കള്ളനോട്ടുകൾ കടകളിൽ കൊണ്ടു പോയി മാറിയെടുക്കുന്നത് അപകടം ; യുവാവ് കണ്ടെത്തിയ ഒരൊന്നൊന്നര സൂത്രം;ഞൊടിയിടയിൽ പോലീസ് പൊക്കി

കള്ളനോട്ട് മാറാൻ പുതുതന്ത്രം. അടവുകൾ മാറ്റി പയറ്റിയ യുവാവിനെ പോലീസ് അങ്ങ് പൊക്കി. യുവാവ് പറഞ്ഞത് കേട്ട അന്വേഷണ സംഘത്തിന് ആകെയൊരു അന്താളിപ്പ്. കൈവശം വന്നു ചേർന്ന കള്ളനോട്ടുകൾ കടകളിൽ കൊണ്ടു പോയി മാറിയെടുക്കുന്നത് ഇന്നത്തെ സാഹചര്യത്തിൽ ബുദ്ധിമുട്ടായതിനാൽ യുവാവ് തെരഞ്ഞെടുത്ത വഴി ഇതായിരുന്നു. കാഷ് ഡെപ്പോസിറ്റ് മെഷിൻ മുഖേന സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നു . മെഷിനിൽ നിന്ന് പണമെടുത്ത ബാങ്ക് അധികൃതർ കള്ളനോട്ട് കണ്ട് ഞെട്ടുകയും ചെയ്തു. . അക്കൗണ്ട് ഉടമയുടെ വിശദവിവരങ്ങളും ഇടാൻ വന്നയാളുടെ സിസിടിവി ദൃശ്യങ്ങളും സഹിതം ബാങ്ക് മാനേജർ പൊലീസിൽ പരാതി നൽകി. ഇതോടെ മൂന്നു പേർ നിരീക്ഷണത്തിലാകുകയായിരുന്നു . അഴൂർ വേളൂരേത്ത് ശബരീനാഥി (31)നെയാണ് പൊലീസ് ഇൻസ്‌പെക്ടർ ജി. സുനിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിനായിരുന്നു ഐസിഐസിഐ ബാങ്കിന്റെ സിഡിഎമ്മിൽ 5000 രൂപ ശബരീനാഥ് നിക്ഷേപിച്ചത്. നിതിൻ എന്നയാളുടെ അക്കൗണ്ടിലേക്കായിരുന്നു പണം ഇട്ടത്.
ഇതിൽ അഞ്ഞൂറിന്റെ അഞ്ച് കള്ളനോട്ടുകൾ ഉണ്ടായിരുന്നു. ബാങ്ക് മാനേജരുടെ പരാതി പ്രകാരം നിതിനെ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്‌പ്പോഴായിരുന്നു പണമിട്ടത് ശബരിയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാളെയും വരുത്തുകയും ചെയ്തു . അഖിൽ എന്ന യുവാവാണ് തനിക്ക് പണം നൽകിയത് എന്നായിരുന്നു ശബരി നൽകിയ മൊഴി. അഖിലാകട്ടെ, കൊല്ലം സ്വദേശിയാണ് നോട്ടുകൾ തനിക്ക് കൈമാറിയതെന്ന് പൊലീസിനോട് പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിന് ശേഷം നോട്ട് സിഡിഎമ്മിൽ ഇട്ടയാളെന്ന നിലയിൽ ശബരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. നോട്ടിന്റെ ഉറവിടം കണ്ടെത്താൻ വേണ്ടി ശബരിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. മറ്റ് രണ്ടു പേരെയും പൊലീസ് നിരീക്ഷിച്ചു വരികയാണ്. ഇവരെ കേസുമായി ബന്ധിപ്പിക്കുന്നതിന് ആവശ്യമായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ശബരി. സംഭവം ആസൂത്രിതമാണെന്നാണ് പൊലീസ് കരുതുന്നത്.ഒരാൾ അറസ്റ്റിലാകുകയും ചെയ്തു.
https://www.facebook.com/Malayalivartha