റിമാന്റിൽ കഴിയുമ്പോഴും കബളിക്കപ്പെട്ടതറിയാതെ മുഴുവൻ സമയവും ബാങ്ക് ഉദ്യോഗസ്ഥനായ അനന്തുവിനെ ഓർത്ത് രേഷ്മ;ഇത്തിക്കരയാറ്റിൽ പൊലിഞ്ഞത് കെട്ടുകഥകളാണെന്ന് രേഷ്മ ഇപ്പോഴും അറിഞ്ഞില്ല:- പോലീസ് പറയുന്നു

ഇപ്പോഴും കാണാമറയത്തുള്ള അനന്തു എന്ന അജ്ഞാത ഫേസ്ബുക്ക് കാമുകൻ ആര്യയും ഗ്രീഷ്മയുമാണെന്ന് അറിയാതെ ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച് കൊന്ന കേസിലെ പ്രതി രേഷ്മ. റിമാന്റിൽ കഴിയുന്ന രേഷ്മയ്ക്ക് അറസ്റ്റിന് പിന്നാലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് പോസിറ്റീവായ രേഷ്മ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ കോവിഡ് കേന്ദ്രത്തിൽ നിരീക്ഷണത്തിലാണ്.
കർശന പ്രവേശന നിയന്ത്രണം ഉള്ളതിനാൽ രേഷ്മ വിവരം അറിയാനുള്ള സാധ്യത വളരെ കുറവാണെന്നു പൊലീസ് പറഞ്ഞു. അനന്തു എന്ന ബാങ്ക് ഉദ്യോഗസ്ഥനായ കാമുകനായി ചമഞ്ഞ് ഒന്നര വർഷത്തിലേറെ ഇവർ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നു. രേഷ്മയുടെ ഭർത്താവ് കല്ലുവാതുക്കൽ ഊഴായ്ക്കോട്, പേഴുവിള വീട്ടിൽ വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. ഗ്രീഷ്മ സഹോദരിയുടെ മകളും. രേഷ്മയുമായുള്ള ഇരുവരുടെയും ചാറ്റ് വിവരങ്ങൾ ഫെയ്സ്ബുക് അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അറസ്റ്റിലായ രേഷ്മയെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അറസ്റ്റിലായതിന് പിന്നാലെ രേഷ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കസ്റ്റഡിയിൽ വാങ്ങാൻ കഴിഞ്ഞിരുന്നില്ല. പൊലീസ് കസ്റ്റഡിയിൽ ലഭിച്ചില്ലെങ്കിൽ ജയിലിൽ വച്ച് രേഷ്മയെ ചോദ്യം ചെയ്യും. രേഷ്മയുടെ അറസ്റ്റിനു ശേഷം പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ച ആര്യയെയും ഗ്രീഷ്മയെയും കാണാതാവുകയും പിന്നീട് ഇത്തിക്കരയാറ്റിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ രണ്ടു പേരുടെ രഹസ്യ മൊഴി മജിസ്ട്രേട്ടിനു മുന്നിൽ രേഖപ്പെടുത്തും.
ഇരുവരും ചേർന്ന് അനന്തു എന്ന പേരിൽ ഫെയ്സ്ബുക് ചാറ്റ് നടത്തി രേഷ്മയെ കബളിപ്പിച്ചിരുന്നു എന്ന വിവരം ആര്യ ഭർതൃ മാതാവിനോടും ഗ്രീഷ്മ സുഹൃത്തിനോടും വെളിപ്പെടുത്തിയിരുന്നു. ഈ സുഹൃത്തിന്റെയും ആര്യയുടെ ഭർത്താവ് രഞ്ജിത്തിന്റെ മാതാവിന്റെയും രഹസ്യമൊഴിയാണ് രേഖപ്പെടുത്തുക.
രേഷ്മയ്ക്ക് ഫേസ്ബുക്കില്‍ നിരവധി ആണ്‍ സുഹൃത്തുക്കളുണ്ടായിരുന്ന വിവരം ആര്യക്കും ഗ്രീഷ്മക്കും അറിയാമായിരുന്നു. വ്യാജ അക്കൗണ്ട് ഉണ്ടാക്കി പറ്റിക്കല്‍ എന്ന നിലയ്ക്കാണ് യുവതികള്‍ രേഷ്മയോട് സംസാരിച്ചത്. രേഷ്മയുടെ താല്‍പര്യങ്ങള്‍ എന്തൊക്കെയെന്ന് നേരത്തെ തന്നെ അറിയാമായിരുന്ന യുവതികള്‍ ആ ദൗര്‍ബല്യങ്ങള്‍ മുന്‍നിര്‍ത്തി ചര്‍ച്ച നടത്തിയെന്നാണ് പോലീസ് കരുതുന്നത്. ഇതിനിടെ നിരവധി തവണ ഫേസ്ബുക്ക് കാമുകനെ കാണാനായി രേഷ്മ, ചാത്തന്നൂര്‍, പാരിപ്പള്ളി, വര്‍ക്കല, കല്ലമ്പലം എന്നീ സ്ഥലങ്ങളില്‍ വന്നിരുന്നു. എന്നാല്‍ പല കാരണങ്ങൾ പറഞ്ഞ് ഓരോ തവണയും ഗ്രീഷ്മയും ആര്യയും രേഷ്മയെ കബളിപ്പിച്ചുകൊണ്ടിരുന്നു.
മൂന്ന്-നാല് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിഷ്ണുവും രേഷ്മയും വിവാഹിതരായത്. വലിയ പ്രശ്‌നങ്ങളൊന്നും പരസ്പരം ഉണ്ടായിരുന്നില്ല. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ ചാറ്റിങ് തുടങ്ങിയതോടെ പ്രശ്നങ്ങൾക്ക് തുടക്കമായി. ഒരു വർഷത്തോളം ഈ പ്രശ്നം തുടർന്നു. ചേച്ചിയുടെ വീട്ടിൽ പോകുന്നെന്ന വ്യാജേന ഫേസ്ബുക്ക് സുഹൃത്തിനെ കാണാന്‍ വര്‍ക്കലയിൽ പോയത് ഭർത്താവും വിഷ്ണുവും രേഷ്മയും തമ്മിൽ വീണ്ടും കലഹമുണ്ടാക്കുന്നതിന് കാരണമായി. കരിയിലക്കൂട്ടത്തില്‍ നിന്ന് കുഞ്ഞിനെ കിട്ടിയ ദിവസം ഒരു സംശയവും രേഷ്മയുടെ പെരുമാറ്റത്തില്‍ തോന്നിയില്ലെന്നും, പ്രസവിച്ച സ്ത്രീയുടെ ഒരു ബുദ്ധിമുട്ടും രേഷ്മയുക്കുണ്ടായിരുന്നില്ലെന്നും വിഷ്ണു പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























