തോമസൂട്ടി വിട്ടോടാ... കൊല്ലംകാരായ രണ്ട് സൂപ്പര്‍ നടന്‍മാരുടെ വ്യത്യസ്ഥ പ്രകടനം കണ്ട് മലയാളികള്‍; ഫോണ്‍ ചെയ്ത കുട്ടിയോട് കയര്‍ത്ത മുകേഷിന്റെ ശബ്ദം വൈറലാകുമ്പോള്‍ താരമായി സുരേഷ് ഗോപി; പോത്ത് വിറ്റ് ജീവിതം പുലര്‍ത്തുന്ന അഞ്ജനയുടെ കണ്ണീരൊപ്പി സുരേഷ് ഗോപി

കൊല്ലംകാരായ രണ്ട് സൂപ്പര്‍ നടന്‍മാരാണ് സുരേഷ് ഗോപിയും മുകേഷും. ഇരുവരും സിനിമയില്‍ തിളങ്ങിയതിന് ശേഷമാണ് രാഷ്ട്രീയത്തിലെത്തിയത്. രണ്ടും പേരും ജനപ്രതിനിധികളാണ്. സുരേഷ് ഗോപി എംപിയും മുകേഷ് എംഎല്‍എയും.
ഈ ജനപ്രതിനിധികളുടെ രണ്ട് മുഖങ്ങളാണ് മലയാളികള്‍ ഞായറാഴ്ച കണ്ടത്. പോത്തുവളര്‍ത്തിയും മീന്‍ വിറ്റും ജീവിതം പുലര്‍ത്തുന്ന ചേര്‍ത്തലക്കാരി അഞ്ജനയെ കാണാനും ആശ്വസിപ്പിക്കാനും നടനും എം.പിയുമായ സുരേഷ് ഗോപി എത്തിയപ്പോള്‍ സഹായഭ്യര്‍ത്ഥന തേടി ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് തട്ടിക്കയറിയ നടനും എംഎല്‍എയുമായ മുകേഷിന് പരക്കെ വിമര്‍ശനമാണ് ലഭിച്ചത്. അതേസമയം തനിക്കെതിരെയുള്ള ബോധപൂര്‍വമായ നീക്കമാണെന്നാണ് മുകേഷ് പറയുന്നത്.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ വിദ്യാര്‍ഥി എന്തോ സഹായം തേടിയുള്ള ഓഡിയോ ക്ലിപ്പാണ് പ്രചരിക്കുന്നത്. സ്വന്തം നിയോജകമണ്ഡലത്തിലെ എംഎല്‍എയെ വിളിക്കാതെ കൊല്ലം എംഎല്‍എയായ തന്നെ വിളിച്ചതിനെ തുടര്‍ന്നാണ് സംസാരം മാറുന്നത്. ഒരു കൂട്ടുകാരനാണ് മുകേഷിന്റെ നമ്പര്‍ നല്‍കിയതെന്ന് പറയുന്ന വിദ്യാര്‍ത്ഥിയോട് നമ്പര്‍ തന്ന കൂട്ടുകാരന്‍ ആരാണെന്ന് നോക്കി അവന്റെ ചെവികുറ്റി നോക്കി അടിക്കണമെന്ന് മുകേഷ് വിദ്യാര്‍ഥിക്ക് നല്‍കുന്ന മറുപടി ശബ്ദരേഖയില്‍ വ്യക്തമാണ്.
അതേ സമയം, സ്‌നേഹവും കരുതലും നല്‍കുന്ന സുരേഷ് ഗോപിയുടെ ചിത്രമാണ് ചേര്‍ത്തലയില്‍ കണ്ടത്. അഞ്ജനയുടെ കഥ വായിച്ചറിഞ്ഞ സുരേഷ് ഗോപി ചേര്‍ത്തലയിലെ വീട്ടിലെത്തി അഞ്ജനയെ അഭിനന്ദിക്കുകയും 5 കിലോ ചെമ്മീനും വാങ്ങി നല്‍കി. കൂടാതെ അഞ്ജന വളര്‍ത്തുന്ന അപ്പു എന്ന പോത്തിന് ഒരു ചാക്ക് കാലിത്തീറ്റ വാങ്ങി നല്‍കാനുള്ള പണവും നല്‍കിയാണ് മടങ്ങിയത്. അതോടെ രാഷ്ട്രീയം മറന്ന് സുരേഷ് ഗോപിക്ക് കൈയ്യടി ലഭിച്ചു.
അതേസമയം സഹായം ആവശ്യപ്പെട്ട് ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച കൊല്ലം എം.എല്‍.എ മുകേഷിനെതിരെ ബാലാവകാശ കമ്മിഷനില്‍ പരാതിയും നല്‍കി. വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫാണ് മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നല്‍കിയത്. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി ഒന്നിലധികം തവണ ഫോണ്‍ വിളിച്ചതിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയ എം.എല്‍.എയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നുമാണ് ആവശ്യം.
പാലക്കാട് നിന്നും സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ച പത്താം ക്ലാസുകാരനോടാണ് മുകേഷ് എം.എല്‍.എ കയര്‍ത്തു സംസാരിക്കുന്നത്. സഹായത്തിനു വിളിക്കേണ്ടത് സ്വന്തം നാട്ടിലെ എംഎല്‍എയെ ആണെന്നും തന്റെ നമ്പര്‍ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കുമെന്നും മുകേഷ് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍ തനിക്കെതിരായി ആസൂത്രണം ചെയ്ത് നടക്കുന്ന പദ്ധതിയുടെ ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഓഡിയോയെന്ന് വിശദീകരിച്ച് മുകേഷ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പലരീതിയില്‍ ഹരാസ് ചെയ്തുള്ള ഇത്തരം ഫോണ്‍ വിളികള്‍ നേരിടുന്നുണ്ടെന്നും മുകേഷ് പറയുന്നു. കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെയാണ് എന്ന് തന്നോടാരും പറഞ്ഞു തരേണ്ട അവസ്ഥയില്ലെന്നും മുകേഷ് പറയുന്നു. രാഷ്ട്രീയ പ്രചാരണമാണ് നിലവില്‍ നടക്കുന്നത്. ആരും ഇത് വിശ്വസിക്കരുത്. ഇതിന്റെ പേരില്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുകേഷ് പറയുന്നു.
https://www.facebook.com/Malayalivartha
























