ഒറ്റയ്‌ക്ക് താമസിക്കുന്ന സ്‌ത്രീകളെ ലക്ഷ്യമിട്ട് മോഷ്‌ടാക്കള്‍ സജീവം; മലപ്പുറത്ത് ഒരു മാസത്തിനിടെ നടന്നത് മൂന്ന് കൊലപാതകങ്ങള്‍, മൂന്ന് കേസിൽ പിടികൂടാനായത് ഒരു പ്രതിയെ മാത്രം

ഒറ്റയ്‌ക്ക് താമസിക്കുന്ന വയോധികരെ ലക്ഷ്യമിട്ട് ജില്ലയില്‍ മോഷ്‌ടാക്കള്‍. പണവും ആഭരണങ്ങളും തട്ടിയെടുക്കാന്‍ വയോധികരെ കൊലപ്പെടുത്തുന്ന മൂന്ന് സംഭവങ്ങള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയില്‍ നടന്നു. ഇതില്‍ ജൂണ്‍ 18ന് കുറ്റിപ്പുറത്ത് കൊല്ലപ്പെട്ട കുഞ്ഞിപ്പാത്തുമ്മ(62)യുടെ കേസിലെ പ്രതിയായ അയല്‍വാസി ഷാഫിയെ മാത്രമാണ് പൊലീസിന് പിടിക്കാനായത്.
മോഷണ ശ്രമത്തിനിടെ കല്ലും വടിയും ഉപയോഗിച്ച് തലയ്‌ക്കടിച്ചാണ് ഷാഫി, കുഞ്ഞിപ്പാത്തുമ്മയെ കൊലപ്പെടുത്തിയത്. സുഹൃത്തുക്കളുമൊത്ത് മദ്യപിച്ച ശേഷമായിരുന്നു ഇയാള്‍ കുറ്റകൃത്യം നടത്തിയത്. ഇത് മനസിലാക്കിയ പൊലീസ് ഇയാളെ പിടിക്കുകയായിരുന്നു.
ഈ സംഭവത്തിന് ശേഷം ജൂണ്‍ 20ന് തവനൂരില്‍ ഒറ്റയ്‌ക്ക് താമസിക്കുന്ന കടകശേരി ഇയ്യാത്തുട്ടി ഉമ്മ(70)യെ കൊലപ്പെടുത്തിയതാണ് രണ്ടാമത്തെ സംഭവം. ഇവരുടെ ആഭരണങ്ങള്‍ നഷ്‌ടമായിരുന്നു. ഈ സംഭവത്തില്‍ പ്രതികളിലൊരാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി എന്നാല്‍ കുറ്റകൃത്യം നടത്തിയെന്ന് സംശയിക്കുന്ന രണ്ടുപേരെ ഇതുവരെ പിടിക്കാനായിട്ടില്ല.
മൂന്നാമത് സംഭവം നടന്നത് വെളളിയാഴ്‌ചയാണ്. മങ്കടയില്‍ ഒറ്റയ്‌ക്ക് താമസിക്കുന്ന മുട്ടത്തില്‍ ആയിഷ (70)യെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആയിഷയുടെയും ആഭരണങ്ങള്‍ നഷ്‌ടമായിരുന്നു.
രാത്രിയില്‍ അടുത്തുളള മകന്റെ വീട്ടിലേക്ക് ആയിഷയെ വിളിച്ചു കൊണ്ടു പോകാന്‍ വന്ന ചെറുമക്കളാണ് തലയില്‍ മുറിവോടെ ആയിഷ മരിച്ചതായി കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് ആയിഷയെ കൊലപ്പെടുത്തിയ ശേഷം മോഷ്‌ടാവ് ആഭരണങ്ങള്‍ തട്ടിയെടുത്തതായാണ് പൊലീസ് അറിയിക്കുന്നത്. വരും ദിവസങ്ങളില്‍ കുറ്റവാളികളെ പിടികൂടാനുളള തീവ്ര ശ്രമത്തിലാണ് പൊലീസ്.
https://www.facebook.com/Malayalivartha

























