അഞ്ച് വയസുകാരിയുടെ മരണത്തിൽ തകർന്ന കുടുംബത്തെ സമാധാനിപ്പിച്ചും, നാട്ടുകാർക്കൊപ്പം സങ്കടം പങ്കുവച്ചും അഭിനയം: സംസ്ക്കാരത്തിനിടയിൽ പൊട്ടിക്കരഞ്ഞ അർജ്ജുനെ ഓർത്തെടുത്ത് നാട്ടുകാർ

വണ്ടിപ്പെരിയാറിലെ അഞ്ച് വയസുകാരിയുടെ മരണത്തിൽ തകർന്ന കുടുംബത്തെ സമാധാനിപ്പിച്ച് സംസ്ക്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ പ്രതി അർജ്ജുനെ ഓർത്തെടുത്ത് നാട്ടുകാർ. ജൂണ്‍ 30നാണ് അഞ്ചുവയസുകാരിയെ മുറിയില്‍ കെട്ടിയിട്ടിരുന്ന കയറില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയിലായിരുന്നു. വീടിന് പുറത്തുപോയി തിരികെയെത്തിയ സഹോദരനാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കാണുന്നത്.
എസ്റ്റേറ്റ് സ്വദേശികളുടെ മകളാണ് ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. തുടക്കം മുതല്‍ തന്നെ പൊലീസിന് ഇത് കൊലപാതകമാണെന്ന സംശയമുണ്ടായിരുന്നു. ഇതനുസരിച്ച് വിശദമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. വീടിനുള്ളില്‍ കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റര്‍മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി കടുത്ത പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്. ബലപ്രയോഗത്തിന്റെ പാടുകള്‍ അടക്കം പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു.
തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. മാതാപിതാക്കള്‍ രാവിലെ ജോലിക്കുപോകുന്ന സമയത്തായിരുന്നു പെണ്‍കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കിയത്. ഏറെ നാളുകളായി യുവാവ് കുട്ടിയെ പീഡിപ്പിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. അയല്‍വാസികളായ നാലുപേരെ ആദ്യം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവരിൽ മൂന്നുപേരെ പോലീസ് വിട്ടയച്ചു. തുടർന്നാണ് തൊട്ടടുത്ത ലയത്തില്‍ താമസിക്കുന്ന അർജുനിലേയ്ക്ക് അന്വേഷണം എത്തിയത്. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ അര്‍ജുന്‍ പൊട്ടിക്കരഞ്ഞിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു.
https://www.facebook.com/Malayalivartha
























