ചോരക്കുഞ്ഞിനെ കൊന്നിട്ടും കൂസലില്ലാതെ അറസ്റ്റിലാകുന്നതിന്റെ തലേ ദിവസം വരെ കാമുകനുമായി ചാറ്റ് ചെയ്തു; അനന്തുവായി പ്രണയ സല്ലാപം നടത്തിയത് ആര്യയും, ഗ്രീഷ്മയുമാണെന്ന് ഇപ്പോഴും അറിയാതെ റിമാന്റിൽ കഴിയുന്ന രേഷ്മ; കുഞ്ഞിനെ കൊന്നവളെ കാണാൻ തനിക്ക് താത്പര്യമില്ലെന്ന് വിഷ്ണു

രേഷ്മ അറസ്റ്റിലാകുന്നതിന്റെ തലേ ദിവസം വരെ കാമുകനുമായി ചാറ്റ് ചെയ്തിരുന്നെന്ന് പൊലീസ്. ഇപ്പോഴും അനന്തുവായി ചാറ്റ് ചെയ്തിരുന്നത് ആര്യയും ഗ്രീഷ്മയുമാണെന്ന് രേഷ്മ അറിഞ്ഞിട്ടില്ല. റിമാന്റിൽ കഴിയുന്ന രേഷ്മയ്ക്ക് അറസ്റ്റിന് പിന്നാലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് പോസിറ്റീവായ രേഷ്മ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ കോവിഡ് കേന്ദ്രത്തിൽ നിരീക്ഷണത്തിലാണ്.
കർശന പ്രവേശന നിയന്ത്രണം ഉള്ളതിനാൽ രേഷ്മ വിവരം അറിയാനുള്ള സാധ്യത വളരെ കുറവാണെന്നു പൊലീസ് പറഞ്ഞു. അനന്തു എന്ന ബാങ്ക് ഉദ്യോഗസ്ഥനായ കാമുകനായി ചമഞ്ഞ് ഒന്നര വർഷത്തിലേറെ ഇവർ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നു. അതേ സമയം രേഷ്മയെ ഇനി കാണാൻ പോലും താൽപര്യമില്ലെന്നും കുട്ടിയുടെ കാര്യം മാത്രം ശ്രദ്ധിക്കുമെന്നും ഭർത്താവ് വിഷ്ണു പറഞ്ഞു.
4 മാസം മുൻപ് ഗൾഫിലേക്കു പോയ വിഷ്ണു, രേഷ്മ അറസ്റ്റിലായ വിവരം അറിഞ്ഞു നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചിരുന്നു. അതിന് മുമ്പ് വീട്ടിലേയ്ക്ക് വിളിച്ചപ്പോൾ സംസാരിച്ചത് ആര്യയായിരുന്നു. വിഷ്ണുവിന് ക്വാറന്റീനിൽ കഴിയാൻ ബന്ധുവിന്റെ വീടിന്റെ താക്കോൽ വാങ്ങിയത് ആര്യയാണ്. ഈ വിവരവും തൊഴിലുറപ്പു ജോലിക്കു പോയ അമ്മ എത്തിയാൽ ഉടൻ തിരിച്ചു വിളിക്കാമെന്നും ആര്യ ഫോണിൽ പറഞ്ഞിരുന്നു. ജീവനൊടുക്കാൻ തീരുമാനിച്ചതിന്റെ ഒരു സൂചനയും സംസാരത്തിൽ ഇല്ലായിരുന്നുവെന്ന് രേഷ്മയുടെ ഭർത്താവ് വിഷ്ണു പറഞ്ഞു.
അറസ്റ്റിലായ രേഷ്മയെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അറസ്റ്റിലായതിന് പിന്നാലെ രേഷ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കസ്റ്റഡിയിൽ വാങ്ങാൻ കഴിഞ്ഞിരുന്നില്ല. പൊലീസ് കസ്റ്റഡിയിൽ ലഭിച്ചില്ലെങ്കിൽ ജയിലിൽ വച്ച് രേഷ്മയെ ചോദ്യം ചെയ്യും. രേഷ്മയ്ക്ക് ഫേസ്ബുക്കില്‍ നിരവധി ആണ്‍ സുഹൃത്തുക്കളുണ്ടായിരുന്ന വിവരം ആര്യക്കും ഗ്രീഷ്മക്കും അറിയാമായിരുന്നു. വ്യാജ അക്കൗണ്ട് ഉണ്ടാക്കി പറ്റിക്കല്‍ എന്ന നിലയ്ക്കാണ് യുവതികള്‍ രേഷ്മയോട് സംസാരിച്ചത്. രേഷ്മയുടെ താല്‍പര്യങ്ങള്‍ എന്തൊക്കെയെന്ന് നേരത്തെ തന്നെ അറിയാമായിരുന്ന യുവതികള്‍ ആ ദൗര്‍ബല്യങ്ങള്‍ മുന്‍നിര്‍ത്തി ചര്‍ച്ച നടത്തിയെന്നാണ് പോലീസ് കരുതുന്നത്.
https://www.facebook.com/Malayalivartha
























