ലാല്‍ സലാം സഖാവേ... ഇവിടത്തെ കൊടികെട്ടിയ മാധ്യമങ്ങളും നേതാക്കളും തലങ്ങും വിലങ്ങും പറഞ്ഞിട്ടും മാറ്റാത്ത നിയമം താനേ മാറിയത് സീതാറാം യെച്ചൂരിയുടെ ഒന്നൊന്നര ഇടപെടല്‍; മന്ത്രിസഭയും ഗവര്‍ണറും ഒപ്പുവച്ച നിയമം ഇത്രവേഗം മാറിയത് യെച്ചൂരിയുടെ ഇടപെടല്‍; യെച്ചൂരിയുടെ കേരളത്തിലെ പവര്‍ എന്തെന്ന് ജനമറിഞ്ഞ നിമിഷം
സൂപ്പര്‍ മുഖ്യമന്ത്രി സൂപ്പര്‍ മുഖ്യമന്ത്രി എന്ന് കേട്ടിട്ടേയുള്ളൂ. അതിപ്പോള്‍ മലയാളികള്‍ ഇന്നലെ നേരിട്ടറിഞ്ഞു. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു കാര്യത്തിനിറങ്ങിയാല്‍ അതിനി എന്തൊക്കെ പ്രതിസന്ധിയുണ്ടായാലും പിന്നോട്ട് പോകുന്ന പ്രശ്‌നമില്ല. ശബരമല തൊട്ട് എന്തെന്ത് ഉദാഹരണങ്ങളുണ്ട്. എന്നാല്‍ ആദ്യമായിട്ടാണ് മുന്നോട്ട് വച്ച കാല്‍ അദ്ദേഹം പിന്നോട്ടെടുത്തത്. അതും മന്ത്രിസഭയും ഗവര്‍ണറും ഒപ്പുവച്ച നിയമത്തില്‍
മാധ്യമ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്ന വിവാദ പൊലീസ് നിയമ ഭേദഗതിയില്‍ നിന്ന് രണ്ടു ദിവസം കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍വാങ്ങിയത് വളരെ പെട്ടന്നാണ്. ഓര്‍ഡിനന്‍സിനെതിരെ പാര്‍ട്ടിയിലും ഇടതുമുന്നണിയിലും സംസ്ഥാനത്താകെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെ ഡല്‍ഹിയില്‍ നിന്നും സിപിഎം ജനറല്‍ സെക്രട്ടറി ശക്തമായ നിലപാടറിയച്ചതോടെയാണ് തീരുമാനം തിരക്കിട്ടു തിരുത്താന്‍ മുഖ്യമന്ത്രി തയാറായത്. നിയമഭേദഗതി നടപ്പാക്കില്ലെന്നും നിയമസഭയില്‍ വിശദ ചര്‍ച്ച നടത്തിയും ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടിയും തുടര്‍ നടപടി തീരുമാനിക്കുമെന്നും ഉച്ചയ്ക്ക് 12.32ന് ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ മുഖ്യമന്ത്രി അറിയിച്ചു. ഇതേസമയം, ഓര്‍ഡിനന്‍സ് പിന്‍വലിച്ചിട്ടില്ല. ഗവര്‍ണര്‍ ഒപ്പുവച്ച് ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോടെ നിയമം പ്രാബല്യത്തിലായി.
പോലീസ് നിയമത്തിലെ 118എ വകുപ്പില്‍ ശനിയാഴ്ച പ്രാബല്യത്തില്‍ വന്ന വിവാദ ഭേദഗതി മാധ്യമ മാരണ നിയമമായി മാറുമെന്ന വന്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണു രണ്ടാംദിവസം സര്‍ക്കാര്‍ തീരുമാനം തിരുത്തിയത്. ഭേദഗതി പുനഃപരിശോധിക്കുകയാണെന്നു 11 മണിയോടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഡല്‍ഹിയില്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഓര്‍ഡിനന്‍സിന്റെ വിധി വ്യക്തമായിരുന്നു. യച്ചൂരിയുടെ പ്രതികരണത്തിനു പിന്നാലെ എകെജി സെന്ററില്‍ എത്തിയ മുഖ്യമന്ത്രി അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റിന്റെ അഭിപ്രായം തേടി.
ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നു വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായി. എല്‍ഡിഎഫിനെ അനുകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നില കൊള്ളുന്നവരും ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല.
തദ്ദേശ തിരഞ്ഞെടുപ്പു വേളയില്‍ വിവാദം തുടരേണ്ടതില്ല എന്ന അഭിപ്രായം യോഗത്തിലുണ്ടായി. കരിനിയമം പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് കറുത്ത മാസ്‌കണിഞ്ഞു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് അപ്പോള്‍ മാര്‍ച്ച് നടക്കുകയായിരുന്നു. പാര്‍ട്ടി യോഗത്തിനു തൊട്ടു പിന്നാലെ വിവാദത്തില്‍ നിന്നു തടിയൂരുകയാണ് എന്നു വ്യക്തമാക്കി മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ് ഇറങ്ങി.
അതേസമയം ഗവര്‍ണര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സ് നടപ്പാക്കില്ല എന്നു പത്രക്കുറിപ്പ് ഇറക്കിയതുകൊണ്ടു മാത്രം നിയമം ഇല്ലാതാകില്ല. 118 എ വകുപ്പ് പ്രാബല്യത്തിലുള്ളതിനാല്‍ അന്തിമതീരുമാനം വരുന്നതുവരെ ഈ നിയമമനുസരിച്ച്, പരാതി പോലുമില്ലാതെ കേസെടുക്കാമെന്ന സ്ഥിതി നിലവിലുണ്ട്. പ്രാബല്യത്തിലുള്ള നിയമം പിന്‍വലിക്കുകയോ ഭേദഗതി ചെയ്യുകയോ അല്ലാതെ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ കഴിയില്ലെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഓര്‍ഡിനന്‍സിനു ദുരുപയോഗ സാധ്യതയില്ലെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി കൊണ്ടുവരുന്ന നടപടിച്ചട്ടമായ സ്റ്റാന്‍ഡേഡ് ഓപ്പറേറ്റിങ് പ്രൊസീജര്‍ എസ്ഒപി നിയമപരമല്ലെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം വിവാദമായ പൊലീസ് നിയമഭേദഗതി പിന്‍വലിക്കാന്‍ റിപ്പീലിങ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നേക്കും. ഗവര്‍ണറുടെ അംഗീകാരത്തോടെ പുതിയ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമ്പോള്‍ നിലവിലുള്ളതു റദ്ദാകും. ഇതുസംബന്ധിച്ച തുടര്‍നടപടി നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. ഓര്‍ഡിനന്‍സ് റദ്ദാക്കുന്നതു വരെ കേസെടുക്കുന്നത് താല്‍ക്കാലികമായി മരവിപ്പിക്കണമെന്നു മന്ത്രിസഭ പൊലീസിനു നിര്‍ദേശം നല്‍കാനിടയുണ്ട്. എന്നാല്‍ ഇത്തരമൊരു നിര്‍ദേശം നിയമപരമായി ചോദ്യം ചെയ്യപ്പെടാം. എന്തായാലും മാധ്യമങ്ങളെല്ലാവരും ഇപ്പോള്‍ സീതാറാം യെച്ചൂരിക്ക് ജയ് വിളിക്കുകയാണ്. ആ ഒരു ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ശരിക്കും മാധ്യമ മാരണമായി മാറിയേനെ ഈ നിയമം. അതിനാല്‍ സഖാവേ ലാല്‍ സലാം.
"
https://www.facebook.com/Malayalivartha