ബിന്ദു അമ്മിണി ഇനി ശബരിമലയിലേയ്ക്കില്ല... തന്നെ തെറിവിളിച്ചും പ്രകോപിപ്പിച്ചും വീണ്ടും ശബരിമലയിലേക്ക് എത്തിച്ച് അത് തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്... വധഭീഷണി മുഴക്കിയ ദിലീപ് വേണുഗോപാലിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അടുത്ത ശനിയാഴ്ച മുതൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നിൽ സത്യാഗ്രഹം....
സംഘപരിവാറിന്റെ വധഭീഷണിയെ കുറിച്ച് പരാതി നൽകിയിട്ടും പൊലീസിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണി. എന്നാൽ ശബരിമലയിലേക്ക് ഇനിയില്ലെന്ന് ബിന്ദു അമ്മിണി പറഞ്ഞു. തന്നെ തെറിവിളിച്ചും പ്രകോപിപ്പിച്ചും വീണ്ടും ശബരിമലയിലേക്ക് എത്തിച്ച് അത് തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. നേരത്തെ സുപ്രീംകോടതി നിയമത്തിന്റെ പശ്ചാത്തലത്തിലാണ് ശബരിമലയിൽ സന്ദര്‍ശനം നടത്തിയത്. ഹിന്ദുത്വത്തിന്റെ പേരില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തെരുവില്‍ അക്രമം നടത്തിയപ്പോഴാണ് ശബരിമല സ്ത്രീദര്‍ശനം അനിവാര്യമായി തോന്നിയതും സന്ദര്ശിച്ചതുമെന്ന് ബിന്ദു അമ്മിണി കോഴിക്കോട് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. അന്നു മുതല്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തന്നെ നിരന്തരം വേട്ടയാടുകയാണ്. സമൂഹ മാധ്യമം വഴിയും ഫോണിലൂടെയും വധഭീഷണിയും തന്റെതെന്ന പേരില്‍ വ്യാജ അശ്ലീല വിഡിയോകളും പ്രചരിപ്പിക്കുകയാണ്. ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ബിന്ദു പറഞ്ഞു.
നവംബര്‍ 18ന് രാത്രി ദിലീപ് വേണുഗോപാല്‍ എന്ന ആര്.എസ്.എസ് പ്രവര്ത്തകന് തന്നെ ആസിഡ് ഒഴിച്ചു കത്തിക്കുമെന്ന് വധഭീഷണി മുഴക്കി. ഇയാള്‍ക്കെതിരെ ഡി.ജി.പിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. എന്നാല്‍, കൊയിലാണ്ടി സി.ഐ തന്നെ ഫോണില്‍ വിളിച്ച് പത്തനംതിട്ട സ്റ്റേഷനില്‍ പോയി പരാതി നല്‍കാനാണ് നിർദേശിച്ചത്. തന്റെ പേരില്‍ പ്രചരിപ്പിക്കുന്ന അശ്ലീല വിഡിയോയുമായി ബന്ധപ്പെട്ട പരാതിയില്‍ ഒന്നര വര്‍ഷമായിട്ടും കൊയിലാണ്ടി പൊലീസ് ശരിയായ അന്വേഷണം നടത്തിയിട്ടില്ലെന്നും ബിന്ദു ആരോപിച്ചു. ദിലീപ് വേണുഗോപാലും അനുയായികളും തന്നെ അസഭ്യം പറയുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ശബ്ദറെക്കോഡ് വരെ നല്‍കിയിട്ടും പൊലീസ് പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. ദളിതരുടെ പരാതി സ്വീകരിക്കാത്ത അവസ്ഥയാണെന്നും സുപ്രിംകോടതിയുടെ പൊലീസ് സംരക്ഷണ ഉത്തരവ് ഉണ്ടായിട്ടും സംരക്ഷണം ഇല്ലെന്നും ബിന്ദു അമ്മിണി ആരോപിച്ചു. കൊയിലാണ്ടി പൊലീസ് സംരക്ഷണം തരാത്തതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു. നാളെ താൻ ഉണ്ടാകുമോ എന്ന് ഉറപ്പില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.തനിക്കെതിരെ വധഭീഷണി മുഴക്കിയവരെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹമാരംഭിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.
ഇരുപത്തിയെട്ട് വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കു ശേഷം 2018 സെപ്റ്റംബർ 29-ലെ സുപ്രീം കോടതിയുടെ യുവതീ പ്രവേശത്തിന് അനുകൂലമായ വിധി പ്രഖ്യാപനത്തിനു ശേഷം ശബരിമല ക്ഷേത്ര ദർശനം നടത്തി അന്താരാഷ്ട്ര ശ്രദ്ധ നേടിയ രണ്ടു യുവതികളാണ് ബിന്ദുവും കനകദുർഗയും. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശിനിയാണ് കനകദുർഗ്ഗ. ശബരിമല ദർശനം നടത്താൻ കനകദുർഗയും കോഴിക്കോട് എടക്കുളം സ്വദേശിനിയായ കോളജ് അധ്യാപികയും നിയമ ബിരുദധാരിയുമായ ബിന്ദുവും 2018 ഡിസംബർ 24-നു തങ്ങളുടെ ആദ്യ ശ്രമം നടത്തിയെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് സന്നിധാനത്തിന് ഏകദേശം ഒരു കിലോമീറ്റർ മാത്രം അകലെ വച്ച് ഇരുവർക്കും തങ്ങളുടെ ഉദ്യമത്തിൽനിന്നു പിന്തിരിയേണ്ടി വന്നിരുന്നു. ഇരുവർക്കും ആരോഗ്യ പ്രശ്നമുണ്ടെന്ന് കാണിച്ച് കേരളാ പൊലീസ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇവർ നിരാഹാര സമരം തുടങ്ങിയെങ്കിലും ശബരിമല ദർശനത്തിന് സൗകര്യമൊരുക്കാമെന്ന് കേരള സർക്കാർ വാക്കാൽ അറിയിച്ചതിനെ തുടർന്നായിരുന്നു ഇരുവരും നിരാഹാരം അവസാനിപ്പിച്ചത്.
ദളിത്, വനിതാ അവകാശ പ്രവർത്തകയായ ബിന്ദു കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലുള്ള സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ അദ്ധ്യാപികയാണ്. മുമ്പ് സി.പി.ഐ.(എം.എൽ) പ്രവർത്തകയായിരുന്നുവെന്നും, അവിടെ കേന്ദ്രകമ്മറ്റിയിൽ വരെ പ്രവർത്തിച്ചിരുന്നെന്നും 2009 ആയപ്പോഴെക്കും സി.പി.ഐ.(എം.എൽ) പ്രവർത്തനം അവസാനിപ്പിച്ചെന്നും ബിന്ദു പറഞ്ഞിരുന്നു. വെളുത്തകുഞ്ഞ്, അമ്മിണി എന്നിവരുടെ അഞ്ചുമക്കളിൽ ഒരാളായ ബിന്ദുവിന്റെ ജന്മദേശം പത്തനംതിട്ടയാണ്. സി.പി.ഐ.(എം.എൽ) പ്രവർത്തകനായിരുന്ന ഭർത്താവ് ഹരിഹരൻ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ വസ്ത്രവ്യാപാരസ്ഥാപനം നടത്തുന്നു. ബിന്ദു - ഹരിഹരൻ ദമ്പതികൾക്ക് ഒരു പുത്രിയുണ്ട്. കൊയിലാണ്ടിയിൽ താമസിക്കുന്നു.
അമ്പതു വയസിനു താഴെ പ്രായമുള്ള ഈ യുവതികൾ ശബരിമലയിൽ ദർശനം നടത്തിയത് 2019 ജനുവരി രണ്ടാം തീയതി പുലർച്ചെയാണ്. പതിനെട്ടാംപടി കയറാതെ വിഐപി വഴിയിലൂടെ ക്ഷേത്രത്തിൽ പ്രവേശിച്ച് അയ്യപ്പദർശനം നടത്തുകയായിരുന്നു ഇരുവരും. തുടർന്ന് ബിജെപിയുടെയും ശബരിമല കർമ്മസമിതിയുടെയും നേതൃത്വത്തിൽ കേരളത്തിൽ ജനുവരി 3-ന് ഹർത്താലും അങ്ങോളമിങ്ങോളം പ്രതിഷേധങ്ങളും അക്രമങ്ങളും നടന്നു. ബി.ബി.സി., അൽ ജസീറ ഉൾപ്പെടെയുള്ള ലോക മാധ്യമങ്ങളും ഇന്ത്യയിലെ മുഴുവൻ പത്ര മാധ്യമങ്ങളും ടെലിവിഷൻ ചാനലുകളും ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha