വി ഡി സതീശനെതിരെ ലീഗില്‍ അമര്‍ഷം പുകയുന്നു.... വി ഡി സതീശനും എ.കെ. ആന്റണിയുടെ ഗതി വരുമോ?
വി ഡി സതീശനെതിരെ ലീഗില്‍ അമര്‍ഷം പുകയുന്നു. സതീശന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിഷേധം അറിയിച്ചെന്നാണ് വിവരം. എ.ഐ.സി സി നേതൃത്വത്തെയാണ് ലീഗ് പ്രതിഷേധം അറിയിച്ചത്. ഇത്തരത്തിലാണ് മുന്നോട്ടുപോകുന്നതെങ്കില്‍ സതീശനും എ.കെ. ആന്റണിയുടെ ഗതി വരാന്‍ സാധ്യതയുണ്ട്.
ലീഗിന് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും പിന്തുണയുണ്ടെന്നതാണ് വാസ്തവം. സതീശന്റെ നിലപാടുകളോട് ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും യോജിപ്പില്ല.
തന്റെ നിലപാട് വിശദീകരിക്കാന്‍ എ. ഐ സി സി നേതൃത്വം സതീശന് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്നാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി. സതീശന്‍ രംഗത്തെത്തിയത്
വിഷയത്തില്‍ താന്‍ അഭിപ്രായം മാറ്റേണ്ട ആവശ്യമില്ലെന്നും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് നിലനിര്‍ത്തണമെന്ന് തന്നെയാണ് തന്റെ നിലപാടെന്നും സതീശന്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതുപോലെ നടപ്പാക്കണമെന്നും അതോടൊപ്പം മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സ്‌കോളര്‍ഷിപ്പ് വേണമെന്നുമുള്ള ആവശ്യമാണ് യുഡിഎഫ് ഉന്നയിച്ചത്. ഇതില്‍ പകുതിയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഇക്കാര്യമാണ് കാസര്‍കോട്ടും കോട്ടയത്തും മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ മാധ്യമങ്ങള്‍ ഇത് തെറ്റായി വ്യാഖ്യാനിച്ചു. ലീഗും കോണ്‍ഗ്രസും തമ്മില്‍ ഭിന്നതയുണ്ടെന്ന് പ്രചരിപ്പിച്ചു. എന്നാല്‍ ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭിന്നത ഇടതു മുന്നണിയിലാണെന്നും സതീശന്‍ ആരോപിച്ചു.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് മുസ്ലീംങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സ്‌കീമാണ്. ഇത് നിലനിര്‍ത്തണമെന്ന ആവശ്യമാണ് യുഡിഎഫ് ഉന്നയിച്ചത്. മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പുകള്‍ നടപ്പാക്കാന്‍ തീരുമാനമുണ്ടാകണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ഭാഗം അംഗീകരിക്കുകയും എന്നാല്‍ സച്ചാര്‍ കമ്മിറ്റിയുടെ കാര്യം സര്‍ക്കാര്‍ അംഗീകരിക്കാതിരിക്കുകയും ചെയ്ത കാര്യമാണ് നേരത്തെ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് നേരത്തെയുണ്ടായിരുന്ന അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തിലാക്കിയ ഇടത് സര്‍ക്കാര്‍ നടപടി ബിജെപിക്കല്ലാതെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും അംഗീകരിക്കാനാവില്ലെന്നാണ് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും ലീഗിന്റെ നിലപാടിനൊപ്പമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൂടുതല്‍ വ്യക്തത വേണമെങ്കില്‍ സതീശന്‍ തന്നെ പ്രതികരിക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് സതീശന്‍ തന്റെ ഭാഗം വിശദീകരിച്ചത്.
അനാവശ്യമായ വിഭാഗീയത ഉണ്ടാക്കുന്ന ചര്‍ച്ച സര്‍ക്കാര്‍ മുന്‍കൈ എടുത്ത് കൊണ്ടുവരികയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരു സ്‌കോളര്‍ഷിപ്പ് മാത്രമല്ല. ഇന്ത്യയിലെ മുസ്ലിം പിന്നാക്കവസ്ഥയുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ രൂപീകരിച്ചതാണ് സച്ചാര്‍ കമ്മീഷന്‍. ആ കമ്മീഷന്‍ നിര്‍ദേശിച്ച ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ കേരളത്തില്‍ ഇടത് സര്‍ക്കാര്‍ പാലോളി കമ്മീഷന്‍ രൂപീകരിച്ചു.
അവരാണ് 80:20 അനുപാതമാക്കിയത്. അതാണ് ഈ ചര്‍ച്ചമുഴുവനും ഉണ്ടാക്കിയത്. ഒരു സമുദായത്തിലെ പിന്നാക്കാവിഭാഗത്തിലുള്ളവരെ പഠിച്ച് കൊണ്ടുവന്ന പദ്ധതിയണിത്. അതിനെയാണ് ഇങ്ങനെ വികലമാക്കിയത്. മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് ഒരു കമ്മീഷന്‍ വെച്ച് മറ്റൊരു സ്‌കീം കൊണ്ടുവന്നാല്‍ മതി. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് പകരം ആദ്യം വെട്ടിക്കുറച്ചു. ഇപ്പോള്‍ ഇല്ലാതാക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. അതൊരു സത്യമാണ്. ആ വസ്തുതയാണ് ഞങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നത്.
സച്ചാര്‍ കമ്മീഷന്‍ ബന്ധപ്പെട്ട സമുദായത്തിനും മറ്റു ന്യൂനപക്ഷങ്ങള്‍ മറ്റു പദ്ധതികളും ആവശ്യപ്പെട്ട് രേഖമൂലം ഞങ്ങള്‍ മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തതാണ്. സര്‍ക്കാര്‍ അത് ചെയ്യാതെ അനാവശ്യമായ ചര്‍ച്ച നടത്തുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'രണ്ടും രണ്ടായി പരിഗണിക്കണമെന്ന ലീഗിന്റെ അഭിപ്രായത്തോട് കൂടെയാണ് ഉള്ളതെന്നാണ് പ്രതിപക്ഷ നേതാവുമായി ഞാന്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്. സര്‍ക്കാരിന്റെ നിലപാട് ഒരു നിലക്കും സ്വാഗതം ചെയ്യുന്നില്ല. അതിനെ ഞങ്ങള്‍ നിയമസഭയിലടക്കം എതിര്‍ക്കും. കണക്ക് കണക്കാണ്. പ്രതിപക്ഷ നേതാവിന്റെ നിലപാടല്ല ഇപ്പോഴത്തെ വിഷയം. സച്ചാര്‍ കമ്മീഷന്‍ നിര്‍ദേശം തള്ളികളയുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടി ബിജെപിക്കല്ലാതെ മറ്റൊരു പാര്‍ട്ടിക്കും അംഗീകരിക്കാനാകില്ല' കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പണ്ട് ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രസംഗിച്ചതിനാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയെ കോണ്‍ഗ്രസുകാര്‍ പുറത്താക്കിയത്. ഇതിന് ലീഗിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും പിന്തുണയുണ്ടായിരുന്നു.സതീശന്‍ തന്റെ വര്‍ത്തമാനം നിയന്ത്രിച്ചില്ലെങ്കില്‍ അദ്ദേഹത്തിനും ഇതു തന്നെ സംഭവിക്കാന്‍ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha