നിരാശയും പ്രതിഷേധവും ഒടുവിൽ ജലീലിന്റെ രാജി... പിണറായിയുടേത് ഇരട്ടനീതിയോ അതോ സ്വാർഥലാഭമോ?
കുറച്ച് അധികം ദിവസങ്ങളായി ഉയർന്നു കേൾക്കുന്ന വിവാദമാണ് കെ. ടി. ജലീലിന്റേത്. തന്റെ ബന്ധുവായ കെ. ടി അബീദിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ച നടപടി ചട്ടവിരുദ്ധമാണെന്നും അധികാര ദുർവിനിയോഗമാണെന്നുമുളള കണ്ടെത്തലാണ് ലോകായുക്ത നടത്തിയത്. ഒരു മന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നു ലോകായുക്ത നിയമത്തിലെ വകുപ്പ് 14 പ്രകാരം വിധിക്കുന്നത്.
സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മന്ത്രിയെ തൽസ്ഥാനത്തു നിന്ന് മുഖ്യമന്ത്രി നീക്കണമെന്നും ഉത്തരവിൽ പരാമർശിക്കുന്നുണ്ടായിരുന്നു. ഇന്ന് ഈ വിഷയത്തിൽ മന്ത്രി കെ. ടി. ജലീൽ മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് നൽകിയതായാണ് ലഭിക്കുന്ന ഏറ്റവും പുതിയ വാർത്ത. ഈ വിഷയത്തിൽ വളരെയധികം സംഘർഷങ്ങൾക്കൊടുവിലാണ് ഇപ്പോൾ ജലീലിന് നിർബന്ധിതനായി രാജി വയ്ക്കേണ്ടി വന്നത്.
വിവാദം കത്തിക്കറിയ നാൾ മുതൽ രാജി എന്ന ആവശ്യമായിരുന്നു ആദ്യം മുതലേ ഉയർന്ന് കേട്ടിരുന്നത്. അതിനെ പരമാവധി ചെറുക്കുക എന്നത് കാലാവധി കഴിയാറായ ഒരു മന്ത്രിസഭ എന്ന നിലയിൽ പിണറായി വിജയൻ സർക്കാരിനുമുണ്ട്. എന്നാൽ ജലീലിന്റെ വിഷയത്തിൽ സർക്കാരിനെ ഇത്രയും പ്രതിരോധത്തിലാക്കിയത് ഇതിനു മുൻപുള്ള പാർട്ടിയുടേയും സർക്കാരിന്റെയും കർക്കശ നടപടികൾ ചൂണ്ടിക്കാട്ടിയാണ്.
പ്രധാനമായും ബന്ധുനിയമന വിവാദത്തിൽ മന്ത്രി ഇ. പി. ജയരാജന്റ നിർബന്ധിത രാജിയേയാണ് ഉയർത്തിക്കാട്ടുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെ പിന്തുണ ലഭിക്കില്ലെന്നു ബോധ്യമായതോടെയുണ്ടായ നിരാശയും പ്രതിഷേധവുമാണു ജയരാജനെ രാജിയിലേക്കു നയിച്ചതെന്നാണു വിവരം. വിവാദം വന്നപ്പോൾ ജയരാജൻ സ്വമേധയാ രാജി സന്നദ്ധത അറിയിക്കുകയും പാർട്ടി അംഗീകരിക്കുകയുമായിരുന്നുവെന്നാണ് കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം ജലീൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിച്ചത്.
ഭാര്യാസഹോദരിയായ സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി. കെ. ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എംഡിയായി നിയമിച്ചതാണു അന്ന് വിവാദമായത്. വിജിലൻസ് കേസ് നിലനിൽക്കില്ലെന്നും വിവാദം വൈകാതെ അടങ്ങുമെന്നുമുള്ള വിശ്വാസം ജയരാജൻ അടുപ്പക്കാരോടു പങ്കുവച്ചിരുന്നു.
ഇതു പാർട്ടി മനസ്സിലാക്കുമെന്നും രാജിവയ്ക്കേണ്ടി വരില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, പിന്തുണ ലഭിക്കില്ലെന്നു ബോധ്യമായതോടെ 2016 ഒക്ടോബർ 14നു ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ രാജിസന്നദ്ധത അറിയിക്കേണ്ടി വന്നു.
കേസ് നേരിട്ടതും ജയരാജൻ സ്വന്തം നിലയ്ക്ക് തന്നെയാണ്. താൻ ചുമതലയേൽക്കാത്തതിനാൽ സർക്കാരിനു ധനനഷ്ടം സംഭവിച്ചിട്ടില്ലെന്നും അഴിമതിനിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നും കാട്ടി സുധീർ നമ്പ്യാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് നിലനിൽക്കില്ലെങ്കിൽ അവസാനിപ്പിക്കാൻ കോടതി നിർദേശിച്ചു.
കേസ് നിലനിൽക്കില്ലെന്നു വിജിലൻസ് കോടതിയിലെ നിയമോപദേഷ്ടാവ് റിപ്പോർട്ടും നൽകി. എന്നാൽ അന്വേഷണ സംഘം പിന്നെയും മുന്നോട്ടുപോയി. ഇതിനിടെ കേസ് സുപ്രീം കോടതി വരെയെത്തിക്കുന്നതിനുള്ള നീക്കങ്ങളുമുണ്ടായി. അന്തിമ റിപ്പോർട്ട് പരമാവധി വൈകിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ ഇടപെടലുകളെന്ന സംശയം ജയരാജനൊപ്പം നിൽക്കുന്നവർക്കുണ്ടായിരുന്നു. ഒടുവിൽ 2017 അവസാനം കേസ് അവസാനിക്കുകയാണ് ഉണ്ടായത്.
ആരോപണത്തിന്റെ പേരിൽ രാജിവച്ച മന്ത്രി എ. കെ. ശശീന്ദ്രനു മന്ത്രിയാകാൻ വീണ്ടും അവസരം നൽകിയിട്ടും ജയരാജനെ തൽസ്ഥാനത്ത് പരിഗണിക്കാൻ തയ്യാറായില്ല. രാഷ്ട്രീയം തന്നെ അവസാനിപ്പിക്കുമെന്ന സൂചന നൽകിയതിനു ശേഷമാണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്കു തിരിച്ചെത്തിക്കാൻ പാർട്ടി പോലും തയാറായത്.
നിലവിൽ രാജി കത്ത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കാണ് കൈമാറിയിട്ടുള്ളത്. എകെജി സെന്‍ററിലെത്തിയ ശേഷമാണ് ജലീൽ രാജി തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെയാണ് രാജി. ഏറെ വൈകാരികമായിട്ടാണ് രാജിവച്ച വിവരം മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചത്.
https://www.facebook.com/Malayalivartha