭാരവാഹികളുടെ പട്ടികയില്‍ ആരും അവഗണിക്കപ്പെട്ടതായി തോന്നുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഓരോ ആളുകള്‍ക്കും എന്തുചുമതല നല്‍കണം എന്നുളളത് കേന്ദ്ര നേതൃത്വം ആലോചിച്ചെടുത്ത തീരുമാനമാണ്. ഇവിടെ ആരും അവഗണിക്കപ്പെട്ടതായി തോന്നുന്നില്ല. അവഗണിക്കപ്പെട്ടവരെന്ന് മാധ്യമങ്ങള്‍ പറയുന്നവരെ പാര്‍ട്ടി എങ്ങനെയാണ് പരിഗണിക്കുന്നതെന്ന് കാത്തിരുന്ന് കാണാം. കുമ്മനം രാജശേഖരന്‍ ഒരു ചുമതലയും വേണ്ടെന്ന് പറഞ്ഞ് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. ഗവര്‍ണര്‍ പദവി വേണ്ടെന്ന് വെച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ച ആളാണ് അതുകൊണ്ട് അദ്ദേഹത്തെ പോലുളള ആളുകളെ പാര്‍ട്ടി പോസ്റ്റിന്റെ പേരില്‍ മാധ്യമങ്ങള്‍ അപമാനിക്കുന്നത് ശരിയല്ലെന്നും സംസ്ഥാനങ്ങളോട് അഭിപ്രായം ആരാഞ്ഞല്ല കേന്ദ്രനേതൃത്വം ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുകയെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
മറ്റുളളവരും ഇതേ അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്..സംസ്ഥാനനേതാക്കളുടെ കാര്യക്ഷമത ഇല്ലായ്മയാണ് കേരളത്തിൽ പാർട്ടിക്ക് നേട്ടം ഉണ്ടാക്കാനാവാത്തത് എന്നാണ് കേന്ദ്രനേതൃത്വം കണക്കാക്കുന്നതന്നാണ് റിപ്പോർട്ട്. അതിനാലാണ് പുതിയ പരീക്ഷണങ്ങൾക്ക് മുതിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി മാറാൻ തയ്യാറുളളവരെ ലക്ഷ്യം വച്ചാണ് അബ്ദുളളക്കുട്ടിക്ക് ഉന്നത സ്ഥാനം നൽകിയതിലൂടെ കേന്ദ്രനേതൃത്വം ലക്ഷ്യംവയ്ക്കുന്നതെന്നാണ് നിഗമനം. പാർട്ടിമാറിയെത്തിയാൽ അർഹമായ സ്ഥാനം ലഭിക്കുമെന്ന് ഉറപ്പാകുന്നതോടെ മറ്റുപാർട്ടികളിൽ നിന്ന് ഉന്നതർ ഉൾപ്പെടെ കൂടുതൽപ്പേർ ബി ജെ പിയിലെത്താൻ സാദ്ധ്യതയുടെണ്ടെന്നും നേതൃത്വം കണക്കാക്കുന്നു.
https://www.facebook.com/Malayalivartha