പിടിച്ചെടുത്തത് 1.11 കോടി രൂപ വില മതിക്കുന്ന 2.330 കിലോ സ്വർണം: ദുബായിൽനിന്ന് എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീക്ക്! ദുബായിൽനിന്നെത്തിയത് പുലർച്ചെ രണ്ടരയ്ക്ക്: അപകടത്തിന് മണിക്കൂറുകൾക്ക് മുന്നേ സംഭവിച്ചത്
വെറും ഒരു വാഹന അപകടം എന്ന രീതിയിൽ അവസാനിക്കേണ്ടുന്ന രാമനാട്ടുകര അപകട കേസിൽ ഓരോ മണിക്കൂറുകൾ പിന്നിടുമ്പോഴും പുറത്തുവരുന്നത് അത്യന്തം നാടകീയമായ സംഭവങ്ങളാണ്.അപകടം സംഭവിച്ചത് ഒരു വമ്പന് എസ്കോർട്ട് പോകുന്നതിനിടെ എന്നും സ്വർണക്കടത്തു സംഘങ്ങൾ ഈ അപകടത്തിന് പിന്നിലുണ്ടെന്നും വിവരങ്ങൾ ഏറ്റവുമൊടുവിലായി ലഭിച്ചിരുന്നു. ഇപ്പോളിതാ അതിനിർണായകമായ വിവരം കൂടെ പുറത്തു വരികയാണ്.
ദുബായില്‍നിന്ന് സ്വര്‍ണമെത്തി വാങ്ങാന്‍ പാലക്കാട്ടുനിന്നും തട്ടിയെടുക്കാന്‍ കണ്ണൂരില്‍നിന്നും സംഘം പാഞ്ഞെത്തി. തികച്ചും സിനിമയെ വെല്ലുന്ന രംഗങ്ങൾ ആണ് രാമനാട്ടുകരയിൽ സംഭവിച്ചിരിക്കുന്നത്.
രാമനാട്ടുകരയിൽ ഇന്നു പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മരിച്ചവർ ദുബായിൽനിന്ന് കരിപ്പുർ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവരാൻ ശ്രമിച്ച സ്വർണം വാങ്ങാൻ എത്തിയവർ. 1.11 കോടി രൂപ വില മതിക്കുന്ന 2.330 കിലോ സ്വർണം ഇന്ന് കരിപ്പുരിൽനിന്ന് പിടിച്ചെടുത്തിരുന്നു. ദുബായിൽനിന്ന് എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീക്കി(23)ൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. പുലർച്ചെ രണ്ടരയ്ക്ക് ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് ഷെഫീക്ക്.
ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിൽ 2.330 കിലോ സ്വർണമായിരുന്നു പിടിച്ചെടുത്തത്. ഈ സ്വർണത്തിന് 1.11 കോടി വില വരും. കോഫി മേക്കർ മെഷീന്റെ ഉള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താനായിരുന്നു ഷെഫീക്ക് ആദ്യം ശ്രമിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ പതിന്നാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.
ഷെഫീക്കിൽനിന്ന് ഈ സ്വർണം വാങ്ങാനാണ് പാലക്കാട് ചെർപ്പുളശ്ശരിയിൽനിന്ന് അഞ്ചംഗ സംഘമെത്തിയതെന്നാണ് കസ്റ്റംസിൽ നിന്നും ലഭ്യമാകുന്ന വിവരം. ചെർപ്പുളശ്ശേരിയിൽനിന്നെത്തിയ സംഘം കോഴിക്കോട് രാമനാട്ടുകരയിലുണ്ടായ അപകടത്തിലായിരുന്നു മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 4.45-നായിരുന്നു കോഴിക്കോട് രാമനാട്ടുകരയിൽവെച്ച് ബൊലേറോയും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബൊലേറോ യാത്രികരായ പാലക്കാട് ചെർപ്പുളശ്ശേരി, പട്ടാമ്പി സ്വദേശികളുമായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ എന്നിവരാണ് മരിച്ചത്.
പാലക്കാടുനിന്നുള്ള സംഘം സ്വർണം വാങ്ങി മടങ്ങിപ്പോകുമ്പോൾ, അവരിൽനിന്ന് അത് തട്ടിയെടുക്കാൻ മറ്റൊരു സംഘം കണ്ണൂർ ജില്ലയിൽനിന്നും എത്തിയിരുന്നതായാണ് ലഭിക്കുന്ന സൂചനകൾ. എന്നാൽ മുഹമ്മദ് ഷഫീക്ക് പിടിയിലായത് പാലക്കാടുനിന്നുള്ള സംഘവും കണ്ണൂരിൽനിന്നുള്ള സംഘവും അറിഞ്ഞിരുന്നില്ല. തുടർന്ന് ഷഫീക്ക് പിടിയിലായത് അറിഞ്ഞ് പാലക്കാടുനിന്നുള്ള സംഘം മടങ്ങിപ്പോവാൻ തയ്യാറെടുക്കുകയായിരുന്നു.
ഈ സമയത്ത് പാലക്കാടുനിന്നുള്ള സംഘം കണ്ണൂരിൽനിന്നുള്ള സംഘത്തെ കാണുകയും അവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തുവെന്നാണ് അറിയുവാൻ സാധിക്കുന്നത്. തങ്ങളിൽനിന്ന് സ്വർണം തട്ടിയെടുക്കാൻ വന്നവരാണ് കണ്ണൂർ സംഘമെന്ന് പാലക്കാടുനിന്നുള്ളവർക്ക് മനസ്സിലായി. ഇതോടെ പിന്നീട് സംഭവിച്ചതാണ് രാമനാട്ടുകരയിൽ ഉണ്ടായ അപകടമെന്നാണ് ലഭ്യമാകുന്ന സൂചനകൾ .
https://www.facebook.com/Malayalivartha