ബുധനാഴ്ച പൊക്കും... നല്ലവനായ എം. ശിവശങ്കറെ പാപിയായ സ്വപ്ന ഊറ്റിയെടുത്തു എന്ന് കരുതിയവര്‍ക്ക് തെറ്റി; സ്വപ്ന മുഖംമാത്രം പിന്നില്‍ ശിവശങ്കറാകാമെന്ന് ഇ.ഡി. ഹൈക്കോടതിയില്‍; ശക്തമായ തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയതോടെ ശിവശങ്കറിന്റെ അറസ്റ്റ് ഉറപ്പിക്കുന്നു
സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പഞ്ചപാവമാണെന്നാണ് അരിയാഹാരം കഴിക്കുന്ന പാവം നമ്മളെല്ലാം കരുതിയത്. സ്വപ്നയെന്ന വീക്കിനെസില്‍ പാവം വീണതാവാമെന്ന് കൊറോണ പേടിയിലും നമ്മള്‍ ചിന്തിച്ചു. എന്നാല്‍ നല്ല ഉണക്ക ചപ്പാത്തി കഴിക്കുന്ന ഇഡി നമ്മളുടെ കരുതലുകളെ തെറ്റിച്ചിരിക്കുകയാണ്. സ്വര്‍ണക്കടത്തില്‍ സ്വപ്നാ സുരേഷ് മുഖം മാത്രമായിരുന്നുവെന്നും പിന്നില്‍ മുന്‍ ഐ.ടി. സെക്രട്ടറി ശിവശങ്കറാകാമെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ പറഞ്ഞിരിക്കുന്നത്.
സ്വപ്ന പൂര്‍ണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നു. ഇടപാടുകളുടെയെല്ലാ നേട്ടവും ശിവശങ്കറിലേക്കാണ് എത്തിയത്. സ്വര്‍ണം കടത്തിയപ്പോള്‍ ശിവശങ്കര്‍ വഹിച്ചിരുന്ന സ്ഥാനം കണക്കിലെടുത്തുകൊണ്ടാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു കോടതിയില്‍ പറഞ്ഞു. ഇ.ഡി.യും കസ്റ്റംസും അറസ്റ്റുചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ജാമ്യം തേടി മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ നല്‍കിയ ഹര്‍ജിയിലെ വിശദവാദത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ടുമണിക്കൂറോളം വാദംകേട്ടശേഷം ജസ്റ്റിസ് അശോക് മേനോന്‍ ഹര്‍ജി ഒക്ടോബര്‍ 28 ന് വിധിപറയാനായി മാറ്റി. അതുവരെ അറസ്റ്റുപാടില്ലെന്നും കോടതി വ്യക്തമാക്കി.
സാമ്പത്തിക കുറ്റകൃത്യം സമൂഹത്തിനെതിരായ പ്രവൃത്തിയാണെന്ന് കസ്റ്റംസിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാംകുമാര്‍ പറഞ്ഞു. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് കുറ്റപ്പെടുത്തി.
സ്വര്‍ണക്കള്ളക്കടത്ത് നടക്കുമ്പോള്‍ എം. ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. അതിനാല്‍ മറ്റൊരാളെ മറയാക്കണമായിരുന്നു. അതിനായി സ്വപ്നയെ ഉപയോഗിച്ചതിനാണ് സാധ്യത എന്നാണ് പ്രധാനമായും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചത്. മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇത്തരത്തിലുള്ള ഇടപാടില്‍ പങ്കാളിയായതെന്നത് നടുക്കമുണ്ടാക്കുന്നതാണ്. സ്വര്‍ണമടങ്ങിയ ബാഗേജ് വിട്ടുനല്‍കാന്‍ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചുവെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആരോപിച്ചു. ഇ.ഡി.യുടെ അന്വേഷണറിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറുകയുംചെയ്തു. ഇതെല്ലാം കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത്.
എന്നാല്‍, ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചിട്ടില്ലെന്ന് 302 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്ന് ശിവശങ്കറിനായി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി. വിജയഭാനു ബോധിപ്പിച്ചു. ശിവശങ്കറും സ്വപ്നാസുരേഷും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശത്തില്‍ പറയുന്നത് 2018ല്‍ ലോക്കറില്‍ 30 ലക്ഷം രൂപ വെച്ചതിനെക്കുറിച്ചാണ്. ആ പണം മൂന്നോ നാലോ മാസത്തിനുള്ളില്‍ പിന്‍വലിച്ചിരുന്നു. അതിനുശേഷം ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ പക്കല്‍നിന്ന് ലോക്കറിന്റെ താക്കോല്‍ സ്വപ്ന വാങ്ങിയിരുന്നു. പിന്നെ എന്തുനടന്നുവെന്ന് അറിയില്ല.
ഈഘട്ടത്തില്‍ ലോക്കര്‍ ഇപ്പോഴുമില്ലേയെന്ന് കോടതി ചോദിച്ചു. ലോക്കര്‍ ഉണ്ട് എന്നാല്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനുപോലും എന്താണ് പിന്നീട് നടന്നതെന്ന് അറിയില്ല. ലോക്കര്‍ സ്വപ്നയുടെയും വേണുഗോപാലിന്റെയും പേരില്‍ അല്ലേയെന്നും കോടതി ആരാഞ്ഞു. ലോക്കര്‍ തുറക്കാന്‍ വേണുഗോപാലാണ് പണം നല്‍കിയത്. അതിനാലാണ് രണ്ടുപേരുടെയും പേരില്‍ ലോക്കര്‍ തുറന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ വിശദീകരിച്ചു.
60 മണിക്കൂറോളം കസ്റ്റംസും 36 മണിക്കൂറോളം ഇ.ഡി.യും ചോദ്യം ചെയ്തിട്ടും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പറയുന്നത്. ദിവസവും പുതിയപുതിയ കേസുകള്‍ എടുക്കുകയാണെന്നും സീനിയര്‍ അഭിഭാഷകന്‍ ആരോപിച്ചു. തുടര്‍ന്നാണ് ഹര്‍ജി വിധിപറയാനായി മാറ്റിയത്.
അതേസമയം ഇഡി മുദ്രവച്ച കവറില്‍ നല്‍കിയ തെളിവുകള്‍ എന്തെന്ന് ആര്‍ക്കും നിശ്ചയമില്ല. ഇതാണ് ശിവശങ്കറിന് ജാമ്യം കിട്ടാതാക്കുന്ന വലിയ തെളിവ്. സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ 7 ദിവസത്തെ ചികിത്സയില്‍ കഴിയാനെത്തിയ ശിവശങ്കര്‍ ചികിത്സ 14 ദിവസമാക്കി. അങ്ങനെ വിധി പറയുന്ന അടുത്ത ബുധനാഴ്ച നിര്‍ണായകമാകുകയാണ്. മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയാല്‍ കേന്ദ്ര സേനയുടെ സഹായത്തോടെയായിരിക്കും ശിവശങ്കറെ പൊക്കുന്നത്.
"
https://www.facebook.com/Malayalivartha