പൊതുഖജനാവില്‍ നിന്നും ചെലവഴിച്ചത് 1.19 കോടി രൂപ; എന്നിട്ടും സി.ബി.ഐ അന്വേഷണം തടയാന്‍ സാധിച്ചില്ല; പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് വാദിക്കുന്ന കൊലപാതകത്തില്‍ സി.ബി.ഐ വന്നാല്‍ എന്താപ്രശ്‌നം; സാമ്പത്തിക പ്രതിസന്ധികാലത്തെ ധൂര്‍ത്ത്
പാര്‍ട്ടിക്ക് പങ്കില്ല പക്ഷേ സി.ബി.ഐ വേണ്ട ഇതാണ് പെരിയ ഇരട്ടക്കൊലപാതകക്കേസിലും ഷുഹൈബ് വധക്കേസിലും സി.പി.എമ്മിന്റെ നിലപാട്. ഈ നിലപാടിന്റെ വസ്തുത സ്വന്തം അണികളെ പോലും ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടില്ലെങ്കിലും ഈ കേസുകളില്‍ സി.ബി.ഐ അന്വേഷണത്തിന് തടയിടാന്‍ സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്നും ചിലവഴിച്ചത് ഒരു കോടി 19 ലക്ഷം രൂപയാണ്.
എന്നിട്ടും സി.ബി.ഐ അന്വേഷണത്തിനെ തടയിടാന്‍ സാധിക്കാതിരുന്നത് തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് സി.പി.എമ്മിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കേസ് ഡയറി എത്രയും വേഗം സി.ബി.ഐക്കു കൈമാറാന്‍ ജസ്റ്റിസ് എല്‍. നാഗേശ്വര റാവുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പോലീസിനു നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
പെരിയ കേസില്‍ സി.ബി.ഐ അന്വേഷണത്തിനെതിരേ വാദിക്കാന്‍ 88 ലക്ഷം രൂപ മുടക്കി സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരെ കൊണ്ടുവന്നതു വന്‍വിവാദമായിരുന്നു.
ഇതിനെതിരേ യു.ഡി.എഫും ബി.ജെ.പിയുമടക്കം പ്രതിഷേധമുയര്‍ത്തിയെങ്കിലും സര്‍ക്കാര്‍ വകവച്ചില്ല. ഫീസിനു പുറമേ അഭിഭാഷകര്‍ക്കു താമസസൗകര്യം ഭക്ഷണം എന്നിവയ്ക്കായും നികുതിപ്പണം പൊടിച്ചു.
മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുെഹെബ് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ. അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ മുടക്കിയത് 56.4 ലക്ഷം രൂപയാണ്. ഈ കേസില്‍ ഹാജരായതു സീനിയര്‍ ഗവ. പ്ലീഡര്‍മാരായ പി. നാരായണന്‍, സുമന്‍ ചക്രവര്‍ത്തി, സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ അമരേന്ദ്ര ശരണ്‍, വിജയ് ഹന്‍സാരിയ, പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ എന്നിവരാണ്.
കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സി.ബി.ഐക്കു കൈമാറിയ ഹൈക്കോടതി വിധിക്കെതിരേ ഒന്നരമണിക്കൂറോളം നീണ്ട വാദത്തിനൊടുവിലായിരുന്നു സുപ്രീം കോടതി സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയത്.
കേസ് സി.ബി.ഐക്കു വിടാന്‍ 2019 ഒക്ടോബര്‍ മൂന്നിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ഓഗസ്റ്റ് 25-നു ഡിവിഷന്‍ ബെഞ്ച് തള്ളിയതിനേത്തുടര്‍ന്നാണു സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. 2019 ഫെബ്രുവരി 17-നാണ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ത് ലാലും കൊല്ലപ്പെട്ടത്. കേസില്‍ സി.പി.എം. പ്രവര്‍ത്തകരായ 14 പേരെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നു.
ഹൈക്കോടതി വിധിക്കു പിന്നാലെ സി.ബി.ഐ. 2019 ഒക്ടോബറില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ അന്വേഷണവുമായി സഹകരിച്ചില്ല. കേസ് ഡയറി ആവശ്യപ്പെട്ട് ഡി. വൈ.എസ്.പി. മുതല്‍ ഡി.ജി.പി. വരെയുള്ള ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും പോലീസ് നല്‍കിയില്ലെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ചില കണ്ടെത്തലുകള്‍ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നതായി സംസ്ഥാനസര്‍ക്കാര്‍ വാദിച്ചു. പോലീസ് അന്വേഷണത്തെക്കുറിച്ചു പരാതികളുണ്ടായിരുന്നില്ല. അന്വേഷണത്തില്‍ പോരായ്മയുണ്ടെങ്കില്‍ തുടരന്വേഷണം നിര്‍ദേശിക്കേണ്ടതു വിചാരണക്കോടതിയാണെന്നും സര്‍ക്കാര്‍ വാദിച്ചു.
കേസില്‍ പോലീസ് അന്വേഷണം മികവുറ്റതാണ്. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു. സി.ബി.ഐ. അന്വേഷണം പോലീസിന്റെ ആത്മവീര്യം തകര്‍ക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു. സി.ബി.ഐ. അന്വേഷണത്തിലൂടെയേ സത്യം പുറത്തുകൊണ്ടുവരാന്‍ കഴിയൂവെന്ന് ഇരകളുടെ മാതാപിതാക്കള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരിയും അഡ്വ. എം.ആര്‍. രമേശ്ബാബുവും മറുവാദമുന്നയിച്ചു.
വിചാരണയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ കേസിന്റെ മെറിറ്റിലേക്കു കടക്കുന്നില്ലെന്നും അന്വേഷണം സി.ബി.ഐക്കു കൈമാറിയതിനു ഹൈക്കോടതി ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ ബോധ്യപ്പെട്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അന്വേഷണം സി.ബി.ഐക്കു കൈമാറിയതു പോലീസിന്റെ കഴിവുകേടായി കണേണ്ടതില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. സി.ബി.ഐ. അന്വേഷണമാരംഭിച്ചതിനാല്‍ കേസ് രേഖകള്‍ കൈമാറാനുള്ള നടപടി സ്വീകരിക്കാന്‍ സംസ്ഥാനസര്‍ക്കാരിനോടു കോടതി നിര്‍േദശിച്ചു.
എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് സി.പി.എമ്മിന് കനത്ത പ്രഹരമാകുകയാണ് കോടതി വിധി. അണികളെയും അനുഭാവികളെയും പാര്‍ട്ടിയില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ പാടുപെടുന്ന സി.പി.എമ്മിനെ സംബന്ധിച്ച് ന്യായീകരണം അത്ര എളുപ്പമല്ല. സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലത്തും പൊതുഖനാവ് ധൂര്‍ത്തടിച്ചതിന് പൊതുജനത്തോട് വിശദീകരണം നല്‍കാനും സര്‍ക്കാന് ബാധ്യതയുണ്ട്.
https://www.facebook.com/Malayalivartha