തന്നെ ചതിച്ചെന്ന് യുവതിയുടെ മരണമൊഴി; ഒന്നിച്ചു ജീവിക്കാന്‍ പറ്റാത്തതിനാല്‍ മരണത്തിലെങ്കിലും ഞങ്ങള്‍ ഒന്നിക്കട്ടെയെന്ന് കുറിപ്പ്, ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കമിതാക്കള്‍ മരിച്ചു
പയ്യന്നൂരില്‍ വാടക കെട്ടിടത്തില്‍ ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കമിതാക്കള്‍ മരിച്ചതായി റിപ്പോർട്ട്. കാസര്‍ഗോഡ് വെസ്റ്റ് എളേരിയിലെ എളേരിത്തട്ട് സ്വദേശിയും കുറച്ചു വര്‍ഷങ്ങളായി ചീമേനി മുണ്ടയിലെ താമസക്കാരനുമായ ടി.രവിയുടെ മകന് വളപ്പില്‍ ഹൗസില്‍ വി.കെ.ശിവപ്രസാദും (28), ഏഴിലോട് പുറച്ചേരിയിലെ രാജന്-ഷീന ദമ്ബതികളുടെ മകള്‍ പയ്യന്നൂര്‍ കോളജിലെ ഹിന്ദി ബിരുദ വിദ്യാര്‍ഥിനിയുമായ എം.ഡി.ആര്യ(21)യുമാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിൽ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്.
ഇക്കഴിഞ്ഞ 19ന് വൈകുന്നേരം നാലോടെ പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡിനു സമീപത്തെ വാടക കെട്ടിടത്തിലാണ് കമിതാക്കൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സാരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ രാത്രി ഏഴോടെ ആര്യയും ഇന്നുപുലര്‍ച്ചെ ഒന്നരയോടെ ശിവപ്രസാദും മരണത്തിന് കീഴടങ്ങുകയായിരുന്നു. 19ന് ഹിന്ദിയുടെ പരീക്ഷ അവസാനിക്കുന്നതിന് മുമ്പ് താനെ മൂന്നരയോടെ പരീക്ഷാഹാളില്‍നിന്നും ആര്യ പുറത്തിറങ്ങിയതായി അധികൃതർ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെ ശിവപ്രസാദ് കൊണ്ടുവന്ന കാറിൽ വാടക വീട്ടിലെത്തുകയും തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിക്കുകയുമായിരുന്നു. മറ്റൊരു യുവാവുമൊത്തുള്ള ആര്യയുടെ വിവാഹ നിശ്ചയം നടക്കാനിരിക്കേയാണ് സംഭവം നടന്നിരിക്കുന്നത്. ഒന്നിച്ചു ജീവിക്കാന്‍ പറ്റാത്തതിനാല്‍ തന്നെ മരണത്തിലെങ്കിലും ഞങ്ങള്‍ ഒന്നിക്കട്ടെയെന്നും മൃതദേഹങ്ങള്‍ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്ത് സംഭവ സ്ഥലത്തുനിന്നും പോലീസിന് ലഭിച്ചിരുന്നു.
അതേസമയം ശിവപ്രസാദ് എഴുതിയതെന്ന് കരുതുന്ന കത്തില്‍ ഞങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ഞങ്ങളോട് എല്ലാവരും ക്ഷമിക്കണമെന്നുമുണ്ട്.എന്നാല്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെത്തിച്ച ശേഷം അബോധാവസ്ഥയിലാകുന്നതിന് മുമ്പ് എന്നെ ചതിച്ചതാണ് എന്നാണ് യുവതി പറഞ്ഞത്.
https://www.facebook.com/Malayalivartha