എ.പി.എല്‍ റേഷന്‍ കാര്‍ഡ് ബി.പി.എൽ ആക്കാനായില്ല; ഓഫിസ് കയറി മടുത്ത വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു
എ.പി.എല്‍ റേഷന്‍ കാര്‍ഡ് ബി.പി.എല്‍ വിഭാഗത്തിലേക്ക് മാറ്റിക്കിട്ടാത്ത വീട്ടമ്മ റേഷനിങ് ഓഫിസിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ച വീട്ടമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി സമീപത്തെ കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സംഭവം.
കൊച്ചങ്ങാടി ചിത്തുപറമ്ബില്‍ പുറമ്ബോക്കില്‍ താമസിക്കുന്ന ഷംലത്ത് (45), ഒമ്ബത് വയസ്സുള്ള മകന്‍ അക്ബറുമൊത്താണ് ആത്മഹത്യശ്രമം നടത്തിയത്. സ്വന്തമായി കിടപ്പാടമില്ലാത്ത ഇവര്‍ വീട്ടു ജോലികൽ ചെയ്താണ് ജീവിക്കുന്നത്. റേഷന്‍ കാര്‍ഡ് ബി.പി.എല്‍ വിഭാഗത്തിലെ പിങ്ക് കാര്‍ഡാക്കി മാറ്റിക്കിട്ടാന്‍ അപേക്ഷ നല്‍കി ഓഫിസില്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇവരുടെ കാര്‍ഡിന് 10.90 രൂപ നിരക്കില്‍ മൂന്ന് കിലോ അരി മാത്രമാണ് ലഭിക്കുക. മറ്റ് ആനുകൂല്യങ്ങളുമില്ല. ബി.പി.എല്‍ വിഭാഗത്തിലായാല്‍ രണ്ടുരൂപ നിരക്കില്‍ എട്ടുകിലോ അരിയും രണ്ടുകിലോ ഗോതമ്ബും ലഭിക്കും. കോവിഡ് വ്യാപനത്തോടെ വീട്ടുജോലി ഇല്ലാതായി ഇതോടെ പട്ടിണിയിലായ ഷംലത്ത് കാര്‍ഡ് മാറ്റുന്നതിനായി കുറെയേറെ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല,. ഇതോടെ ആത്മഹത്യക്ക് മുതിരുകയായിരുന്നു.
രാവിലെ ഓഫിസിലെത്തിയ ഇവര്‍ പറഞ്ഞതൊന്നും ജീവനക്കാര്‍ ഗൗനിച്ചില്ല. തനിക്ക് ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന് പറഞ്ഞപ്പോള്‍ പോയി ആത്മഹത്യ ചെയ്യൂ എന്ന് ഉദ്യോഗസ്ഥന്‍ ആക്ഷേപിച്ചതായും ഷംലത്ത് ആരോപിക്കുന്നു. തുടര്‍ന്നാണ് തിരികെ വീട്ടില്‍പോയി മണ്ണെണ്ണയുമെടുത്ത് ഓഫിസിന് മുന്നിലെത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
അതേസമയം, കഴിഞ്ഞ ജൂലൈയിലാണ് ഇവര്‍ അപേക്ഷ തന്നതെന്നും ഇത് സിറ്റി റേഷനിങ് ഓഫിസ് പരിധിയില്‍ തീര്‍ക്കാവുന്ന വിഷയമല്ലെന്നും അപേക്ഷ തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ടെന്നും സിറ്റി റേഷനിങ് ഓഫിസര്‍ ജോസഫ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സൈറ്റ് ഓപണ്‍ ചെയ്ത് കാര്‍ഡ് തരം മാറ്റത്തിന് അനുവാദം കിട്ടിയാല്‍ മാത്രമേ നടപടിയെടുക്കാന്‍ കഴിയൂ. ഓഫിസിലെത്തിയ വീട്ടമ്മയോട് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. മറ്റൊരു വിധത്തിലും പെരുമാറിയിട്ടില്ലെന്നും നടന്ന സംഭവം ജില്ല സൈപ്ല ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സിറ്റി റേഷനിങ് ഓഫിസിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ജനകീയ സംഘടനകള്‍ ആവശ്യമുന്നയിച്ചു.
https://www.facebook.com/Malayalivartha