എല്ലാം ഉടനറിയാം... നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയെ പ്രതി ചേര്‍ത്തേക്കും; പ്രദീപ് സ്വമേധയാ ദിലീപിനെ സഹായിക്കാന്‍ പോയതായി കരുതാന്‍ പ്രയാസമായതോടെ കുരുക്ക് മുറുക്കുന്നു
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയെ പ്രതി ചേര്‍ക്കുമെന്ന് സൂചന. തന്നെ ഭീഷണിപ്പെടുത്താനടക്കം വന്‍ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ലാല്‍ മൊഴി നല്‍കിയ പശ്ചാത്തലത്തിലാണ് ഗണേശ് കുമാറിനെ പ്രതി ചേര്‍ക്കേണ്ട സാഹചര്യം വന്നു ചേര്‍ന്നിരിക്കുന്നത്. പ്രദീപ് സ്വമേധയാ ദിലീപിനെ സഹായിക്കാന്‍ പോയതായി പോലീസ് കരുതുന്നില്ല. അതേ സമയം ഗണേശ് കുമാറിനെതിരായ നീക്കത്തിന് അഭ്യന്തര മന്ത്രിയായ മുഖ്യമന്ത്രിയുടെ അനുമതി പോലീസ് തേടിയിട്ടില്ല. ഇക്കാര്യം സംസ്ഥാന പോലീസ് മേധാവിയും മുഖ്യമന്ത്രിയും തമ്മില്‍ സംസാരിച്ചു എന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയുടെ ഗ്രീന്‍ സിഗ്‌നല്‍ കിട്ടാതെ ഗണേശന്റെ വീട്ടില്‍ പോലീസിന് കയറാനാവില്ല.
സര്‍ക്കാര്‍ വിട പറയാന്‍ ഒരുങ്ങി നില്‍ക്കുമ്പോള്‍ ഇടതുപക്ഷക്കാര്‍ ഉള്‍പ്പെടെ ആരെയും സഹായിക്കാന്‍ മുഖ്യന്ത്രി ഒരുക്കമല്ല എന്നാണ് ലഭിക്കുന്ന സൂചനകള്‍. ഗണേശ് കുമാറിന്റെ വീട് വളഞ്ഞാണ് പ്രദീപ്കുമാറിനെ പിടി കൂടിയത്. ഇടതു മുന്നണി നേതാവിന്റെ വീട് വളഞ്ഞ് സ്റ്റാഫിനെ പിടികൂടുക എന്നത് നിസാരകാര്യമല്ല.
അതിനിടെ യുഡിഎഫുമായി ഗണേശ് കുമാര്‍ പുലര്‍ത്തുന്ന സൗഹൃദമാണ് പുതിയ കേസിന് വഴിവച്ചതെന്നും കേള്‍ക്കുന്നു. രമേശ് ചെന്നിത്തലയുമായി ഗണേശ് കുമാര്‍ നല്ല സൗഹ്യദം പുലര്‍ത്തുന്നുണ്ട്. ആര്‍ ബാലകൃഷ്ണപിള്ളയെ അടുത്തകാലത്തും ചെന്നിത്തല സന്ദര്‍ശിച്ചിരുന്നു.
''പ്രദീപ് കൂലിക്കാരന്‍ മാത്രമാണെന്ന് വിപിന്‍ലാല്‍ പറയുന്നു. പ്രദീപിനെ അയച്ചത് മറ്റാരോ ആണ്. അതാരെന്ന് കണ്ടെത്തണം. ഇതിന് പിന്നില്‍ വന്‍ഗൂഢാലോചന നടന്നിട്ടുണ്ട്'', എന്ന് വിപിന്‍ലാല്‍ പറയുന്നു. ഇത് ഗണേശ് കുമാറിനെ ഉദ്ദേശിച്ചാണ്.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന് വിളിക്കപ്പെടുന്ന സുനില്‍കുമാര്‍ കാക്കനാട് സബ് ജയിലില്‍ താമസിച്ചിരുന്ന സെല്ലിലുണ്ടായിരുന്ന റിമാന്‍ഡ് തടവുകാരനായിരുന്നു ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയായ വിപിന്‍ലാല്‍. ഒരു ചെക്ക് കേസില്‍പ്പെട്ടാണ് വിപിന്‍ലാല്‍ ജയിലിലാകുന്നത്. ഈ സെല്ലിലേക്കാണ് പിന്നീട് പള്‍സര്‍ സുനിയെ കൊണ്ടുവരുന്നത്.
കേസില്‍ ഇനി തനിക്ക് ബാക്കി കിട്ടാനുള്ള പണം തരണമെന്ന് ആവശ്യപ്പെട്ട് ദിലീപിന് പള്‍സര്‍ സുനി നല്‍കാന്‍ ശ്രമിച്ച കത്ത് എഴുതിയത് വിപിന്‍ലാലാണ്. ഈ കത്ത് പൊലീസുദ്യോഗസ്ഥരുടെ കയ്യില്‍ കിട്ടിയതോടെ കേസില്‍ വിപിന്‍ലാല്‍ പ്രതി ചേര്‍ക്കപ്പെട്ടു. പിന്നീട്, പൊലീസ് അന്വേഷണത്തിനിടെ ഇയാളെ മാപ്പുസാക്ഷിയാക്കുകയായിരുന്നു.
തന്നെ പല തവണ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമം നടന്നെന്ന് വിപിന്‍ലാല്‍ നേരത്തേയും വെളിപ്പെടുത്തിയിരുന്നു. തന്നെ ജാമ്യത്തിലിറക്കി ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായി. എന്നാല്‍ തന്നെ ആരും ജാമ്യത്തിലിറക്കേണ്ടെന്ന് താന്‍ നിലപാടെടുത്തു. പിന്നീട് 2018 സെപ്റ്റംബറില്‍ വിപിന്‍ലാല്‍ കേസില്‍ സ്വാഭാവികജാമ്യം ലഭിച്ച് പുറത്തിറങ്ങി.
ചങ്ങനാശ്ശേരിയിലെ വീട്ടില്‍ ആറ് മാസം മാത്രമേ താമസിക്കാന്‍ കഴിഞ്ഞുള്ളൂവെന്നും, പിന്നീട് അമ്മാവന്‍ താമസിക്കുന്ന കാസര്‍കോട്ടേക്ക് മാറുകയായിരുന്നുവെന്നും വിപിന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ഇവിടേക്കാണ് കെ ബി ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തല എത്തിയതെന്നാണ് വിപിന്‍ലാലിന്റെ പരാതി. ആദ്യം പണവും മറ്റ് സാമ്പത്തികലാഭവും വാഗ്ദാനം ചെയ്‌തെങ്കിലും പിന്നീട്, ഇത് നിരസിച്ചതോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കത്തുകളെത്തുകയായിരുന്നുവെന്നുമാണ് വിപിന്‍ലാല്‍ പറഞ്ഞത്.
ഇതോടെ കേസില്‍ പ്രദീപ് കുമാറിനെ പ്രതിചേര്‍ത്ത് ബേക്കല്‍ പൊലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസില്‍ പ്രദീപ് കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിപ്പോയി. ഇതേത്തുടര്‍ന്നാണ്, ബേക്കല്‍ പൊലീസ് രാവിലെ പ്രദീപിനെ എംഎല്‍എയുടെ ഓഫീസില്‍ വച്ച് തന്നെ അറസ്റ്റ് ചെയ്യുന്നത്. എം എല്‍ എ ഓഫീസ് എന്നാല്‍ എം എല്‍ എ യുടെ പത്തനാപുരത്തെ വീട്.
ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഗണേഷ് കുമാര്‍ ഇതുവരെ തയ്യാറായിട്ടില്ല. പ്രദീപിനെ ഓഫീസ് സ്റ്റാഫില്‍ നിന്ന് പുറത്താക്കിയെന്ന് മാധ്യമപ്രവര്‍ത്തകരോട് അനൗദ്യോഗികമായി പറയുക മാത്രമാണ് ചെയ്തിട്ടുള്ളത്.സര്‍ക്കാര്‍ മാറാന്‍ ആറു മാസം മാത്രമാണുള്ളത്.അതിനിടയില്‍ ഒരു തീരുമാനമുണ്ടാക്കാം എന്നാണ് ഗണേശന്റെ നിലപാട്.
https://www.facebook.com/Malayalivartha