കോൺഗ്രസിനെ ഇനി യുവനേതാക്കൾ നയിക്കും! ശബരിനാഥും ബൽറാമും പട്ടികയിൽ ഇടം നേടിയോ? വടംവലിച്ച് സീനിയർമാർ...

കേരളത്തിൽ കോൺഗ്രസിന്റെ തലമുറ മാറ്റത്തിലൂടെ മൊത്തത്തിൽ അഴിച്ചു പണിക്ക് ഒരുങ്ങുകയാണ് കോൺഗ്രസ്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സംഭവിച്ച പാളിച്ചകൾ ഓരോന്നായി കണ്ടെത്തി അവ പരിഹരിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ട് വരുന്നതും.
കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് നിയമനങ്ങൾക്കു പിന്നാലെ കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ നിയമനവും എഐസിസി നേരിട്ടു നടത്താനൊരുങ്ങുന്നു എന്ന വാർത്തകൾ നേരത്തേ തന്നെ പുറത്ത് വന്നതാണ്.
നേരിട്ട് ഇവയിൽ ഇടപെടുന്നതിലൂടെ സംസ്ഥാനത്തെ കോൺഗ്രസിൽ ഒരു കുരുക്കിടുകയാണ് രാഹുൽ ചെയ്യുന്നതും. ഡിസിസി പ്രസിഡന്റുമാരെ കണ്ടെത്തുന്നതിന് പ്രവർത്തന മികവിനു മുൻതൂക്കം നൽകുന്ന മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ എഐസിസി പുതിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് നിർദേശം നൽകിയിരുന്നു.
ഇതിൻമേൽ ഒരു തീരുമാനം ഉടൻ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയുണ്ടായിരുന്നത്. എഐസിസിയുടെ നിയന്ത്രണത്തിലുള്ള അഞ്ചംഗ കെപിസിസി സമിതിക്കാണ് ചുമതല നൽകിയത്.
എന്നാലിപ്പോൾ കെപിസിസി ഭാരവാഹികളെ പ്രഖ്യാപിക്കും മുമ്പ് തന്നെ ഡിസിസി അദ്ധ്യക്ഷന്മാരെ തീരുമാനിക്കാൻ കോൺഗ്രസിൽ ഏകദേശ ധാരണയായി എന്നാണ് വിവരം. പുതിയ ഡിസിസി അദ്ധ്യക്ഷന്മാരെ നിയമിക്കുന്നതിന് മുന്നോടിയായുളള അനൗദ്യോഗിക ചർച്ചകൾക്ക് ഇതോടെ തുടക്കമായിട്ടുണ്ട്.
അമ്പത് വയസിൽ താഴെയുളളവരെ ഡിസിസി അദ്ധ്യക്ഷന്മാരാക്കാം എന്നതായിരുന്നു സതീശനും സുധാകരനും അടങ്ങിയ പുതിയ നേതൃത്വം ആദ്യം തീരുമാനമെടുത്തിരുന്നത്. എന്നാൽ പ്രായപരിധി വേണ്ടെന്നാണ് ഇപ്പോൾ കെ. സുധാകരന്‍റെ നിലപാട്. ഇതിനോട് മുതിർന്ന നേതാക്കൾക്കും യോജിപ്പാണ് എന്നാണ് അറിയാൻ കഴിയുന്നത്.
അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രായപരിധി വേണ്ടെന്ന് വന്നതോടെ മിക്ക ജില്ലകളിലും ഡിസിസി അദ്ധ്യക്ഷ സ്ഥാനത്തിനായി നേതാക്കൾ തമ്മിൽ പതിവ് പോലെ വടംവലി ആരംഭിച്ചു കഴിഞ്ഞു. രാഹുൽഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചക്കായി കെ സുധാകരൻ ഇന്ന് ഡൽഹിക്ക് പോകുമെന്നാണ് വിവരം.
പ്രായപരിധിയിൽ രാഹുൽഗാന്ധിയുടെ നിലപാട് നിർണായകമാകും. ആലപ്പുഴ, പാലക്കാട് ഉൾപ്പടെയുളള ജില്ലകളിലെ ഡിസിസി അദ്ധ്യക്ഷന്മാർ രാജിവച്ചതോടെ ഇവിടങ്ങളിൽ പാർട്ടി പ്രവർത്തനം നിലച്ച മട്ടിലാണ് പോകുന്നത്. മറ്റിടങ്ങളിലാകട്ടെ സ്ഥാനം തെറിക്കുമെന്നായതോടെ അദ്ധ്യക്ഷന്മാർ പലരും വേണ്ടത്ര പ്രവർത്തിക്കുന്നുമില്ല.
പ്രായപരിധി കൊണ്ട് വലിയ കാര്യമൊന്നുമില്ലെന്ന് പറയുന്ന സുധാകരൻ സ്വന്തം പ്രായം ഉദാഹരണമായി ഉയർത്തിയിട്ടുണ്ട്. എഴുപത് പിന്നിട്ട കഴിവുള്ള നേതാക്കൾ ഉണ്ടെങ്കിൽ അവരുടെ സേവനം കൂടി ഉപയോഗിക്കണമെന്ന നിലപാടാണ് സുധാകരൻ സ്വീകരിച്ചിരിക്കുന്നത്.
യുവാക്കൾക്ക് പ്രധാന്യം നൽകി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടിട്ട് എന്തായെന്നും പല മുതിർന്ന നേതാക്കളും ചോദിക്കുന്നു. ഇക്കാര്യത്തിൽ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി തുടങ്ങിയവർ അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, പ്രായപരിധി ഒഴിവാക്കുമെന്ന സൂചന വന്നതോടെ ഡി.സി.സി പ്രസിഡന്റ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിൽ തോറ്റവർ ഉൾപ്പെടെ സമ്മർദ്ദം തുടങ്ങി. നേതൃത്വം അനൗദ്യോഗികമായി തയാറാക്കിയിരിക്കുന്ന പ്രാഥമിക പരിഗണന പട്ടികയിൽ ഓരോ ജില്ലയിലേക്കും മൂന്നും നാലും പേരുകളാണ് ഉള്ളത്. തിരുവനന്തപുരത്ത് വി.എസ്.ശിവകുമാർ, പാലോട് രവി, ജി.എസ്.ബാബു, ചെമ്പഴന്തി അനിൽ അടക്കമുള്ള പേരുകൾ ഉണ്ടെന്നാണ് വിവരം.
കൊല്ലത്ത് ശൂരനാട് രാജശേഖരൻ, ആർ.ചന്ദ്രശേഖരൻ, എ.ഷാനവാസ്ഖാൻ, ജ്യോതികുമാർ ചാമക്കാല എന്നിവരും പത്തനംത്തിട്ടയിൽ ശിവദാസൻ നായരും പഴകുളം മധുവും പരിഗണിക്കപ്പെടുന്നുണ്ട്.
കോട്ടയത്ത് ടോമി കല്ലാനിയുടെയും തൃശൂരിൽ പത്മജ വേണുഗോപാലിന്റെയും പാലക്കാട് എ.വി.ഗോപിനാഥിന്റെ പേരുകൾ സജീവ പരിഗണനയിലുണ്ട്.
യുവ പ്രാതിനിധ്യത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കെ.എസ്.ശബരീനാഥനും പാലക്കാട് വി.ടി.ബൽറാമിന്റെയും പേരുകളും പരിഗണിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























