'ആട് ഇടിച്ചു' യുവതി മരിച്ച സംഭവം വഴിത്തിരിവിലേക്ക്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ പൊലീസിന് മുന്നിൽ മണിമണിയായി സംഭവം വിശദീകരിച്ച് ഭർത്താവ്, മദ്യലഹരിയില്‍ നിലത്തിട്ട് ചവിട്ടി, കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശയെ കൊട്ടാരക്കരയിലും സമീപത്തുമുള്ള ആശുപത്രികളില്‍ എത്തിച്ചപ്പോൾ പറഞ്ഞത് മറ്റൊന്ന്
കൊട്ടാരക്കര ചെപ്രയില്‍ 'ആട് ഇടിച്ചു' യുവതി മരിച്ച സംഭവംവഴിത്തിരിവിലേക്ക്. ചെപ്ര വാപ്പാല പള്ളിമേലതില്‍ ആശാ ജോര്‍ജിന്‍റെ(29) മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് നടത്തിയ ചോദ്യം ചെയ്യലിനെ തുടർന്നാണ് ആശയുടെ ഭര്‍ത്താവ് അരുണ്‍ കുറ്റം സമ്മതിച്ചത്. മദ്യലഹരിയില്‍ താന്‍ ഭാര്യയെ നിലത്തിട്ടു ചവിട്ടുകയായിരുന്നുവെന്ന് അരുണ്‍ പൊലീസിനോട് വെളിപ്പെടുത്തി. ഇതേതുടർന്ന് പൂയപ്പള്ളി പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. അരുണിനെ ഇന്നു തന്നെ കൊട്ടാരക്കര മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതാണ്.
ഒക്ടോബര്‍ 28നാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൂയപ്പള്ളി പൊലീസ് വ്യക്തമാക്കിയത്. പതിവായി മദ്യലഹരിയിൽ എത്തിയിരുന്ന അരുൺ ഭാര്യയെയും മക്കളെയും ഉപദേവിക്കുമെന്ന് നാട്ടുകാർ പറയുകയുണ്ടായി. സംഭവദിവസവും പ്രതി മദ്യപിച്ചെത്തിയിരുന്നു. മദ്യലഹരിയിൽ ആശയെ നിലത്തിട്ട് അരുൺ വയറിന് നിരവധി തവണ ചവിട്ടുകയും ചെയ്തു. കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശയെ കൊട്ടാരക്കരയിലും സമീപത്തുമുള്ള ആശുപത്രികളില്‍ ആരുണ്‍ തന്നെയാണ് കൊണ്ടുപോയത്. ആട് ഇടിച്ചുവീഴ്ത്തിയെന്നാണ് ഇയാള്‍ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. ആശയും ഇങ്ങനെ തന്നെയാണ് പറഞ്ഞത് എന്നും അധികൃതർ വ്യക്തമാക്കി.
പിന്നാലെ ആശയുടെ ആരോഗ്യസ്ഥിതി മോശമായി. ഇതേതുടർന്ന് മീയ്യണ്ണൂര്‍ അസീസിയ ആശുപത്രിയിലേക്കു മാറ്റി. അവിടെയും ആട് ഇടിച്ചെന്നാണ് അരുണ്‍ പറഞ്ഞത്. എന്നാല്‍ തന്നെ ഭര്‍ത്താവ് ഉപദ്രവിച്ചതാണെന്ന് ആശ ആശുപത്രി അധികൃതരോട് പറയുകയുണ്ടായി. ചികിത്സയിൽ കഴിയവേ നവംബര്‍ ഒന്നിന് ആശ മരിക്കുകയും ചെയ്തു. തുടര്‍ന്ന് ആശയുടെ പിതാവ് പൂയപ്പള്ളി പൊലീസില്‍ നല്‍കിയ പരാതിയിലാണ് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് ആശയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഭര്ത്താവ് അരുൺ കുറ്റം സമ്മതിക്കുകയായിരുന്നു. ആശ-അരുണ്‍ ദമ്ബതികള്‍ക്ക് രണ്ടു കുട്ടികളാണ് ഉള്ളത്. പൂയപ്പള്ളി സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ വിനോദ് ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ വൈദ്യപരിശോധനയ്ക്കുശേഷം കൊട്ടാരക്കര മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha