ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തു വരുന്ന വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍; ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തു വരുന്ന വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എല്ലാ ജില്ലാ വാക്‌സിനേഷന്‍ ഓഫീസര്‍മാര്‍ക്കും ഇത് പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 21ന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുബന്ധമായാണ് പുതിയ മാര്‍ഗനിര്‍ദേശമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ വാക്‌സിനേഷന്‍ ഇപ്പോള്‍ പൂര്‍ണമായും ഓണ്‍ലൈനിലാണ് (https://www.cowin.gov.in) നടക്കുന്നത്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും കൈകള്‍ ശുചിയാക്കുകയും വേണം.
ഇനി സംസ്ഥാനത്ത് 4 ലക്ഷത്തോളം ഡോസ് വാക്‌സിനാണുള്ളത്. കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 413 സര്‍ക്കാര്‍ ആശുപത്രികളും 193 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 606 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിനേഷന്‍ നടന്നത്. ഇതുവരെ ആകെ 68,46,070 ഡോസ് വാക്‌സിനാണ് നല്‍കിയത്. അതില്‍ 58,00,683 പേര്‍ക്ക് ആദ്യഡോസ് വാക്‌സിനും 10,45,387 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം കേരളത്തിൽ 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,773 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.46 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,51,16,722 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5110 ആയി.
രോഗം സ്ഥിരീകരിച്ചവരില്‍ 338 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,318 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1768 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4444, കോഴിക്കോട് 3946, മലപ്പുറം 2951, തൃശൂര്‍ 2847, കോട്ടയം 2552, തിരുവനന്തപുരം 1765, കണ്ണൂര്‍ 1619, പാലക്കാട് 666, ആലപ്പുഴ 1301, കൊല്ലം 1196, പത്തനംതിട്ട 804, ഇടുക്കി 828, കാസര്‍ഗോഡ് 743, വയനാട് 656 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 13, തൃശൂര്‍ 8, തിരുവനന്തപുരം 7, കാസര്‍ഗോഡ് 4, കോട്ടയം, എറണാകുളം 3 വീതം, കൊല്ലം, പാലക്കാട് 2 വീതം, പത്തനംതിട്ട, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
https://www.facebook.com/Malayalivartha






















