ആർടിപിസിആർ ടെസ്റ്റിന് കേരളത്തിൽ കൊള്ളവില... ജനങ്ങളെ കൊള്ളയടിച്ച് ഖജനാവ് നിറയ്ക്കുന്നു...
ജനങ്ങൾ കൊവിഡ് ബാധയിൽ വലയുമ്പോൾ ജനങ്ങളെ കൊള്ളയടിച്ച് കീശ വീർപ്പിക്കുകയാണ് കേരള സർക്കാർ. ആർടിപിസിആർ പരിശോധനയ്ക്കു രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്കാണ് കേരളത്തിലുള്ളത്. 1700 രൂപയാണ് കേരളത്തിൽ ഈടാക്കുന്ന തുക.
എന്നാൽ ഏറ്റവും കുറഞ്ഞ നിരക്ക് ഒഡീഷയിലാണ് ഉള്ളത്, ഇവിടെ 400 രൂപയാണ്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടിയ നിരക്ക് വരുന്നത് തമിഴ്നാട്ടിലാണ്– 1200 രൂപ. വീട്ടിലെത്തി സാംപിൾ ശേഖരിക്കുമ്പോൾ 1500–1750 രൂപയും ഈടാക്കും. ഡൽഹിയിലും കർണാടകയിലും 800 രൂപയാണു ടെസ്റ്റ് നിരക്ക്; വീട്ടിലെത്തി ശേഖരിക്കുമ്പോൾ 1200 രൂപ വാങ്ങും.
കേരളത്തിൽ സർക്കാർ ആശുപത്രികളിൽ സൗജന്യ പരിശോധനയുണ്ടെങ്കിലും ഉടൻ ലഭ്യമാകാത്തതിനാൽ പലപ്പോഴും സ്വകാര്യ ലാബുകളെ ജനങ്ങൾക്ക് ആശ്രയിക്കേണ്ടി വരും. വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകുമ്പോഴും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടിവരും. ഈ രീതിയിൽ പലതവണ പരിശോധന വേണ്ടി വരുന്നതു വൻ സാമ്പത്തിക ബാധ്യതയാകുന്നുണ്ട്.
കൊവിഡ് കേസുകൾ മുൻപില്ലാത്ത വിധം ഉയർന്നു നിൽക്കുമ്പോഴും നിരക്ക് നിയന്ത്രിക്കാനുള്ള ഇടപെടലുണ്ടായിട്ടില്ല. 1500 രൂപയായിരുന്ന നിരക്ക്, ലാബുകളുടെയും ആശുപത്രികളുടെയും ഹർജിയെത്തുടർന്ന് ഹൈക്കോടതി 1,700 രൂപയാക്കിയതാണു സർക്കാർ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, അടിയന്തര സാഹചര്യം പരിഗണിച്ചു മിക്ക സംസ്ഥാനങ്ങളും നിരക്കു പല തവണ താഴ്ത്തി. മഹാരാഷ്ട്ര സർക്കാർ 6 തവണ ഇടപെട്ട് നിരക്ക് 500 രൂപയാക്കി കുറച്ചിരുന്നു.
പരിശോധനയ്ക്ക് ആവശ്യമായ റീഏജന്റ്, വൈറൽ ട്രാൻസ്പോർട്ട് മീഡിയം കിറ്റ്, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവയ്ക്കുള്ള ചെലവു താരതമ്യേന കുറഞ്ഞു.
എന്നാൽ, ലാബ് ജീവനക്കാരുടെ ചെലവ്, ബയോമെഡിക്കൽ മാലിന്യ നിർമാർജനം തുടങ്ങിയ ചെലവുകളാണ് ലാബുകൾ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് രൂക്ഷമായിരിക്കെ, നിരക്കു കുറയ്ക്കുകയോ ലാബുകൾക്കു സർക്കാർ സഹായം അനുവദിച്ചു പരിശോധന കൂട്ടുകയോ വേണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, നിയന്ത്രണങ്ങൾ കൃത്യമായി നടപ്പായാൽ കേരളത്തിലെ കോവിഡ് വ്യാപനം മേയ് പകുതിക്കു ശേഷം കുറഞ്ഞു തുടങ്ങുമെന്നു സർക്കാരിന്റെ വിലയിരുത്തൽ. മേയ് 11 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ഏറ്റവും ഉയർന്ന തോതിലെത്തി പിന്നീടു കുറയും.
ആ സമയത്ത് ചികിത്സയിലുള്ളവർ 4 ലക്ഷത്തോളമാകുമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ എണ്ണം മേയ് അവസാനം വരെ ഉയർന്നു നിൽക്കാനിടയുണ്ട്.
കഴിഞ്ഞ 19നു തയാറാക്കിയ ആദ്യ റിപ്പോർട്ട് പ്രകാരം മേയ് രണ്ടാം വാരം 2.18 ലക്ഷം പേർ വരെ ചികിത്സയിലുണ്ടാകുമെന്നാണു വിലയിരുത്തിയത്. എന്നാൽ, കൂട്ടപ്പരിശോധനയുടെ ഫലങ്ങൾ വന്നതോടെ റിപ്പോർട്ട് പുതുക്കി. സംസ്ഥാനത്തെ കോവിഡ് വ്യാപന നിരക്ക് (റീപ്രൊഡക്‌ഷൻ റേറ്റ്–ആർ) 2.5 ആയി.
ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ആർ നിരക്ക് കൂടുതൽ. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇതു കുറവാണ്. പ്രതിവാര വർധന നിരക്ക് ശരാശരി150 %. ശനി– ഞായർ മിനി ലോക്ഡൗൺ കോവിഡ് വ്യാപനത്തിന്റെ തോതു കുറയ്ക്കുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ.
കേരളത്തിൽ പ്രതിദിന കേസുകൾ 38,657 വരെയായേക്കാമെന്നു നിതി ആയോഗിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുകയാണ്. ഐസിയു ഓക്സിജൻ കിടക്കകളിൽ 5,574 എണ്ണത്തിന്റെയും ഐസിയു കിടക്കകളിൽ 918 എണ്ണത്തിന്റെയും കുറവിനു സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. 603 വെന്റിലേറ്ററുകളുടെയും കുറവുണ്ടായേക്കും.
https://www.facebook.com/Malayalivartha